സിറിയന്‍ ആയുധ ഡിപ്പോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 39ല്‍ 12 പേര്‍ കുട്ടികള്‍

എച്ച്ടിഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. സിറിയയില്‍ അല്‍ ക്വെയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് എച്ച്ടിഎസ് അംഗങ്ങള്‍.

സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുള്ള സര്‍മാന്‍ദയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 39 പേരില്‍ 12 പേര്‍ കുട്ടികളെന്ന് റിപ്പോര്‍ട്ട്. ബാഷര്‍ അല്‍ അസദിന്റെ ഗവണ്‍മെന്റിനെതിരായി ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിമത സേനയുടെ നിയന്ത്രണത്തിലാണ് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഈ പ്രദേശം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷിച്ചു.

തീവ്രവാദി സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാമിലെ (എച്ച്ടിഎസ്) അംഗങ്ങളായ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരണനിരക്ക് കൂടുമെന്ന് യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് തലവന്‍ റാമി അബ്ദേല്‍ റഹ്മാന്‍ പറയുന്നു. എച്ച്ടിഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. സിറിയയില്‍ അല്‍ ക്വെയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് എച്ച്ടിഎസ് അംഗങ്ങള്‍.

ഖാന്‍ ഷെയ്ഖൂണ്‍ അല്‍ താ ടൗണിലും കഴിഞ്ഞ ദിവസം സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011 മുതല്‍ തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്നര ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

This post was last modified on August 13, 2018 2:30 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment