June 26, 2026 |
Share on

ഹോര്‍മുസ് ഉപരോധം; അമേരിക്കന്‍ നാവികസേനയുടെ നീക്കങ്ങളും വെല്ലുവിളികളും

ഇതാദ്യമായിട്ടല്ല യുഎസ് നാവിക സേന ഇത്തരം ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നത്, പക്ഷേ മുന്‍കാലത്തെ പോലെയാകില്ല ഇറാനെതിരായ നീക്കം

തിങ്കളാഴ്ച മുതല്‍ ഇറാന്റെ മേല്‍ മറ്റൊരു ഉപരോധം കൂടി അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിനെ മാത്രമല്ല ലോകത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്ന ഹോര്‍മുസിലെ നാവിക ഉപരോധമാണത്. കഴിഞ്ഞ ദശകങ്ങള്‍ക്കിടയില്‍ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ഒന്ന്. ഈ സൈനിക നടപടി എങ്ങനെ പ്രായോഗികമായി നടപ്പിലാക്കുമെന്നതിനെക്കുറിച്ച് പെന്റഗണ്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, മിഡില്‍ ഈസ്റ്റിലെ മുന്‍കാല സൈനിക നീക്കങ്ങള്‍ ഇതിന്റെ ഏകദേശ രൂപം നല്‍കുന്നുണ്ട്. വ്യാപാരക്കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നതിലും അവയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കന്‍ നാവികസേനയ്ക്ക് വലിയ ചരിത്രമുണ്ട്.

സൈന്യം പറയുന്നത്?

ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലും ഇറാനിലും ഉപരോധം ഏര്‍പ്പെടുത്താന്‍ ഞായറാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. എന്നാല്‍ തിങ്കളാഴ്ചയോടെ ഇതിന്റെ വ്യാപ്തി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കുറച്ചതായാണ് സൂചന. ഇറാനിയന്‍ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള വ്യാപാരക്കപ്പലുകളുടെ ഗതാഗതം തടയുക എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് ഈ ഉപരോധം ഒരുപോലെ ബാധകമായിരിക്കുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നില്ല.

കപ്പലുകളെ എങ്ങനെ നിരീക്ഷിക്കും?

ഇറാന്റെ നീണ്ട തീരപ്രദേശം നിരീക്ഷിക്കാന്‍ റഡാര്‍ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലുകള്‍ വലിയ തോതില്‍ വിന്യസിക്കേണ്ടി വരും. ഇതിന് പകരമായി, നിരീക്ഷണ ഡ്രോണുകള്‍ ഉപയോഗിച്ച് തുറമുഖങ്ങളെ നിരീക്ഷിക്കുകയും, ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലും യുദ്ധക്കപ്പലുകളെ വിന്യസിച്ച് സംശയാസ്പദമായ കപ്പലുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്ന രീതിയാകും അമേരിക്ക സ്വീകരിക്കുക.

സംശയം തോന്നുന്ന കപ്പലുകളെ റേഡിയോ വഴി ബന്ധപ്പെടുകയും ലക്ഷ്യസ്ഥാനം, ചരക്ക്, ജീവനക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ആരായും. തുടര്‍ന്ന് കപ്പലില്‍ കയറി പരിശോധന നടത്താന്‍ അനുമതി തേടും. കപ്പലുകള്‍ സഹകരിക്കുകയാണെങ്കില്‍ പരിശോധന എളുപ്പമാകും, എന്നാല്‍ കപ്പലുകള്‍ റേഡിയോ സന്ദേശങ്ങള്‍ അവഗണിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.

നിയന്ത്രണം പിടിച്ചെടുക്കും

കപ്പലുകള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ കമാന്‍ഡോകള്‍ക്ക് മോട്ടോര്‍ ബോട്ടുകള്‍ ഉപയോഗിച്ചോ ഹെലികോപ്റ്ററില്‍ നിന്ന് വടം വഴി താഴേക്ക് ഇറങ്ങിയോ കപ്പലുകളുടെ നിയന്ത്രണം ഏറ്റെടുക്കാം. രാത്രികാലങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമ്പോഴും ഇത്തരം നീക്കങ്ങള്‍ അപകടകരമാണ്. മുന്‍പ് വെനിസ്വേലന്‍ എണ്ണയുമായി പോയ ടാങ്കറുകളില്‍ ഇത്തരത്തില്‍ യുഎസ് മറീനുകള്‍ പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കപ്പലുകള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്നത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.

മുന്‍കാല സംഭവങ്ങള്‍

പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇത്തരം നീക്കങ്ങള്‍ നടത്തി അമേരിക്കയ്ക്ക് ദശാബ്ദങ്ങളുടെ പരിചയമുണ്ട്. 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം യുഎന്‍ ഏര്‍പ്പെടുത്തിയ ‘ഓയില്‍ ഫോര്‍ ഫുഡ്’ പദ്ധതിയുടെ ഭാഗമായി ഇറാഖി എണ്ണ കടത്തുന്നത് തടയാന്‍ നാവികസേന പതിവായി പരിശോധനകള്‍ നടത്തിയിരുന്നു. അന്ന് പിടിച്ചെടുക്കുന്ന കപ്പലുകളെ ഗള്‍ഫിലെ പ്രത്യേക മേഖലകളില്‍ നങ്കൂരമിടുകയും പിന്നീട് ലേലം ചെയ്യുകയും ചെയ്യുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

ഇത്രയും വലിയ തോതിലുള്ള ഒരു ഉപരോധം അമേരിക്ക അവസാനമായി നടത്തിയത് 1962-ല്‍ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലത്തായിരുന്നു. അന്ന് ‘ക്വാറന്റൈന്‍’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യത്തിന് മേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് വെനസ്വേലയ്ക്കും ക്യൂബയ്ക്കും എതിരെ സമാനമായ നിയന്ത്രണങ്ങള്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇറാന്റെ കാര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അതിന്റെ വ്യാപ്തി കൊണ്ട് തികച്ചും വ്യത്യസ്തമാണ്.

Content Summary; How would a US Naval blockade of Hormuz against Iran look, and what would be the challenges?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×