June 06, 2026 |
Share on

വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുഹ്യമാധ്യമങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ചാമ്പ്യനെ നിയമിക്കണം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിലെ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശം. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് നിര്‍ദ്ദേശം പുറപ്പെുടവിച്ചത്. എന്നാല്‍ ഇക്കാര്യ നിര്‍ബന്ധമല്ലെന്ന് വിശദീകരണവുമായി പിന്നീട് മന്ത്രാലയം രംഗത്തെത്തി. ദി ക്വിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എക്കൗണ്ടുകള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളുമായി ബന്ധപ്പെടുത്താനാണ് നിര്‍ദ്ദേശം. ജൂലൈ മൂന്നാം തീയതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. എങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ എക്കൗണ്ടുകള്‍ മന്ത്രാലയവുമായി ബന്ധപ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഈ ഉത്തരവില്‍ വിശദമാക്കുന്നുണ്ട്.

ഒരോ സ്ഥാപനങ്ങളിലും സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തനത്തിനായി സോഷ്യല്‍ മീഡിയ ചാമ്പ്യന്‍ എന്ന തസ്തികയിലേക്ക് ഒരാളെ കണ്ടെത്തണം. അധ്യാപകരില്‍നിന്നോ, മറ്റ് വിഭാഗത്തില്‍നിന്നുള്ളവരെയോ ഈ തസ്തികയിലേക്ക് നിയമിക്കാം.
ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഉത്തരവ് വിശദീകരിക്കുന്നുണ്ട്.

സ്ഥാപനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ ഉണ്ടാക്കുക മുതല്‍ ആഴ്ചയിലൊരിക്കല്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പോസീറ്റിവായ വാര്‍ത്തകള്‍ ട്വീറ്റ് ചെയ്യുകയെന്നതുള്‍പ്പെടെ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിന് പുറമെയാണ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ മീഡിയ എക്കൗണ്ടുകള്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിലെ എക്കൗണ്ടുകളുമായി ബന്ധപ്പെടുത്തുകയെന്ന ഉത്തരവാദിത്തം. മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളുമായും ബന്ധപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ ചാമ്പ്യനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം 31 നകം അയക്കണമെന്നാണ് നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയ ചാമ്പ്യന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവുമടക്കമുള്ള വിവരങ്ങളാണ് നല്‍കേണ്ടത്.

സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശങ്ങള്‍ എന്ന് ദി ക്വിന്റിന്റെ ചോദ്യങ്ങളോട് മന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചത്. ഏതെങ്കിലും വിദ്യാര്‍ത്ഥി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ട് മന്ത്രാലയവുമായി ബന്ധപ്പെടുത്താന്‍ വിസമ്മതിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നായിരുന്നു മറുപടി. താല്‍പര്യമില്ലാത്തവര്‍ക്ക് അവരുടെ എക്കൗണ്ടുകള്‍ മന്ത്രാലയവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും വക്താവ് മറുപടി നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പിന്തുടരാനും നേരിടാനും വിവരങ്ങള്‍ പങ്കിടുന്നത് കാരണമാവില്ലെ എന്ന ചോദ്യത്തിന് നല്ല വാര്‍ത്തകള്‍ പങ്കിടുകയെന്നതിനപ്പുറം പുതിയ സര്‍ക്കുലര്‍ കൊണ്ട് മറ്റ് ലക്ഷ്യങ്ങളിലെന്നായിരുന്നു മറുപടി.

Read More: ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

×