May 20, 2025 |
Share on

ഗാസ് ചേംബറുകളിലെത്താതെ രക്ഷപ്പെട്ട നാസി ഭീകരതയുടെ ഇരകളായ പഴയ കുട്ടികള്‍ക്ക് ജര്‍മ്മനിയുടെ നഷ്ടപരിഹാരം

ഭൂരിഭാഗം പേരും അവരുടെ മാതാപിതാക്കളടക്കമുള്ളരെ പിന്നീട് കണ്ടില്ല. അവര്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടു.

നാസി ജര്‍മ്മനിയില്‍ നിന്ന് കുട്ടികളായിരിക്കെ രക്ഷപ്പെടുത്തിയ ജൂതരായ 1000 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജര്‍മ്മനിയുടെ തീരുമാനം. 2500 പൗണ്ടാണ് (ഏതാണ്ട് 2,23,718 രൂപ) നഷ്ടപരിഹാരമായി നല്‍കുക. 80 വര്‍ഷം മുമ്പാണ് കിന്റര്‍ട്രാന്‍സ്‌പോര്‍ട്ട് എന്നറിയപ്പെട്ട ട്രെയിനുകളില്‍ 10,000ത്തോളം ബന്ധുക്കളില്ലാത്തെ കുട്ടികളെ നാസി ജര്‍മ്മനിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും ചെക്കോസ്ലൊവാക്യയില്‍ നിന്നും പോളണ്ടില്‍ നിന്നുമായി രണ്ടാം ലോകയുദ്ധത്തിന് ബ്രിട്ടനിലെത്തിയത്.

1938 ഡിസംബര്‍ രണ്ടിനാണ് ഇംഗ്ലണ്ടിലെ ഹാര്‍വിച്ചില്‍ 196 കുട്ടികളുമായി ആദ്യ ട്രെയിന്‍ എത്തിയത്. ആ വര്‍ഷം നവംബറല്‍ നാസികള്‍ നടത്തിയ ജൂതക്കൂട്ടക്കൊലയെ തുടര്‍ന്ന് ജൂതരായ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഈ നടപടി. അതേസമയം യുദ്ധം തുടങ്ങിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നെതര്‍ലാന്റ്‌സില്‍ (ഹോളണ്ട്) നിന്നുള്ള സര്‍വീസുകള്‍ തുടര്‍ന്നിരുന്നെങ്കിലും 1940ല്‍ നാസികള്‍ രാജ്യം പിടിച്ചതോടെ ഇതും നിലച്ചു.

സ്‌കൂളുകളിലും ഹോസ്റ്റലുകളിലും ഫാമുകളിലും വീടുകളിലുമായി ഇവരെ താമസിപ്പിച്ചു. ഇതില്‍ ഭൂരിഭാഗം പേരും അവരുടെ മാതാപിതാക്കളടക്കമുള്ളരെ കണ്ടില്ല. അവര്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടു. കിന്റര്‍ട്രാന്‍സ്‌പോര്‍ട്ട് ട്രെയിനുകളില്‍ രക്ഷപ്പെടുത്തിയ കുട്ടികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ തന്നെ വാര്‍ദ്ധക്യജീവിതം നയിക്കുകയാണ്. 83 രാജ്യങ്ങളിലുള്ള നാസി അതിക്രമങ്ങളുടെ 60,000ത്തിലധികം വരുന്ന ഇരകള്‍ക്ക് 80 ബില്യണ്‍ ഡോളറിലധികം (5.63 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) യുദ്ധം അവസാനിച്ചത് മുതല്‍ ജര്‍മ്മനി നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. 1950കളില്‍ കിന്റര്‍ട്രാന്‍സ്‌പോര്‍ട്ട് കുട്ടികളായിരുന്നവര്‍ക്ക് ചെറിയൊരു തുക നഷ്ടപരിഹാരമായി നല്‍കിയിരുന്നു.

വായനയ്ക്ക്: https://goo.gl/QTU9gb

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ‘ജൂതക്കുട്ടി’

Leave a Reply

Your email address will not be published. Required fields are marked *

×