June 06, 2026 |
Share on

കൗമാരക്കാരില്‍ ആസ്മ വര്‍ധിക്കുന്നതായി പഠനം

ആസ്മ രോഗത്തിന്റെ കാരണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് പല രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്. മത്സ്യം വിഴുങ്ങല്‍, യോഗ, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നിവയെക്കൊണ്ട് ആസ്തമ ഭേദമാക്കാം എന്നത് തെറ്റായ ധാരണകളാണ്

18 വയസില്‍ താഴെയുള്ള 7.1 ദശലക്ഷം പേര്‍ ആസ്മ രോഗബാധിതരാണെന്ന് അമേരിക്കന്‍ ലങ് അസോസിയേഷന്‍. ലോകത്തിലെ ഏറ്റവും സാധാരണവും പഴക്കം ചെന്നതുമായ രോഗമാണ് ആസ്മ. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ പഠനം അനുസരിച്ച്, ആസ്മ മൂലം നഷ്ടപ്പെടുന്ന ഡിസബിലിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്സ് (ഡി.എ.എല്‍.വൈ) 13.8 ദശലക്ഷം ആണ്.

ശീതകാലത്ത് കടുത്ത ദുരിതം അനുഭവിക്കുന്ന ആസ്മ രോഗികളുടെ എണ്ണം 300 ദശലക്ഷം വരും. ശൈത്യകാലത്ത് ആസ്മ രോഗികള്‍ക്കുണ്ടാകുന്ന ശാരീരിക വിഷമതകള്‍ നിയന്ത്രിക്കാന്‍ ഇന്‍ഹേലേഷന്‍ തെറാപ്പിയാണ് ഏറ്റവും കാര്യക്ഷമമെന്ന് ആരോഗ്യ വിദഗ്ധര്‍. വായിലൂടെ കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കാര്യക്ഷമത ഏറിയതും ലളിതവുമായ ചികിത്സാ രീതി ഇന്‍ഹേലേഷന്‍ തെറാപ്പിയാണെന്ന് എറണാകുളം ലിസി ആശുപത്രിയിലെ പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എ.ആര്‍.പരമേഷ്, ആസ്റ്റര്‍ മെഡിസിറ്റി പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ബേബി എന്നിവര്‍ വ്യക്തമാക്കി.

ശ്വാസനാളത്തിലേക്ക് കോര്‍ടികോസ്റ്റിറോയ്ഡ് കടത്തിവിടുന്ന ഇന്‍ഹേലര്‍ പമ്പാണ്, ഇന്‍ഹേലേഷന്‍ തെറാപ്പിയുടെ പ്രധാന ഘടകം. ഇന്‍ഹേലേഷന്‍ തെറാപ്പിയില്‍ വളരെ കുറഞ്ഞ അളവില്‍ അതായത് 25 മുതല്‍ 100 മൈക്രോഗ്രാം വരെ കോര്‍ടിസ്റ്റിറോയ്ഡ് മാത്രമാണ് ഉപയോഗിക്കുന്നത്.

ആസ്മ രോഗത്തിന്റെ കാരണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് പല രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്. മത്സ്യം വിഴുങ്ങല്‍, യോഗ, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നിവയെക്കൊണ്ട് ആസ്തമ ഭേദമാക്കാം എന്നത് തെറ്റായ ധാരണകളാണ്. ഈ സാഹചര്യത്തില്‍ ആസ്മയെയും അതിനുള്ള ചികിത്സയെയും പാര്‍ശ്വഫലങ്ങള്‍ കുറവായ കോര്‍ടികോസ്റ്റിറോയ്ഡ് ഇന്‍ഹേലേഷന്‍ തെറാപ്പിയെയും കുറിച്ച് രോഗികളെയും രോഗികള്‍ക്ക് പരിചരണം നല്‍കുന്നവരെയും ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×