മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നസെന്റ് നല്‍കിയ ഉപദേശം
മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റ് ഈ ലോകത്ത് നിന്നും പോയിട്ട് ഇന്നേക്ക് ഒരാണ്ട്. ഈയൊരു വര്‍ഷവും ഇന്നസെന്റ് നമ്മുടെ കൂടെയില്ലെന്നകാര്യം മലയാളി മറന്നു പോയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം, ഇന്നച്ചന്റെ തമാശകള്‍കേട്ട് ഓരോ ദിവസവും നമ്മള്‍ ചിരിക്കാറുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, പറഞ്ഞു വച്ച കഥകളില്‍ കൂടിയും. നര്‍മം മാത്രമല്ല, കേട്ടിരിക്കുന്നവനെ ചിലപ്പോള്‍ നൊമ്പരപ്പെടുത്താനും ചിന്തിപ്പിക്കാനും കഴിവുള്ള കഥകളായിരുന്നു ഇന്നസെന്റ് കഥകള്‍.
ഇവിടെ പറയുന്നത്, ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകര്‍ക്കായി പറഞ്ഞൊരു കഥയാണ്. വെറും കഥയല്ല, അതിലൊരു ശക്തമായ ഉപദേശവുമുണ്ടായിരുന്നു. അന്ന് ഇന്നസെന്റ് പാര്‍ലമെന്റ് അംഗമാണ്.കാഴ്ചക്കാരെ പിടിച്ചുനിര്‍ത്താന്‍ ഒന്നിനുപിറകെ ഒന്നായി ബ്രേക്കിങ് ന്യൂസ് നിരത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാണ് താന്‍ നായകനായ ഒരു കഥ ഇന്നസെന്റ് 2017 ല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ആ കഥ ഇപ്രകാരമാണ്;
മാധ്യമപ്രവര്‍ത്തകര്‍ക്ക് നടനും എംപിയുമായ ഇന്നസെന്റിന്റെ സ്നേഹോപദേശം. സ്ഥിരം ഫോര്‍മുലമായ തമാശയില്‍ പൊതിഞ്ഞാണ് ഉപദേശമായോ അല്ലെങ്കില്‍ മുന്നറിയിപ്പായോ ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരെ ചിലകാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
ഇന്നസെന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കുക
ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞുവന്നാല്‍ പത്രം വായനയാണ് പ്രധാന വിനോദം. ഒരുദിവസം പത്രം എടുത്തപ്പോള്‍ ഒന്നാംപേജില്‍ത്തന്നെ നടുക്കുന്ന വാര്‍ത്തയായിരുന്നു. തീവണ്ടി പാളം തെറ്റി 120 മരണം. വലിയ വേദനയോടെ ആ വാര്‍ത്ത വായിച്ചുതീര്‍ന്നപ്പോള്‍ എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുനടന്നു. ഇരിങ്ങാലക്കുടയിലെ ആ പഴയ ദിനങ്ങള്‍. അവിടെ എന്നോട് പിണങ്ങിനില്‍ക്കുന്ന എന്റെ അമ്മാമ ചെര്‍ച്ചിക്കുട്ടി.
അമ്മാമയും ഞാനുംതമ്മില്‍ നല്ല കൂട്ടായിരുന്നു. സ്‌കൂളില്‍പ്പോകുക, പഠിക്കുക എന്നീ കാര്യങ്ങളില്‍ മുഴുകേണ്ടതില്ലാത്തതിനാല്‍ വീട്ടില്‍ ഏറ്റവുമധികം ഫ്രീ ടൈം ഉള്ളയാള്‍ ഞാനായിരുന്നു. അതുകൊണ്ടാണ് അമ്മാമയും ഞാനും തമ്മില്‍ കൂടുതല്‍ അടുക്കാന്‍ കാരണം. അമ്മാമയുടെ ഉച്ചകളില്‍ കൂട്ടായി എപ്പോഴും ഞാനുണ്ടാവും.
പത്രം വായിച്ചുകേള്‍ക്കുക അമ്മാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. എല്ലാദിവസവും എന്നെ വിളിച്ചിരുത്തി അതത് ദിവസത്തെ പത്രം ഉറക്കെ വായിപ്പിക്കും. അപകടവാര്‍ത്തകളോടായിരുന്നു അമ്മാമയ്ക്ക് കൂടുതല്‍ പ്രിയം. ‘ചേര്‍ത്തലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു’; ‘ഒലവക്കോട് വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു’. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്മാമയുടെ മുഖത്ത് വിടരുന്ന തെളിച്ചം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരാഴ്ച ഞാന്‍ വായിച്ചുകൊടുത്ത വാര്‍ത്തകളും മനസ്സില്‍നിറച്ചാണ് അമ്മാമ ഞായറാഴ്ച പള്ളിയില്‍പ്പോകുക. പള്ളി പിരിയുമ്പോള്‍ അമ്മാമയും സുഹൃത്തുക്കളായ ചക്കച്ചാംപറമ്പില്‍ മറിയം, പീതായി, ആലേങ്ങാടാന്‍ മേരിച്ചേച്ചി എന്നിവരും ഒത്തുചേരും. അവരോട് അമ്മാമ വായിച്ചുകേട്ട വാര്‍ത്തകള്‍ പറയും. പത്രം വായിക്കാത്ത അവര്‍ വാര്‍ത്തകള്‍ കേട്ട് അമ്പരന്നിരിക്കും. അവരുടെ മുന്നില്‍ അമ്മാമ ഹീറോയിന്‍ ആവും. പത്രം വായിച്ചുകൊടുക്കുന്നതിന് അമ്മാമ തരുന്ന ചില്ലറത്തുട്ടുകളാണ് അക്കാലത്തെ എന്റെ പോക്കറ്റ് മണി. ഈ കലാപരിപാടി തുടര്‍ന്നു. പതുക്കെപ്പതുക്കെ അമ്മാമയ്ക്ക് ഞാന്‍ വായിച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ ഒരു എരം പോരാ എന്നായി. ‘പീരുമേട്ടില്‍ വാന്‍ മറിഞ്ഞ് ഏഴുപേര്‍ മരിച്ചു’ എന്ന് ഞാന്‍ വായിച്ചാല്‍ അപ്പോള്‍ അമ്മാമ പറയും ‘എടാ ഏഴുപേരേ മരിച്ചുള്ളൂ? കൊറച്ചൂടെ വലുതൊന്നുമില്ലേ? ‘അമ്മാമയ്ക്ക് വാര്‍ത്താലഹരി തലയ്ക്കുപിടിച്ചതായി എനിയ്ക്കു മനസ്സിലായി. ആ ലഹരിയുടെ പിച്ചിനനുസരിച്ച് പിടിച്ചില്ലെങ്കില്‍ അമ്മാമയെന്ന കസ്റ്റമറെ എനിക്ക് നഷ്ടമാവും. എന്റെ വരുമാനം നിലയ്ക്കും. അക്കാലത്ത് അതെനിക്ക് താങ്ങാനുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അമ്മാമയ്ക്ക് തൃപ്തിയാവുന്ന തരത്തില്‍ അപടത്തിന്റെ വലിപ്പവും മരണ സംഖ്യയുമൊക്കെ കൂട്ടിപ്പറഞ്ഞുതുടങ്ങി. ‘ബസും ലോറിയും കൂട്ടിയിടിച്ച് പുഴയിലേക്കു മറിഞ്ഞ് 50 പേര്‍ മരിച്ചു; 20 പേര്‍ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍’, ‘വീടിനു തീപ്പിടിച്ച് പത്തംഗ കുടുംബം വെന്തുമരിച്ചു’. ഇങ്ങനെ വാര്‍ത്തകള്‍ ഉണ്ടാക്കിത്തുടങ്ങി. അത് അമ്മാമയ്ക്ക് രസിച്ചുംതുടങ്ങി. ഞാന്‍ എന്റെ ‘ലഹരിവില്‍പ്പന’ തുടര്‍ന്നു. കൂട്ടുകാരികള്‍ക്കിടയില്‍ അമ്മാമ വീരനായികയായിത്തുടര്‍ന്നു.
ഒരുദിവസം ഏതോ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ അമ്മാമയ്ക്ക് അതുകൊണ്ട് മതിയായില്ല. അതൃപ്തിയോടെ അമ്മാമ എന്നെ നോക്കി. അപ്പോള്‍ പത്രത്തിലേക്ക് നോക്കി ഞാന്‍ വായിച്ചു പീരുമേട്ടില്‍ അംബാസഡര്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് 17 പേര്‍ തത്ക്ഷണം മരിച്ചു; 12 പേരെ മൂന്നാറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു’ എന്നിട്ട് ഞാന്‍ അമ്മാമയുടെ മുഖത്തേക്ക് ഒരു കള്ളനോട്ടം നോക്കി. അമ്മാമയുടെ മനസ്സുവായിച്ച് ഞാന്‍ പറഞ്ഞു മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അമ്മാമയുടെ മുഖം പൂര്‍ണചന്ദ്രനെപ്പോലെ തെളിഞ്ഞുവിടര്‍ന്നു. എനിക്ക് സമാധാനമായി. അന്ന് എനിക്ക് ഒറ്റ രൂപയുടെ നാണയമാണ് തന്നത്. അതുംകൊണ്ട് കൂട്ടുകാരന്‍ ജോയിയെയും കൂട്ടി ഞാന്‍ എം.ജി.ആറിന്റെ ‘നാടോടി മന്നന്‍’ സിനിമ കണ്ടു; ഇസ്!ലാമിയ ഹോട്ടലില്‍നിന്ന് വയറുനിറച്ച് കാപ്പിയും പലഹാരവും കഴിച്ചു. ഞാന്‍ ജോയിയോട് പറഞ്ഞു എടാ എത്രപേരെ കൊന്നിട്ടാണ് ഈ സിനിമകാണലും കാപ്പികുടിയും നടന്നത് എന്ന് നിനക്കറിയുമോ?’ ഞാന്‍ വായിച്ചുകൊടുത്ത വാര്‍ത്തയുമായാണ് പിറ്റേന്ന് അമ്മാമ പള്ളിയില്‍പ്പോയത്.
കനംവെച്ച മുഖവുമായാണ് അന്ന് അമ്മാമ പള്ളിയില്‍ നിന്നും വന്നത്. വന്നയുടനെ ഒന്നുമിണ്ടാതെ ഒരിടത്തുചെന്നിരുന്നു. കാര്യമൊന്നുമറിയാത്തതുകൊണ്ട് ഞാന്‍ നേരേ അമ്മാമയുടെ അടുത്തേക്കുചെന്നു. അപ്പോള്‍ അമ്മാമ പറഞ്ഞു ‘ഇന്നസെന്റേ നീ ഇനി എന്റെ മുന്നില്‍ വരേണ്ട. സ്‌കൂളില്‍ തോറ്റുതോറ്റ് നീ വരുമ്പോഴെല്ലാം ഞാനേ ഈ വീട്ടില്‍ നിന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കുമുന്നില്‍ നാണംകെട്ടു, നീ കാരണം’
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ മിണ്ടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അമ്മാമ തുടര്‍ന്നു ‘എന്താ നീ ഇന്നുരാവിലെ എനിക്ക് പത്രംവായിച്ചു പറഞ്ഞുതന്നത്? അംബാസഡര്‍ കാര്‍ മറിഞ്ഞ് 17 പേര്‍ മരിച്ചു, 12 പേര്‍ ആസ്പത്രിയിലായി എന്ന്. എങ്ങനെയാടാ ഒരു കാറില്‍ 17 പേര്‍ കയറുക? നിനക്ക് 100 പേരെക്കൂടിക്കൂട്ടാമായിരുന്നില്ലേ? മറിയത്തിന്റെയും പീതായിയുടെയും മുന്നില്‍ ഞാന്‍ ആകെ നാണംകെട്ടുപോയി’.
ഞാന്‍ ഒന്നുംമിണ്ടാതെ നിന്നു. എന്റെ പോക്കറ്റ്മണി ഇനിമുതല്‍ ഇല്ല എന്നകാര്യം തീരുമാനമായി.
എന്റെ ജീവിതത്തില്‍ എപ്പോഴും ഏത് പ്രതിസന്ധിയിലും രക്ഷകനായി എത്തുക എന്റെ അപ്പനാണ്. ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുമ്പോള്‍ തൊട്ടപ്പുറത്തുനിന്ന് അപ്പന്റെ ശബ്ദം ഉയര്‍ന്നു, അമ്മാമയോടായി ‘അമ്മ എന്തിനാ അവനെ ഇങ്ങനെ വഴക്കുപറേണേ? ഒരു കാറില്‍ 29 പേര്‍ക്ക് കയറാന്‍ പറ്റില്ല എന്ന കാര്യം സത്യമാണ്. എന്നാല്‍ അവന് അതറിയില്ലാലോ. അവന്‍ കണക്കില് മോശാണ് എന്ന് അമ്മയ്ക്കറിയില്ലേ? കഴിഞ്ഞതവണ അവന് ഒന്നര മാര്‍ക്കല്ലേ കണക്കില്‍ കിട്ടിയത്?’
അമ്മാമ അതുകേട്ട് ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി. എന്നിട്ടെന്റെ തലയില്‍ ഒന്നു തലോടി. എന്നിട്ട് പറഞ്ഞു ഇന്നസെന്റേ നീ കണക്കില്‍ ശ്രദ്ധിക്കണം. പിന്‍കുറിപ്പ്: കാഴ്ചക്കാരെ പിടിച്ചുനിര്‍ത്താന്‍ ഒന്നിനുപിറകെ ഒന്നായി ബ്രേക്കിങ് ന്യൂസ് നിരത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്: ആളുകളെ ഹരംപിടിപ്പിച്ച് പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാല്‍ നിങ്ങളെ രക്ഷിക്കാന്‍ എന്റെ അപ്പന്‍ തെക്കേത്തല വറീതിനെപ്പോലുള്ള ആളുകള്‍ ഉണ്ടായി എന്നുവരില്ല.