June 16, 2026 |
Share on

യുദ്ധം എന്താണെന്നതിന് ഉത്തരമാണ് ഗാസ

ഒരു നേരത്തെ ഭക്ഷണത്തിനായി ബേക്കറികളും അടുക്കളകളും കൊള്ളയടിക്കുന്ന മനുഷ്യര്‍

ഗാസയുടെ അവസ്ഥ മുതലെടുത്ത് ക്രിമിനലുകള്‍. വ്യാപകമായ കൊള്ളയും മോഷണവുമാണ് അവിടെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന നില ആകെ തകര്‍ന്നു കിടക്കുകയാണ്. ഈ അവസരം തന്നെയാണ് ക്രിമിനല്‍ സംഘങ്ങള്‍ മുതലാക്കുന്നതും. ഗാസയിലെ ജനങ്ങള്‍ക്കായി പുറത്തും നിന്നും എത്തിക്കുന്ന അടിയന്തരാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന സംഭരണശാലകള്‍ ആയുധധാരികളായ ക്രിമിനല്‍ സംഘങ്ങള്‍ കൊള്ളയടിക്കുകയാണ്. അവശ്യവസ്തുക്കള്‍ എല്ലാം അക്രമികള്‍ കൊണ്ടുപോകുന്നുവെന്നാണ് ഇതിനെല്ലാം ദൃക്‌സാക്ഷികളാകുന്ന ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നത്.

രണ്ടുമാസത്തോളമായി ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ ഉപരോധം ഗാസയെ പൂര്‍ണ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇവിടെ അവേശിഷിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു നേരം കഴിക്കാനുള്ള ആഹാരം പോലും കഷ്ടിയാണെന്ന് സന്നദ്ധസേവന പ്രവര്‍ത്തകര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഗാസയില്‍ കാര്യങ്ങള്‍ എന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത്. മനുഷ്യര്‍ കൊടിയ പട്ടിണിയിലാണ്. ഭക്ഷണം അവിടെ കിട്ടാക്കനിയായി. കേടുവന്ന മാവ് പോലും 30 ഉം 40 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ആഹാരം പാകം ചെയ്യാന്‍ ആകെയുള്ളത് മരക്കഷ്ണങ്ങളോ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കോ മാത്രമാണ്.

ഒരു ലക്ഷത്തോളം മനുഷ്യര്‍ക്ക് ഒരുദിവസം വച്ച് ഭക്ഷണം വിതരണം ചെയ്തിരുന്ന സാമൂഹിക അടുക്കളകള്‍ ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അവശ്യ സാധനങ്ങളുടെ അഭാവത്തില്‍ അവ അടച്ചുപൂട്ടിയിരിക്കുകയാണെന്നും സന്നദ്ധസേവകര്‍ പറയുന്നു. ഭക്ഷണത്തിന്റെ ദൗര്‍ലഭ്യവും ശരിയായ ആഹാരം കിട്ടാത്തതും കുഞ്ഞുങ്ങളില്‍ പോഷകാഹാര കുറവിന്റെ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൈവശമുണ്ടായിരുന്ന ഭക്ഷണമെല്ലാം വിതരണം ചെയ്തു കഴിഞ്ഞുവെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അവശ്യ ഭക്ഷണ വസ്തുവായി ബ്രെഡുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന ബേക്കറികളും അടച്ചുപൂട്ടി.

ഏകദേശം രണ്ട് ലക്ഷത്തോളം മനുഷ്യരാണ് നിരാശരായും യുദ്ധത്തിന്റെയും പട്ടിണിയുടെയും ആഘാതമേറ്റ് ഇവിടെ കഴിയുന്നത്. അവര്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസോ ഭരണസംവിധാനങ്ങളോ ഇല്ല. ഇത്തരം മനുഷ്യര്‍ നിസ്സാഹയതുടെ ഇടയില്‍ കഴിയുമ്പോഴാണ് അനിടെ അരജാകത്വവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. ഗാസയുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അത് ചെയ്യുമ്പോഴേക്കും സമയം വളരെ വൈകിപ്പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീണ്ടും അക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ചടി ഉറപ്പ്

ഗാസ പട്ടണത്തിലാണ് കുറ്റകൃത്യങ്ങള്‍ കൂടുതലായും നടക്കുന്നതെങ്കിലും മറ്റിടങ്ങളിലേക്കും ഇത് വ്യാപിക്കുന്നുണ്ടെന്നാണ് വിവരം. ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും വേണ്ടിയാണ് മനുഷ്യര്‍ അക്രമികളും കൊള്ളക്കാരുമാകുന്നത്. കഴിഞ്ഞയാഴ്ച ഗാസ പട്ടണത്തിലെ രണ്ടോ മൂന്നോ ബേക്കറികളില്‍ ആയുധധാരികളായ ഒരു സംഘം അതിക്രമിച്ചു കയറിയിരുന്നു. ഭക്ഷണം ഉണ്ടാക്കാനുള്ള ധാന്യ മാവ് കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു അവരവിടെ ആക്രമണം നടത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. ആ ബേക്കറികളില്‍ മാവ് ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ബേക്കറികളില്‍ നിന്നും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ അക്രമികള്‍ ഒരു സൂപ്പ് കിച്ചണ്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. Gaza plagued by theft, looting, and violence

മറ്റൊരിടത്ത്, ഒരു കമ്യൂണിറ്റി കിച്ചനാണ് ആക്രമിക്കപ്പെട്ടത്. അവിടെയുണ്ടായിരുന്ന അവസാനത്തെ ഭക്ഷണ വസ്തുക്കളും മോഷ്ടിച്ചു. അതുമാത്രമല്ല, അവിടെയുണ്ടായിരുന്ന കലങ്ങളും പാത്രങ്ങളുമെല്ലാം അവര്‍ കൊണ്ടുപോയി.

ഒരു എന്‍ജിഒ നടത്തി വരുന്ന അവശ്യവസ്തുക്കളുടെ വിതരണ സ്ഥലത്ത് എത്തിയ അക്രമികള്‍, അവിടെ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തിയാണ് കൊള്ള നടത്തിയത്. ഗാസ സിറ്റി ഫീല്‍ഡ് ഓഫിസില്‍ അതിക്രമിച്ചു കയറിയവര്‍ മോഷ്ടിച്ചത് മരുന്നുകളായിരുന്നു. ഭക്ഷണം പോലെ ആര്‍ത്തിയോടെയാണ് അവര്‍ മരുന്നുകളും കഴിച്ചത്. പ്രകോപിതരായി നില്‍ക്കുന്ന ആ മനുഷ്യരില്‍ നിന്നും തങ്ങളുടെ ജീവനക്കാരെ രക്ഷപ്പെടുത്തി കൊണ്ടു പോരേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ പറഞ്ഞത്.

ഇപ്പോള്‍ ഗാസയില്‍ മുഴങ്ങുന്ന വെടി ശബ്ദങ്ങള്‍ ആഹാരസാധനങ്ങളും അവശ്യ വസ്തുക്കളും മോഷ്ടിക്കാന്‍ എത്തുന്നവരുടെ തോക്കുകളില്‍ നിന്നാണെന്നാണ് ഗാസ നിവാസികള്‍ പറയുന്നത്. എന്‍ജിഒകള്‍ നടത്തുന്ന സംഭരണശാലകളില്‍ നിന്നായിരിക്കും മിക്കവാറും വെടി പൊട്ടുന്നത്. മനുഷ്യര്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി ഓരോ മൂലയിലേക്കും പരക്കം പായുകയാണ്. വെടികൊണ്ട് വീഴുന്നവരെ പോലും ആരും ശ്രദ്ധിക്കുന്നില്ല. ആരും ആരെയും സഹായിക്കാനും പോകുന്നില്ല. ഒന്നുകില്‍ ആഹാരം, അല്ലെങ്കില്‍ ജീവന്‍; ഇതിനുവേണ്ടി മാത്രമാണ് ഓരോ മനുഷ്യനും ഇവിടെ പോരാടുന്നത്. ഒരാളും ഇവിടെ സുരക്ഷിതരല്ല, ആരും ഇവിടെ ആര്‍ക്കും രക്ഷകരുമാകുന്നില്ല. അത്രമേല്‍ ഭീതിതവും ദൈന്യവുമാണ് ഗാസയിലെ കാര്യങ്ങള്‍. യുദ്ധം എന്താണെന്നതിന് കൃത്യമായ ഉത്തരമാണ് ഇന്നീ നാട്.  Gaza plagued by theft, looting, and violence

Content Summary; Gaza plagued by theft, looting, and violence

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×