കുവൈറ്റില്‍ തൊഴില്‍ ചെയ്യുന്ന വിദേശ എന്‍ജിനിയര്‍മാര്‍ക്ക് ഭീഷണിയായി പുതിയ നടപടി. രാജ്യത്ത് ജോലി ചെയ്യുന്ന 1400 ഓളം എന്‍ജിനീയര്‍മാരുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നല്ലെന്ന് കുവൈറ്റ് എന്‍ജിനീയറിംഗ് സൊസൈറ്റി അറിയിച്ചു.
ആറു മാസത്തിനിടെ ഈ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ജോലിക്കാരുടെ 22000 സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിരുന്നു. ഇവയില്‍ 1400 ഓളം എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സർക്കാരിന്റെ അക്രഡിറ്റേഷന്‍ ഇല്ലാത്തവയാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ 300 ഓളം പേര്‍ എന്‍ജിനീയറിംഗ് തസ്തികയില്‍ ഉളളവരാണെങ്കിലും പ്രവൃത്തി പരിചയത്തിന്റെ പേരില്‍ ഡിപ്ലോമ, ട്രെയിനിംഗ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പുറത്ത് എന്‍ജിനീയറായി പ്രവൃത്തിക്കുന്നവരാണെന്നും എന്‍ജിനീയറിംഗ് സൊസൈറ്റി കണ്ടെത്തി.
നേരത്തെ കുവൈറ്റ് എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈറ്റ് എന്‍ജിനീയറിംഗ് സൊസൈറ്റിയുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കുവൈറ്റ് സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ള സ്ഥപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം ജോലി നല്‍കിയാല്‍ മതിയെന്നാണ് സൊസൈറ്റി നിലപാട്. ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് ഏറ്റവും ശ്രമകരമെന്നും സൊസൈറ്റി വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 1100 ലേറെ സ്ഥാപനങ്ങളില്‍ നിന്ന് 19 സ്ഥാപനങ്ങള്‍ക്ക് മാത്രമെ കുവൈറ്റ് സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ളു.
കുവൈറ്റില്‍ വിഷന്‍ 2035 നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെയ്ക് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും നടപടികള്‍ക്ക് പിന്തുണയേകുന്നു. വേണ്ടത്ര യോഗ്യത ഇല്ലാത്തവര്‍ കോടിക്കണക്കിന് മുതല്‍ മുടക്കുള്ള പദ്ധതിയുടെ ഭാഗമാകുന്നത് ഗുണമേന്‍മയെ കാര്യമായി ബാച്ചേക്കുമെന്നും സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കാന്‍ കഴിയാത്തവരെ മറ്റ് തസ്തികകളിലേക്ക് മാറ്റാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.