May 20, 2025 |
Share on

ചരിത്രപഠനത്തിന്റെ മാര്‍ഗദര്‍ശി ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നായിരുന്നു അന്ത്യം.

ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. കേരളത്തിന്റെ ചരിത്ര ഗവേഷണങ്ങളില്‍ അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു. കേരള ചരിത്രത്തില്‍ നിര്‍ണായകമായ പല കണ്ടെത്തലുകളും എംജിഎസിന്റെതായുണ്ട്.

എംജിഎസ് ചരിത്രമേഖലയില്‍ നടത്തിയ പല പഠനങ്ങളും വിലയിരുത്തലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്ര വിഭാഗത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ എംജിഎസ് നാരായണന്‍ ആദ്യം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ മേധാവി കൂടിയായിരുന്നു.

ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരിക പഠനത്തെ തുടര്‍ന്ന് എംജിഎസ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകവും രചിച്ചു. കൂടാതെ അന്തര്‍ദേശീയ ശ്രദ്ധ നേടിയ നിരവധി പ്രബന്ധങ്ങളും എംജിഎസിന്റെ തൂലികയില്‍ പിറവികൊണ്ടു. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം. ചരിത്ര വഴിയില്‍ തന്റെതായ ഇടം തേടിയ എംജിഎസ് നാരായണന്‍ ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ പറയാനും മടിച്ചിരുന്നില്ല. ഇത് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങള്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകള്‍, ചരിത്രകാരന്റെ കേരളദര്‍ശനം, കോഴിക്കോട് ചരിത്രത്തില്‍നിന്ന് ചില ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളും പെരുമാള്‍സ് ഓഫ് കേരള, മലബാര്‍ തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങളുമാണ് പ്രധാന രചനകള്‍

മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍ 1932 ആഗസ്റ്റ് 20 ന് പൊന്നാനിയിലാണ് ജനിച്ചത്. മലയാളം, തമിഴ്, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലും ബ്രാഹ്‌മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും ഏറെ അവബോധമുള്ള വ്യക്തിയായിരുന്നു എംജിഎം നാരായണന്‍. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡിസില്‍ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്‌സിറ്റി ഓഫ് മോസ്‌കോ, ലെനിന്‍ഗ്രാഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് എന്നിവടങ്ങളില്‍ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റിഡിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വജ്‌സ് ആന്‍ഡ് കള്‍ച്ചേഴ്‌സില്‍ പ്രഫസര്‍ എമരിറ്റസ്, മഹാത്മാഗാന്ധി സര്‍വകലാശാല, മാംഗ്ലൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആര്‍ട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. historian dr mgs narayanan passed away 

Content Summary: historian dr mgs narayanan passed away

Leave a Reply

Your email address will not be published. Required fields are marked *

×