June 04, 2026 |
Share on

മൈല്‍ക്കുറ്റികളില്‍ ഇംഗ്ലീഷില്ല, തമിഴ് നാട്ടില്‍ ഹിന്ദി തിരിച്ചെത്തി

തമിഴും ഹിന്ദിയും വായിക്കാനറിയാത്ത ഹിന്ദി ഇതര ഭാഷക്കാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ് ഈ മാറ്റം.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം കൊണ്ട് ശ്രദ്ധേയമായിരുന്നു തമിഴ്‌നാടും പഴയ മദ്രാസ് സംസ്ഥാനവും. ഹിന്ദി ബോഡുകളില്‍ കരി ഓയിലൊഴിക്കുന്നതടക്കം ആ ഭാഷയുടെ മേധാവിത്ത ശ്രമങ്ങളോട് തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍ തീവ്രമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഹിന്ദി തിരിച്ച് വരുകയാണ്. ദേശീയപാതയ്ക്ക് സമീപമുള്ള മൈല്‍ക്കുറ്റികളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി വന്നിരിക്കുകയാണ്. തമിഴും ഹിന്ദിയും വായിക്കാനറിയാത്ത ഹിന്ദി ഇതര ഭാഷക്കാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ് ഈ മാറ്റം.

ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന വെല്ലൂര്‍, കര്‍ണാടകയും ആന്ധ്രയുമായി അതിര്‍ത്തിയുള്ള കൃഷ്ണഗിരി ജില്ലകളിലും തിരുവണ്ണാമലൈ ജില്ലയിലും മൈല്‍ക്കുറ്റികളില്‍ നിന്ന് ഇംഗ്ലീഷ് എഴുത്തുകള്‍ നീക്കം ചെയ്യപ്പെടുകയും പകരം ഹിന്ദി വരുകയും ചെയ്തിരിക്കുന്നു. ദേശീയ പാതാ അതോറിറ്റി മാസങ്ങളായി ഇത് ചെയ്തുവരുകയാണ്. ദേശീയപാതാ അതോറിറ്റിയുടെ ത്രിഭാഷാ നയത്തിന് വിരുദ്ധമാണിത് (പ്രാദേശികഭാഷ, ഹിന്ദി, ഇംഗ്ലീഷ്). വെല്ലൂര്‍, തിരുവണ്ണാമലൈ ജില്ലകളിലൂടെ കടന്നുപോകുന്ന എന്‍എച്ച് 75, എന്‍എച്ച് 77 എന്നിവയിലെ മൈല്‍ക്കുറ്റികളില്‍ ഹിന്ദിയ്ക്കും തമിഴിനും പുറമെ കന്നഡയിലാണ് എഴുതിയിരിക്കുന്നത്.

533 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍എച്ച് 75, കര്‍ണാടകയിലെ ബന്ത്‌വലില്‍ നിന്നുള്ള എന്‍എച്ച് 73നെ വെല്ലൂരില്‍ എന്‍എച്ച് 48ഉമായി (ബംഗളൂരു – ചെന്നൈ ബൈപാസ് റോഡ്) ബന്ധിപ്പിക്കുന്നു. ചിറ്റൂര്‍ – വെല്ലൂര്‍ ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ തൊഴിലാളികള്‍ ഇംഗ്ലീഷ് പേരുകള്‍ മായ്ച്ച് കളയുകയാണ്. പേരുകള്‍ ഹിന്ദിയില്‍ എഴുതുമ്പോള്‍ അക്ഷരങ്ങളുടെ ഉച്ചാരണം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സഞ്ചാരികളും വ്യവസായികളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും ഈ മാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മാറ്റം എന്ന് മാത്രമാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്.

വായനയ്ക്ക്:
https://goo.gl/HC0iqq

Leave a Reply

Your email address will not be published. Required fields are marked *

×