May 21, 2025 |
Share on

‘ചെ ഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറി’ അനുകരിച്ച് മനോരഞ്ജന്‍ നടത്തിയ ചെന്നൈ-ലഡാക് ട്രിപ്

പാര്‍ലമെന്റ് അതിക്രമ കേസ് കുറ്റപത്രം

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍ സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് അതിക്രമം കാണിച്ച കേസില്‍ കഴിഞ്ഞാഴ്ച്ച ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2023 ഡിസംബര്‍ പതിമൂന്നിനായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിച്ച സംഭവം നടക്കുന്നത്. മൊത്തം ആറ് പേര്‍ പ്രതികളായ കേസില്‍ നാലു പേരാണ് മുഖ്യപ്രതികള്‍. ഇവരില്‍ രണ്ടുപേര്‍ ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയുടെ നടുത്തളത്തിലേക്ക് ചാടി പുക ബോംബ് എറിയുകയായിരുന്നു.  indian parliament breach case, some of the details listed in the chargesheet filed by the delhi-police

ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില നിര്‍ണായക വിവരങ്ങള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യ ആസൂത്രകന്‍ മനോരഞ്ജനെതിരേയുള്ള തെളിവുകളാണിവ. ഏണസ്‌റ്റോ ചെ ഗുവേരയുടെ വിഖ്യാതമായ മോട്ടോര്‍ സൈക്കിള്‍ ഡയറിയെ ഓര്‍മിപ്പിക്കും വിധം ചെന്നൈയില്‍ നിന്നും ലഡാക്കിലേക്കുള്ള ഒരു റോഡ് യാത്രയുടെ ഓര്‍മക്കുറിപ്പുകള്‍, അതേ കുറിപ്പില്‍ തന്നെയുള്ള ഒരു ചൈനീസ് പൗരനുമൊത്തുള്ള യാത്രയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, കൊസോവ പാര്‍ലമെന്റിന് അകത്തു നടന്ന കണ്ണീര്‍വാതക പ്രയോഗത്തിന്റെ വീഡിയോ, നിര്‍ണായക സൂചനകള്‍ നല്‍കിയ ഇമിഗ്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനുമായുള്ള പരിചയം തുടങ്ങിയ വിവരങ്ങള്‍ മനോരഞ്ജന്റെ ഇമെയ്ല്‍ പരിശോധിച്ചതില്‍ നിന്നും പൊലീസ് കണ്ടെത്തിയത് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സമീപ വര്‍ഷങ്ങളിലെ എല്ലാ ഡേറ്റകളും ഈമെയ്‌ലുകളും അയാള്‍ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും, നശിപ്പിക്കാന്‍ മറന്നുവെന്നു കരുതുന്നൊരു ഫോള്‍ഡറില്‍ നിന്നാണ് യാത്ര വിവരണത്തിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയതെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. ചെന്നൈയില്‍ നിന്നും ലഡാക്കിലേക്ക് മനോരഞ്ജന്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ വിവരണമാണിതെന്നു പൊലീസ് പറയുന്നു. ഈ യാത്ര വിവരണം ചെ ഗുവേര എഴുതിയ മോട്ടോര്‍ സൈക്കിള്‍ ഡയറിയോട് സാമ്യതയുള്ളതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ യാത്ര വിവരണവും, അതിലെ ഉള്ളടക്കങ്ങളും മനോരഞ്ജന്റെ ചിന്തകളിലേക്കും, ഗൂഢാലോചനകളിലേക്കും വിരല്‍ ചൂണ്ടുന്നവയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. indian parliament breach case

ഈ യാത്ര വിവരണത്തില്‍ ചൈനീസ് പൗരനായ ലി റോങുമൊത്ത് ഹൈദരാബാദില്‍ നിന്നും ഡല്‍ഹി വരെ നടത്തിയ യാത്രയെക്കുിറിച്ചും മനോരഞ്ജന്‍ വിവരിക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു.

ആരൊക്കെയാണ് ആ നാല് പേര്‍, എന്തിനവരത് ചെയ്തു?

ലി റോങുമായി പരിചയമുണ്ടെന്ന് മനോരഞ്ജന്‍ സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 2011 ല്‍ മൈസൂരുവിലെ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. 2011 ലെ തന്റെ ലഡാക് യാത്ര ഒരു ടിബറ്റന്‍ ആക്ടിവിസ്റ്റിനെ കാണാനായിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച്ച ഫലവത്തായില്ലെന്നും മനോരഞ്ജന്‍ പറയുന്നുണ്ട്. ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട മനോരഞ്ജന്റെ സുഹൃത്തായിരുന്ന ഒരു ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ പറഞ്ഞത്, മനോരഞ്ജന്‍ തന്നോട് പാര്‍ലമെന്റിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് തിരക്കിയിരുന്നുവെന്നാണ്. ചൈനീസ് പൗരന്‍ ലി റോങ് 2016 ല്‍ ഇന്ത്യ വിട്ടു പോയെന്നും അയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മനോരഞ്ജന്‍ തന്റെ പദ്ധതികള്‍ മറ്റ് പ്രതികളുമായി പങ്കുവച്ചുവെന്നും, പാര്‍ലമെന്റിനകത്ത് അതിക്രമം കാണിക്കുന്നതിലൂടെ തങ്ങള്‍ക്ക് മാധ്യമശ്രദ്ധ കിട്ടുമെന്ന് അവരോട് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേസിലെ ആറ് പ്രതികള്‍ക്കെതിരേ ആയിരം പേജ് വരുന്ന കുറ്റപത്രമാണ് ഡല്‍ഹി പൊലീസിലെ കൗണ്ടര്‍-ഇന്റലിജന്‍സ് യൂണിറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡെ, ലളിത് ഝാ, മഹേഷ് കുമാവത്ത്, നീലം റണോലിയ എന്നിവരാണ് മനോരഞ്ജനെ കൂടാതെയുള്ള പ്രതികള്‍.

പാര്‍ലമെന്റിനുള്ളിലെ സുരക്ഷാ സന്നാഹങ്ങള്‍ അവര്‍ എങ്ങനെ മറികടന്നു?

പുതിയ പാര്‍ലമെന്റിന് മന്ദിരത്തിലെ ലോക്‌സഭ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടിയിറങ്ങിയി സ്‌മോക് ക്യാനുകള്‍ വലിച്ചെറിഞ്ഞത് മനോരഞ്ജനും സാഗര്‍ ശര്‍മയുമായിരുന്നു. അമോലും നീലവും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പുക ക്യാനുകള്‍ പൊട്ടിക്കുകയും പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കുകയും ചെയ്തു.

ഈ പദ്ധതിയിലെ മുഖ്യ പങ്കാളിയായി കണ്ടെത്തിയ ലളിത് ഝായ്‌ക്കെതിരേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത് ഭഗത് സിംഗ് ഫാന്‍ പേജ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു. മഹേഷ് കുമാവത്ത് ഇതേ പേജിലൂടെയാണ് മറ്റ് പ്രതികളുമായി ബന്ധം സ്ഥാപിച്ചത്. indian parliament breach case

2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സഭ ആദരാഞ്ജലി അര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഈ സംഭവം നടക്കുന്നത്.

കുടകില്‍ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിംഹയുടെ ഓഫിസില്‍ നിന്നും സംഘടിപ്പിച്ച സന്ദര്‍ശക പാസുമായിട്ടായിരുന്നു മനോരഞ്ജന്‍ പാര്‍ലമെന്റിനകത്ത് കയറിയത്. 35 കാരനായ മനോരഞ്ജന്‍ ഐടി ബിരുദധാരിയാണ്. കുറച്ചു കാലം ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് അച്ഛനൊപ്പം സ്വന്തം നാടായ മൈസൂരുവില്‍ കൃഷിപ്പണിയിലായിരുന്നു. indian parliament breach case

കൊസോവോ പാര്‍ലമെന്റിനകത്ത് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ മനോരഞ്ജന്‍ തന്റെ കൂട്ടുപ്രതികളെ കാണിച്ചിരുന്നു. 2018 ല്‍ നടന്ന ആ സംഭവത്തില്‍ ചില കെമിക്കല്‍ സ്‌മോക്ക് ഉപകരണങ്ങള്‍ പ്രയോഗിച്ചാണ് പാര്‍ലമെന്റിനകത്ത് ഭീകരത സൃഷ്ടിച്ചത്. ഈ അതിക്രമം അവിടുത്തെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായെന്നു മനോരഞ്ജന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നതായും കുറ്റപത്രത്തിലുണ്ട്.

2018 മാര്‍ച്ച് 21 ന് കൊസോവോ പാര്‍ലമെന്റില്‍, മൊണ്ടിനെഗ്രോയുമായുള്ള അതിര്‍ത്തി നിര്‍ണയ കരാറുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ പ്രതിപക്ഷ എംപിമാരാണ് മൂന്നു തവണയായി കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത്. പ്രതിഷേധത്തിനിടയിലും പാര്‍ലമെന്റ് ബില്‍ പാസാക്കിയെടുക്കുകയും ചെയ്തു.

രാജ്യത്തുടനീളം നടത്തിയ സഞ്ചാരത്തിനു പിന്നാലെ സ്വന്തമായൊരു പ്രസ്ഥാനം സ്ഥാപിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് മനോരഞ്ജന്‍ ആലോചിക്കാന്‍ തുടങ്ങി. ആ പ്രസ്ഥാനം ഒരു ഭരണകൂടമായി വളരുമെന്നും അതില്‍ താന്‍ രാജാവിന് സമാനമായ സ്ഥാനം വഹിക്കുമെന്നും പ്രതീക്ഷിച്ചിരുന്നതായും മനോരഞ്ജന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഭരണഘടനയിലധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാത്ത മനോരഞ്ജന്റെ ഒരു സമാന്തര സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ആഗ്രഹമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് ആരോപിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമായ പാര്‍ലമെന്റ് തന്നെ ലക്ഷ്യം വയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. തന്റെ വിശ്വസ്തരായി നിന്നു കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കോവിലായ പാര്‍ലമെന്റില്‍ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാനുള്ളവരെ അയാള്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ പ്രതികരിക്കുന്നവര്‍, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള ആളുകളെയാണ് സോഷ്യല്‍ മീഡിയയില്‍ മനോരഞ്ജന്‍ പ്രത്യേകം തെരഞ്ഞത്. ഇത്തരമൊരു പ്രവര്‍ത്തി ചെയ്താലും വലിയ കേസ് ആകില്ലെന്ന ധാരണയായിരുന്നു മനോരഞ്ജനുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞാഴ്ച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പ്രതികള്‍ക്കെതിരേ, യുഎപിഎ പ്രകാരമുള്ള വിചാരണ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ മാസം അവസാനത്തോടെ അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. indian parliament breach case

content summary; india parliament breach case, some of the details listed in the chargesheet filed by the delhi police

Leave a Reply

Your email address will not be published. Required fields are marked *

×