June 06, 2026 |
Avatar
അഴിമുഖം
Share on

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊന്ന പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു

ജൂലൈ ആറിനായിരുന്നു കന്‍സാസിലെ റെസ്റ്ററന്റില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ അക്രമി തെലങ്കാന സ്വദേശിയായ ശരത് കോപ്പുവിനെ വെടിവെച്ചു കൊന്നത്

അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന കേസില്‍ സംശയിക്കപ്പെടുന്നയാള്‍ ഞായറാഴ്ച പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഇയാള്‍ പോലീസിനു നേരെയും വെടിയുതിര്‍ത്തിരുന്നതായും മൂന്ന് ഉദ്യേഗസ്ഥര്‍ക്ക് പരിക്കു പറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ജൂലൈ ആറിനായിരുന്നു കന്‍സാസിലെ റെസ്റ്ററന്റില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ അക്രമി തെലങ്കാന സ്വദേശിയായ ശരത് കോപ്പുവിനെ വെടിവെച്ചു കൊന്നത്.

യു.എസിലെ മിസൗറികനാസ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ശരത് കോപ്പു കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കയില്‍ എത്തിയത്. എന്‍ജീനിയറിങ് ബിരുദദാരിയായ ശരത് ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോയത്.

അക്രമി പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്. ഏകദേശം ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഏറ്റമുട്ടലിനൊടുവിലാണ് പൊലീസ് അക്രമിയെ കൊലപ്പെടുത്തിയത്. ഏറ്റമുട്ടലിനിടയില്‍ അന്‍പതോളം വെടിയൊച്ചകള്‍ കേട്ടിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഇതിനിടെ അക്രമിയുടെ വെടിയേറ്റ് മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. അക്രമിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച വൈകിട്ടോടെയാണ് മരണവിവരം ശരത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചത്. തെലങ്കാനയിലെ വാറങ്കലാണ് ശരത്തിന്റെ സ്വദേശം.

ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു ടെക്കി ശ്രീനിവാസ് കുചിബോട്ല (32) കഴിഞ്ഞ വര്‍ഷമാണ് കന്‍സാസിലെ പബില്‍ കൊല്ലപ്പെട്ടത്. യുഎസ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആദം ഡബ്ല്യു പ്യൂരിന്‍ടണ്‍- ‘എന്റെ രാജ്യത്ത് നിന്ന് കടക്ക് പുറത്ത്’ എന്ന് പറഞ്ഞായിരുന്നു ശ്രീനിവാസിന് നേരെ വെടിയുതിര്‍ത്തത്. 2018 മേയില്‍ ആദം പ്യൂരിന്‍ടണിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×