June 17, 2026 |
Share on

ഹോര്‍മുസ് കടലിടുക്ക്; അമേരിക്കയും ഭയപ്പെടുന്ന ഭീഷണി

എങ്ങനെയാണ് ഹോര്‍മുസ് കടലിടുക്ക് ലോകത്തിന് തന്നെ നിര്‍ണായകമാകുന്നത്?

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധം മിഡില്‍ ഈസ്റ്റിന് മൊത്തത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആശങ്ക. എണ്ണവില കുതിച്ചുയരാനും ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ശനിയാഴ്ചത്തെ ആക്രമണങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയതോടെ ലോകം മുഴുവന്‍ പരിഭ്രാന്തിയിലാണ്.

ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി തടഞ്ഞതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒമാന്‍ തീരത്ത് ഒരു കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ചരക്കുകപ്പലുകള്‍ ഈ പാത ഒഴിവാക്കുകയാണ്. ഞായറാഴ്ചയോടെ അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവുമായി വന്ന ഏകദേശം 150-ഓളം ടാങ്കറുകള്‍ ഉള്‍ക്കടലില്‍ യാത്ര തുടരാനാകാതെ നങ്കൂരമിട്ടിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ തടസ്സം തുടരുകയാണെങ്കില്‍ പ്രതിദിനം 1.5 കോടി ബാരല്‍ അസംസ്‌കൃത എണ്ണയുടെ വിതരണം നിലയ്ക്കും. ഏറ്റവും മോശമായ സാഹചര്യത്തില്‍, വെള്ളിയാഴ്ച ബാരലിന് 67 ഡോളറായിരുന്ന എണ്ണവില 100 ഡോളറിലേക്ക് ഉയര്‍ന്നേക്കാം. ഇത് പണപ്പെരുപ്പം മൂലം വലയുന്ന അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുകയും സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്യും.

ലോകത്തിലെ നാലാമത്തെ വലിയ എണ്ണശേഖരമുള്ള രാജ്യമാണ് ഇറാന്‍. ഏകദേശം 170 ശതകോടി ബാരല്‍ എണ്ണശേഖരമുള്ള ഇറാന്‍ ആഗോള വിതരണത്തിന്റെ 9 ശതമാനവും കൈയാളുന്നു. വെനസ്വേല, സൗദി അറേബ്യ, കാനഡ എന്നിവയ്ക്ക് പിന്നിലായി ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരില്‍ ഒന്നാണിത്. കൂടാതെ ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ശേഖരവും ഇറാന്റേതാണ്. പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും ഉപരോധങ്ങളും ഇറാന്റെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, ചൈനയുമായുള്ള അടുത്ത ബന്ധം കാരണം സമീപകാലത്ത് ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. ഇറാന്‍ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്.

ആഗോള വ്യാപാരത്തിന്റെ ആര്‍ട്ടറി എന്നാണ് ഹോര്‍മുസ് കടലിടുക്ക് അറിയപ്പെടുന്നത്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടല്‍ വഴിയുള്ള വാതക നീക്കത്തിന്റെ 20 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഒമാനും ഇറാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഒന്നാണ്. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തില്‍ ഈ പാതയ്ക്ക് പകരമായി മറ്റ് വഴികള്‍ കുറവായതിനാല്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. മുന്‍കാലങ്ങളില്‍ സൈനിക പ്രകോപനമുണ്ടായാല്‍ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്തവണത്തെ സാഹചര്യം കൂടുതല്‍ ഗൗരവകരമാണ്.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടയ്ക്കുന്നത് ഇറാന്റെ തന്നെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ അത് ഒരു അവസാന അടവായേ അവര്‍ ഉപയോഗിക്കൂ എന്ന് ചില നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ സിഗ്‌നല്‍ ജാമിംഗ്, കപ്പലുകള്‍ തടഞ്ഞുവെക്കല്‍, മൈനുകള്‍ വിരിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുത്താന്‍ ഇറാന് സാധിക്കും. ഇത്തരം ചെറിയ തടസ്സങ്ങള്‍ പോലും ഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിക്കാനും എണ്ണവില ഉയരാനും കാരണമാകും. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, സംഘര്‍ഷം കുറയാത്ത പക്ഷം വില നിയന്ത്രിക്കുക പ്രയാസകരമാകും. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

Content Summary: US- Israel waronIran; What is the strait of Hormuz, why is it crucial for oil supplies?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×