UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

പച്ച മനുഷമ്മാരാണ് ഈ ഡോക്ടര്‍മാര്‍; ദൈവങ്ങളല്ല

ചികിത്സാ വ്യവസ്ഥിതികളാണ് ഇപ്പോഴുള്ളത്. നല്ല വ്യവസ്ഥിതിക്കുള്ളില്‍ ഒരു സാധാരണ ഡോക്ടര്‍ക്ക് നല്ല സേവനം ചെയ്യാന്‍ പറ്റും.

                       

രാവിലെ ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും കയറ്റി, പാന്റ് ഇന്‍സേര്‍ട്ട് ചെയ്യണം. ഷൂസും സോക്‌സും ഇടണം. കൈയിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വയ്ക്കും. ഫുള്‍ സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണ് ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്ടാണ്. അതുകൊണ്ടു തന്നെ വാച്ചിടാറില്ല.

ഒരു ജീന്‍സും ടീ ഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോവുന്നതേയുള്ളൂ. പക്ഷേ ഭാര്യ സമ്മതിക്കയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റാവും. ഒരു ഡോക്ടര്‍ എന്നു പറയുമ്പോള്‍ ഒരു ലുക്കൊക്കെ വേണമത്രേ. ഒരു ദൈവപരിവേഷം വേണമത്രേ.

എന്നാല്‍ കംപ്ലീറ്റ് പച്ചയായ മനുഷന്മാരാണ് ഈ ഡോക്ടര്‍മാര്‍. ഒരു ജോലി ചെയ്യുന്നു എന്നതാണ് സത്യം. ഏതൊരു പ്രധാന ജോലിയെപോലെയും അറിവ്, കഴിവ്, ആത്മാര്‍ത്ഥത പിന്നെ മനഃസാക്ഷി – ഇതൊക്കെ വേണമെന്നു മാത്രം. ഇതില്ലാത്തവരും ഇഷ്ടംപോലെയുണ്ട് കെട്ടോ – മനുഷമ്മാര്‍ അങ്ങനാണല്ലോ.

ആദ്യത്തെ രോഗി വന്നു. നമുക്കയാളെ ജോസഫ് എന്നു വിളിക്കാം. ഒരു വര്‍ഷമായുള്ള പ്രശ്‌നമാണ് ജോസഫിന്റെ. കൈയുടെ സര്‍ജന്‍മാരാണ് പ്ലാസ്റ്റിക് റീകണ്‍സ്ട്രക്ടീവ് മൈക്രോസര്‍ജന്മാര്‍. അതിനാലാണ് അദ്ദേഹം എന്റെയടുത്ത് വന്നത്.

ഇടത്തേ കയ്യിലെ തള്ളവിരലിന്റെ കടക്കല്‍ കുറേ നാളായി ഒരു വീക്കമുണ്ട്. പതുക്കെ അത് കൈപ്പത്തിയും കടന്ന് മേലോട്ട് വളരുന്നുണ്ട്. ഇതാണ് പ്രശ്‌നം. ഞാന്‍ പരിശോധിച്ചു. കാന്‍സര്‍ പോലെയുള്ള മുഴയായി തോന്നിയില്ല. കാരണം ശരിക്കും ഒരു മുഴയില്ല. പതുപതുത്ത വീര്‍മ്മതയാണ് ഉള്ളത്.

ചെറിയ വേദനയുണ്ട്. സന്ധികള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിരലുകള്‍ അനക്കുമ്പോള്‍ വലിയ വേദനയില്ല. ഞെക്കുമ്പോള്‍ ചെറിയ വേദനയുണ്ട്. ബാക്ടീരിയ മൂലമുള്ള പഴുപ്പോടു കൂടിയ തീവ്ര അണുബാധയാവാന്‍ സാദ്ധ്യതയില്ല. ഒരു വര്‍ഷമായി നിലനില്‍ക്കാന്‍ സാദ്ധ്യത കുറവാണ്. വേദന അത്രയൊട്ടില്ലതാനും. ഏതാണ്ട് അഞ്ചെട്ടു സാധ്യതകള്‍ മനസ്സില്‍ തെളിഞ്ഞു. ഞാനുടന്‍ ഡോ. ശ്രീകുമാറെ വിളിച്ചു. അദ്ദേഹം എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡി. റേഡിയോ ഡയഗ്‌നോസിസ് ചെയ്ത ആളാണ്. എം.ആര്‍.ഐ. സ്‌കാനിലാണ് ആളുടെ ഇഷ്ടമേഖല.

അള്‍ട്രാസൗണ്ട് സ്‌കാന്‍ ചിലവു കുറവാണ്. പക്ഷേ, കൈ പോലെയുള്ള ചെറിയ ശരീരഭാഗങ്ങളിലെ സൂക്ഷ്മകാര്യങ്ങള്‍ കാണാനായി നേരിട്ട് എം.ആര്‍.ഐ. ചെയ്യുന്നത് തന്നെയാണ് നല്ലത്.

കൈയ്ക്ക് ചെറിയ ഒരു മുഴക്ക് എം.ആര്‍.ഐ.യോ! ഇങ്ങനെ ആളുകള്‍ ചിന്തിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റി രോഗിയോട് വിശദമായി സംസാരിച്ചു. ജോസഫിനെ ബോദ്ധ്യപ്പെടുത്താന്‍ വിഷമം വന്നില്ല. ഒരു വര്‍ഷമായി പ്രശ്‌നം ഉള്ളതുകൊണ്ടും പലരെ കണ്ടിട്ടും ഒരു തീരുമാനം എത്താത്തതുകൊണ്ടുമാണ് അത് ആദ്യമായി വരികയാണെങ്കില്‍ ചിലപ്പോള്‍ ജോസഫിന് സംശയം തോന്നിയേനെ. അപ്പോള്‍ തന്നെ – ”ഇപ്പോള്‍ എന്നാല്‍ എം.ആര്‍.ഐ. എടുക്കണമെന്നില്ല. ഒന്നു രണ്ടു ഡോക്ടര്‍മാരെക്കൂടി കണ്ട് അഭിപ്രായം എടുത്തോളൂ” എന്നു പറഞ്ഞേനെ. ഈ കാര്യങ്ങള്‍ ലളിതവും വ്യക്തവുമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ഡോക്ടറുടെ കടമയാണ്. സമയക്കുറവു കാരണം ചില സ്ഥലങ്ങളില്‍ ഇതു സാധിക്കാതെ വരാം.

എം.ആര്‍.ഐ. കഴിഞ്ഞപ്പോള്‍ ഞാന്‍ അതു നോക്കി. കൈയ്യുടെ വള്ളികള്‍ക്ക് (tendon) ചുറ്റുമുള്ള ഒരു പാടയില്‍ നീര്‍ക്കെട്ടുകള്‍ പോലെയാണ് മുഴുവനും. ഉടന്‍ തന്നെ ശ്രീകുമാറെ ഫോണില്‍ വിളിച്ച് സ്‌കാന്‍ ചര്‍ച്ച ചെയ്തു. ഒന്നുകില്‍ ഒരുതരം വാതമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. അല്ലെങ്കില്‍ കൈയ്ക്കകത്തെ ദശയെ ബാധിക്കുന്ന ക്ഷയരോഗം. ഇതിലൊന്നാവാനാണ് സ്‌കാന്‍ അനുസരിച്ച് സാദ്ധ്യത.

റുമറ്റോളജിസ്റ്റ് അഥവാ വാതരോഗ വിദഗ്ദ്ധന്റെ അടുത്ത് രോഗിയെ ഒന്നു വിട്ടു. വാതരോഗ വിദഗ്ദ്ധന്‍ ഇല്ലായിരുന്നെങ്കില്‍ മെഡിസിന്‍ എംഡിയുള്ള ഫിസിഷ്യന്റെ അടുത്ത് വിട്ടേനെ. എംഡി കഴിഞ്ഞ് ഡിഎം മൂന്നുവര്‍ഷം പരിശീനം എടുത്തയാളാണ് റുമറ്റോളജിസ്റ്റ്. റുമറ്റോളജിസ്റ്റ് എക്‌സറേ എടുത്ത് കുറേ രക്ത ടെസ്റ്റുകള്‍ ചെയ്യിച്ചു. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഫലങ്ങള്‍ നോക്കി. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ആവാന്‍ സാദ്ധ്യതയില്ല. അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്ത് നീര്‍ക്കെട്ടുള്ള ദശ കുറച്ച് കുത്തിയെടുത്ത് പി.സി.ആര്‍. എന്ന ടെസ്റ്റും ഒരു ബയോപ്‌സിയുമെടുത്ത് ക്ഷയരോഗമാണോ എന്നുനോക്കാം.

ഈ സ്ഥിതിയില്‍ വീണ്ടും രോഗിയുമായി നന്നായി സംസാരിക്കണം. രണ്ടു ദിവസമായി ജോസഫ് നടക്കുന്നു. ആദ്യം എം.ആര്‍.ഐ. പിന്നെ എക്‌സറേ. പിന്നെ കുറേ ടെസ്റ്റുകള്‍. എന്നിട്ടിപ്പോള്‍ പറയുന്നു –  അള്‍ട്രാസൗണ്ട് എടുക്കണമത്രേ! എം.ആര്‍.ഐ. ആണ് അള്‍ട്രാസൗണ്ടിനെക്കാള്‍ നല്ലത് എന്ന് ഡോക്ടര്‍ തന്നെയല്ലേ പറഞ്ഞത്?

അതായതുത്തമാ, അല്ല ജോസഫേ – എം.ആര്‍.ഐ. എടുത്തപ്പോള്‍ ദശയുടെ വീക്കം എവിടെയാണെന്ന് നന്നായി മനസ്സിലായി. ഇനി സൂചി കൈയില്‍ കടത്തി അള്‍ട്രാസൗണ്ട് നോക്കുമ്പോള്‍ സൂചി  ദശയില്‍ ഇറങ്ങുന്നത് കാണാം. ഡോ. ശ്രീകുമാര്‍ തന്നെ അള്‍ട്രാസൗണ്ട് ഗൈഡഡ് നീഡില്‍ ബയോപ്‌സി ചെയ്തു. സൂചി കടന്നു പോകുന്നത് കൃത്യമായി സ്‌കാനില്‍ കാണാം. എം.ആര്‍.ഐ. അദ്ദേഹത്തിനറിയാവുന്നതുകൊണ്ട് സംഗതി വളരെ വ്യക്തമാണ്.

പി.സി.ആര്‍. ചെയ്യുന്നത് ബയോകെമിസ്ട്രിയില്‍ പരിശീലനം നേടിയവരാണ്. ബയോപ്‌സി എടുത്തത് മൈക്രോസ്‌കോപ്പില്‍ നോക്കുന്നത് എം.ഡി. പാത്തോളജി കഴിഞ്ഞ ഡോക്ടര്‍മാരാണ്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് വന്നു. പാത്തോളജി ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് റിസള്‍ട്ട് ചര്‍ച്ച ചെയ്തു. സംഭവം ക്ഷയരോഗം തന്നെ.

ഒമ്പതുമാസം മരുന്നുകള്‍ കഴിക്കണം. ഒരു ഹാന്‍ഡ് സര്‍ജന്‍ എന്ന നിലയിലുള്ള എന്റെ റോള്‍ കഴിഞ്ഞു. ഒരു ഫിസിഷ്യന്റെ കീഴില്‍ മരുന്നു കഴിക്കുന്നതാകും ഉചിതം. ജോസഫിന്റെ വീട്ടിനടുത്ത് ആരോഗ്യവകുപ്പില്‍ നിന്ന് മരുന്നു സൗജന്യമായി കിട്ടും. വേണമെങ്കില്‍ പ്രൈവറ്റായി ഇവിടെ തന്നെ ചികിത്സ എടുക്കാം.

ജോസഫിന്റെ പ്രശ്‌നം മനസ്സിലാക്കി ചികിത്സ തുടങ്ങാന്‍ അപ്പോള്‍ എത്ര പേരുടെ അദ്ധ്വാനവും അറിവും വേണ്ടി വന്നു? എത്ര ടെസ്റ്റുകളും സ്‌കാനുകളും? ഒരു കെയര്‍ മാനേജറുടെ റോളാണ് ശരിക്കും എനിക്കുണ്ടായിരുന്നത്.

ദൈവവുമല്ല. കുന്തവുമല്ല. തല ഉപയോഗിച്ച് നൂറ്റാണ്ടുകളായി തേച്ചു മിനുക്കിയ ഒരു പ്രായോഗിക ശാസ്ത്രത്തിന്റെ ഇന്നത്തെ പ്രയോഗം മാത്രമാണ് നാം കണ്ടത്. തലയും വേണം മനസ്സും വേണം. ഹൃദയം കൂടി ഉണ്ടെങ്കില്‍ നല്ലത്.

ജോസഫിന്റെ കൈവീക്കത്തിന് നല്ല കുറവുണ്ടെന്ന് കണ്ട ദിവസമാണ്, ആ വീഡിയോ കണ്ടത്. ഷര്‍ട്ടിടാത്ത ഒരാള്‍ പറയുന്നു – ഈ സ്‌കാനൊക്കെ തട്ടിപ്പാണത്രേ. നേരത്തേ ലോഡ് ചെയ്ത പടങ്ങള്‍ ഓരോന്നായി ഇറക്കുകയാണെന്ന്. വീട്ടിലെത്തിയ ഞാന്‍ ഷര്‍ട്ടൊക്കെ അഴിച്ച് കണ്ണാടിയില്‍ നോക്കി, കുഴപ്പമില്ല. നെഞ്ചത്ത് നല്ല രോമമുണ്ട്. കുറച്ച് നരപ്പിച്ചാല്‍ മതി. വലിയ വിവരം വേണ്ട. ദൈവമാണെന്നങ്ങ് സ്വയം തോന്നിയാല്‍ മതി.

ഞാന്‍ നെഞ്ചത്തെ ഒരു രോമം പറിച്ചു സൂക്ഷിച്ചു നോക്കി – എന്താ പറയുക. അതു ചിലരുടെ വാക്കുകള്‍ പോലിരിക്കുന്നു!

ഒരു മുപ്പതു വര്‍ഷം മുന്‍പാണെങ്കില്‍ ഒരൊറ്റ ഡോക്ടര്‍ കണ്ട് തീര്‍പ്പു കല്‍പ്പിക്കണ്ട ഗതി വന്നേനെ. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ വളരെക്കാലം ഈ രോഗം കണ്ടുപിടിക്കാന്‍ പറ്റിയില്ല എന്നു വരാം. അല്ലെങ്കില്‍ ചിലപ്പോള്‍ കാടടച്ച് വെടി വെയ്ക്കുന്നതുപോലെ ആര്‍ത്രൈറ്റിസിന്റെ മരുന്ന് ഒരു പക്ഷേ കൊടുത്തു നോക്കിയേക്കും. പക്ഷേ ഈ മരുന്നുകള്‍ ക്ഷയരോഗത്തെ മൂര്‍ച്ഛിപ്പിക്കും. വളരെ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഒരു പക്ഷേ ക്ഷയരോഗമാണെന്നു തന്നെ തോന്നിയേക്കും. വെറുതെ അതിനുള്ള മരുന്നുകള്‍ കൊടുത്തു നോക്കാം. നല്ല പാര്‍ശ്വഫലസാദ്ധ്യതയുള്ള മരുന്നുകളാണ്. ഇതൊക്കെ ഇന്ന് സുരക്ഷിതമായി, രോഗം ഉറപ്പിച്ചിട്ടേ കൊടുക്കൊറുള്ളൂ.

ദൈവത്തെപ്പോലെയുള്ള പഴയ ഡോക്ടറുടെ കാലം ഇനി വരാത്ത വണ്ണം പോയി മറഞ്ഞു. പല രോഗികള്‍ക്കും ഇത് മനസ്സിലായിട്ടില്ല. ചികിത്സാ വ്യവസ്ഥിതികളാണ് ഇപ്പോഴുള്ളത്. നല്ല വ്യവസ്ഥിതിക്കുള്ളില്‍ ഒരു സാധാരണ ഡോക്ടര്‍ക്ക് നല്ല സേവനം ചെയ്യാന്‍ പറ്റും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും രോഗികളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഉത്തരവാദിത്വം ഡോക്ടര്‍ക്കു മാത്രമാണെന്നാണ് ആളുകളുടെ വിചാരം. ദൈവം താഴെ വീഴുമ്പോള്‍ വെറും കല്‍വിഗ്രഹമാവുന്നു. അതിനെ തച്ചുടക്കാനും അടിക്കാനും ഉത്സാഹം കൂടും. അതുകൊണ്ടൊന്നും പക്ഷേ – ഒരു പ്രയോജനവുമില്ല. വ്യവസ്ഥിതി കൂടുതല്‍ വഷളാവുന്നു എന്നുമാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

Share on

മറ്റുവാര്‍ത്തകള്‍