June 04, 2026 |
Share on

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയ രംഗത്ത് വിപ്ലവകരമായ നേട്ടമുണ്ടാക്കി യു.കെ

പൂര്‍ണ്ണമായി ഫലപ്രദമല്ലാത്തതും അധിക ചികിത്സ വേണ്ടിവരുന്നതുമാണ് നിലവിലുള്ള രോഗനിര്‍ണ്ണയപ്രക്രിയ

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വളരെ കൃത്യവും വിശ്വാസയോഗ്യവുമായ പുതിയ മാര്‍ഗം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഷിയര്‍ വേവ് ഇലാസ്റ്റോഗ്രഫി(shear wave elastography) എന്ന പ്രക്രിയയാണ് പ്രോസ്റ്റേറ്റ് ട്യൂമര്‍ കണ്ടെത്താന്‍ ഡ്യൂണ്‍ഡ്(Dundee) സര്‍വ്വകലാശാല സംഘം വികസിപ്പിച്ചത്. രോഗത്തിന്റെ പടര്‍ന്നുപിടിക്കല്‍ തടയുന്നതും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണിത്.

യു.കെയിലെ പുരുഷന്മാരില്‍ വളരെ സാധാരണമാണ് ഇന്ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. എട്ടില്‍ ഒരാള്‍ക്ക് രോഗമുണ്ട്. പ്രതിവര്‍ഷം 47,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍, പാരമ്പര്യമായി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗമുള്ളവര്‍, ആഫ്രിക്കന്‍ വംശജര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത എറ്റവും കൂടുതല്‍.

പൂര്‍ണ്ണമായി ഫലപ്രദമല്ലാത്തതും അധിക ചികിത്സ വേണ്ടിവരുന്നതുമാണ് നിലവിലുള്ള രോഗനിര്‍ണ്ണയപ്രക്രിയ. ഒരു ശസ്ത്രക്രിയ കൂടാതെ തന്നെ അപകടകാരികളായ കോശങ്ങളെ തിരിച്ചറിയാനും സാധാരണ കോശങ്ങളില്‍ നിന്ന് അവയുടെ വ്യത്യാസം മനസിലാക്കാനും സഹായിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

ഡി.ആര്‍.ഇ, എം.ആര്‍.ഐ സ്‌കാന്‍, ബയോപ്സി ടെസ്റ്റ്, രക്തത്തിലെ കെമിക്കല്‍ പ്രോസ്ടേറ്റിന്റെ അളവ് നിര്‍ണ്ണയം (പി.എസ്.എ) തുടങ്ങി തീര്‍ത്തും സങ്കീര്‍ണമാണ് നിലവിലെ നിര്‍ണ്ണയം. ഇതില്‍ പി.എസ്.എ റിസള്‍ട്ട് ആധികാരികമല്ല, ഡി.ആര്‍.ഇ സൃഷ്ടിക്കുന്ന പ്രശ്നമെന്തെന്നാല്‍ നിലവില്‍ അപകടകാരികളല്ലെങ്കിലും ഭാവിയില്‍ ചികിത്സ വേണ്ടിവരുന്ന കോശങ്ങളെ തിരിച്ചറിയുക സാധ്യമല്ല, എംആര്‍ഐ സ്‌കാനിംഗില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയം ആധികാരികമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല. ബയോപ്സി ചെലവേറിയതും ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതുമാണ്.

അള്‍ട്രാസൗണ്ട് സാങ്കേതികതയാണ് പുതിയ നിര്‍ണ്ണയരീതി. എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള നിലവിലെ മാര്‍ഗങ്ങളേക്കാള്‍ എത്ര ആധികാരികമാണിതെന്ന് തെളിയിക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഏത് കോശമാണ് ക്യാന്‍സറിന് കാരണമെന്ന് ആധികാരികമായി തിരിച്ചറിയാനാകുന്നതാണ് പുതിയ നേട്ടം. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയ രംഗത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വിജയമാണിതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

ഈ ടെസ്റ്റ് ഇതുവരെ 200 രോഗികളില്‍ നടത്തി. കൂടുതല്‍ രാജ്യങ്ങളിലേക്കും രോഗികളിലേക്കും പുതിയ മാര്‍ഗങ്ങള്‍ എത്തിക്കാനാണ് സംഘത്തിന്റെ ശ്രമം.

 

Leave a Reply

Your email address will not be published. Required fields are marked *

×