ആനന്ദ് ശ്രീബാല എന്ന ചിത്രം വിജയകരമായി മുന്നേറുകയാണ്. ഒരു സാമൂഹിക വിഷയത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിനെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് ജനങ്ങള്‍ക്കിടയില്‍. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ അഴിമുഖത്തോടൊപ്പം ചേരുന്നു.
സിനിമയിലേക്ക്
ഞാന്‍ പണ്ട് മുതലേ സിനിമ ആഗ്രഹിച്ച് വന്ന ഒരാളല്ല, പിന്നീട് തോന്നി വന്നതാണ്. എനിക്ക് അങ്ങനെയൊരു സിനിമ സ്വപ്നം ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ 12ാം ക്ലാസ് കഴിഞ്ഞ് പഠിച്ചതൊക്കെ ഐയുഎസിലാണ്, എയറോ സ്പേസ് എഞ്ചിനിയറിങാണ് പഠിച്ചതെങ്കിലും ഫിലിം അപ്രിസിയേഷനുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അങ്ങനെ ഒരു ഡോക്യുമെന്ററി ഫിലിം ചെയ്തു എന്റെ യൂണിവേഴ്സിറ്റിക്ക് വേണ്ടി, അവിടെ നിന്നാണ് സത്യം പറഞ്ഞാല്‍ മേക്കിങ്ങിനോട് ഒരു താല്‍പര്യം തോന്നി തുടങ്ങിയത്. പിന്നീട് എന്റെ മാസ്റ്റേഴ്സ് പഠനകാലത്താണ് വീട്ടില്‍ എന്റെ സിനിമാ മോഹം അവതരിപ്പിക്കുന്നത്, തിരിച്ച് വന്ന് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട് എന്ന്. അപ്പോള്‍ ഇവിടെ അച്ഛന്റെ വിലക്കൊക്കെ നടക്കുന്ന സമയമാണ് അതുകൊണ്ട് അതിന് അത്ര പ്രോത്സാഹനമൊന്നും കിട്ടിയിരുന്നില്ല, പക്ഷെ ഞാന്‍ തിരിച്ച് വന്ന് അച്ഛന്റെ കൂടെ നിന്നു, അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.Interview with director Vishnu Vinay
അച്ഛന്റെ സ്വാധീനം
ഞാന്‍ ചെറുപ്പം മുതല്‍ അച്ഛന്റെ കൂടെ സിനിമ സെറ്റുകളില്‍ പോകുമായിരുന്നു. കുട്ടിക്കാലത്ത് ദിലീപിന്റെ ചെറുപ്പകാലം രണ്ട് സിനിമകളില്‍ ചെയ്തു. അന്ന് ലൊക്കേഷനില്‍ വെക്കേഷന്‍ സമയത്തൊക്കെ പോകുമായിരുന്നു, അപ്പോ കല്ല്യാണ സൗഗന്ധികം, അനുരാഗ കൊട്ടാരം അങ്ങനെ രണ്ട് ചിത്രത്തില്‍ ദിലീപിന്റെ ചെറുപ്പകാലത്തെ വേഷം ചെയ്തിട്ടുണ്ട്. അതാണ് ആദ്യമായി ഞാന്‍ സിനിമയില്‍ ഉള്‍പ്പെട്ട സംഭവം. അച്ഛന്റെ സിനിമകളില്‍ മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളു. ഞാന്‍ തിരികെ വന്ന സമയത്ത് അച്ഛന് സ്വന്തം പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനുമൊക്കെയായിരുന്നു, അന്ന് മുതല്‍ സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലൊക്കെ സ്‌ക്രിപ്റ്റിങ് മുതല്‍ തുടക്കത്തിലെ ഞാന്‍ പങ്കെടുത്തിരുന്നു. കൂടാതെ ആകാശഗംഗയില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ അച്ഛന്റെ പടങ്ങളുടെ നിര്‍മാണവും വിതരണവും പ്രൊഡക്ഷനിലുമൊക്കെ വര്‍ക് ചെയ്തായിരുന്നു എന്റെ സിനിമാ മേഖലയിലെ പരിചയം.
സിനിമയ്ക്ക് അകത്തെ പ്രതിസന്ധി
അച്ഛന്റെ വിലക്ക് മൂലം എനിക്ക് സിനിമാ മേഖലയില്‍ ഒരു ബുദ്ധിമുട്ട് വരുമെന്ന് അച്ഛനോ ഞാനോ വിചാരിച്ചിട്ടില്ല. ഞാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം 2016 ല്‍ ഷൂട്ട് ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് ആയിരുന്നു. ആ ചിത്രത്തില്‍ മുഖ്യധാര നടന്മാരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ആരുടെ ഭാഗത്തുനിന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പിന്നീടും അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ല. പിന്നീടാണ് അച്ഛന്റെ കേസില്‍ വിധി വരുന്നതും അച്ഛന് അത് പോസിറ്റീവ് ആയി വരുന്നതും. പിന്നീട് അമ്മ സംഘടനയില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. അവരും സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. പക്ഷേ ഫെഫ്ക സംഘടനയില്‍ നിന്നും പിന്നെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതിയില്‍ അവരുടെ അപ്പീല്‍ തള്ളിയതിന് ശേഷമാണ് പിന്നീട് അവരുടെ ഭാഗത്തുനിന്നും പ്രശ്‌നങ്ങള്‍ കുറഞ്ഞത്. അച്ഛന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടാകും. പക്ഷേ എനിക്കതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. കുടുംബത്തിലും അത്തരത്തിലൊരു ആശങ്ക തുടക്കം മുതലേ ഉണ്ടായിട്ടുമില്ല.
ആനന്ദശ്രീബാല സാമൂഹിക വിഷയം
ആദ്യ ചിത്രം ഏത് തരത്തില്‍ വേണമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇതിന്റെ പ്രൊഡ്യൂസേഴ്‌സില്‍ ഒരാളായ ആന്റോ ജോസഫ് ചേട്ടന്‍ എന്നോടും അഭിലാഷ് പിള്ളയോടും ഒരു സിനിമ നമുക്ക് ചെയ്യണമെന്ന് പറയുകയായിരുന്നു. അങ്ങനെ ഞാനും അഭിലാഷും പല കഥകള്‍ ഡിസ്‌കസ് ചെയ്ത് ആക്‌ടേഴ്‌സിനോടും പ്രൊഡക്ഷന്‍ ടീമിനോടും പറഞ്ഞു. എല്ലാവര്‍ക്കും താല്പര്യം തോന്നിയ സബ്ജക്ട് ആനന്ദ് ശ്രീബാലയിലേതായിരുന്നു. പക്ഷേ എനിക്ക് അതിനോട് താല്പര്യം തോന്നിയത് അതൊരു കണ്‍വെന്‍ഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനപ്പുറത്തേക്ക് അതിന്റെ സെന്റര്‍ ക്യാരക്ടറിന് ഒരു പ്രത്യേകത ഉണ്ടെന്ന് തോന്നി. ക്യാരക്ടര്‍ ബേസില്‍ ഒരു പടം ചെയ്യുക എന്നുള്ളത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. ഇതൊരു ക്യാരക്ടര്‍ ബേസില്‍ സഞ്ചരിക്കുന്ന കഥയാണ്. അതാണ് ക്രിയേറ്റീവ്‌ലി എന്നെ ഈ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. നമുക്ക് ചുറ്റും നടന്ന ഒരു കേസിനെ കുറിച്ചാണ് പ്രധാനമായും ഈ ചിത്രത്തില്‍ പറയുന്നത്. അതിനെചുറ്റിപ്പറ്റിയുള്ള കാര്യങ്ങളില്‍ എനിക്കും ത്രില്ല് തോന്നി. നമ്മള്‍ ഫാബ്രിക്കേറ്റ് ചെയ്യാതെ ചുറ്റും നടന്ന കാര്യങ്ങള്‍ തന്നെ ക്രിയേറ്റീവ് ചെയ്ത് കൂടുതല്‍ കഥ പറയാന്‍ കഴിയും എന്ന് തോന്നി. പല ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളിലും ചുറ്റിലും നടന്ന ഏതെങ്കിലും കേസുകള്‍ എടുത്ത് ചെയ്യുന്ന പ്രവണതയുണ്ട്. അത് ഹോളിവുഡിലും ഇവിടെയുമുണ്ട്. കാരണം നമ്മള്‍ കേട്ട കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് നമുക്ക് അതിനെ കൂടുതലായി ബിലീവബിള്‍ ആക്കാന്‍ കഴിയും. അതാണ് എനിക്കും ഈ ചിത്രത്തില്‍ തോന്നിയത്. പിന്നീടാണ് ഈ ചിത്രത്തിലെ വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതലായി മനസ്സിലാകുന്നത്. അതോടെ ഈ വിഷയത്തില്‍ ഇരയാക്കപ്പെട്ടവരുടെ ഭാഗത്ത് നിന്നും സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതാകുമ്പോള്‍ എത്തിക്കലായിട്ട് വേറെ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് മനസ്സിലായി.
സമൂഹം വീണ്ടും ചര്‍ച്ചയാക്കുന്ന കൊലപാതകം
അന്വേഷണം നടക്കുന്ന കേസായതിനാല്‍ അതിന്റെ സത്യാവസ്ഥകളെ കുറിച്ച് നമുക്ക് കൂടുതലായി പറയാന്‍ കഴിയാത്തതിനാല്‍ ഇമാജിനേഷന്‍ മാത്രമേ നമുക്ക് അവിടെ സാധ്യമാവൂ. അതുകൊണ്ടുതന്നെ വിഷയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരുപാട് കേസുകള്‍ തെളിയപ്പെടാതെ കിടപ്പുണ്ട്. ചിലപ്പോള്‍ വിഷയത്തില്‍ തുമ്പ് കിട്ടാതെ കിടക്കുന്നതും ചിലത് പലവിധ സ്വാധീനങ്ങളാല്‍ തെളിയിക്കപ്പെടാതെ കിടക്കുന്നതുമാകാം എന്ന തോന്നല്‍ എനിക്കും അഭിലാഷിനും ഉണ്ടായി. അത്തരത്തിലുള്ള കേസുകള്‍ക്കെതിരെ പൊതുവായൊരു ശബ്ദം ഉയരണം എന്ന തോന്നലില്‍ നിന്നാണ് സിനിമയുടെ ചര്‍ച്ചകളും മറ്റും നടന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വരുന്നതിനെ പോസിറ്റീവായാണ് ഞങ്ങള്‍ കാണുന്നത്. ചിത്രത്തിന്റെ പ്രമേയം ഏത് കേസാണെന്ന കാര്യം ഞങ്ങള്‍ റിലീസിങ് സമയത്ത് പോലും പറഞ്ഞിരുന്നില്ല. പക്ഷേ, പടം ഇറങ്ങുന്നതിന്റെ തലേദിവസം മിഷേല്‍ ഷാജിയുടെ അച്ഛന്‍ ഒരു കണ്‍സേണ്‍ അറിയിച്ചു. ഇത് ഞങ്ങളുടെ മകളുടെ കഥയാണെന്ന് ട്രെയിലറും ട്രീസറും കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി. സിനിമയ്ക്ക് വേറെ തടസ്സങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല പക്ഷേ സിനിമ ഞങ്ങള്‍ക്ക് കാണണമെന്നും നല്ല ടെന്‍ഷന്‍ ഞങ്ങള്‍ക്കുണ്ടെന്നും പറഞ്ഞു. പ്രൊഡക്ഷന്‍ ടീമുമായി ആലോചിച്ചശേഷം ഞങ്ങള്‍ സിനിമ ഇറങ്ങുന്നതിന്റെ തലേദിവസം അദ്ദേഹത്തെ കാണിച്ചു.
അദ്ദേഹം കരഞ്ഞുകൊണ്ട് അന്വേഷത്തില്‍ വന്ന വീഴ്ചകളെ കുറിച്ചും എന്തൊക്കെ രീതിയില്‍ അന്വേഷണം നടക്കണമെന്ന് കരുതിയോ അതൊക്കെ നിങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ ഇത്രകാലം നടത്തിയ പോരാട്ടത്തിന് ഏറെ സഹായകരമാകുന്ന തരത്തിലാണ് നിങ്ങള്‍ സിനിമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് മിഷേല്‍ ഷാജിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് ഞങ്ങള്‍ പോലും പറഞ്ഞത്. അതിനുമുമ്പ് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ഇത് എത്രമാത്രം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന്. ഞങ്ങളുടെ മനസ്സില്‍ ഈ അച്ഛനും അമ്മയ്ക്കും സപ്പോര്‍ട്ട് ആകണമെന്നുണ്ടായിരുന്നു. പക്ഷേ അവരത് കണ്ടിട്ട് പോസിറ്റീവായി പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ കേസ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് സിനിമ എന്നതിനപ്പുറത്തേക്ക് ആരുടെയൊക്കെയോ മനസ്സുകളെ സ്പര്‍ശിക്കാന്‍ കഴിഞ്ഞുവെന്ന തോന്നലാണ് ഇപ്പോള്‍ ഉള്ളത്.
സംഗീത മാധവന്റെ തിരിച്ചുവരവ്
കഴിഞ്ഞവര്‍ഷം ഈ സിനിമ എഴുതുന്ന സമയത്താണ് ചാവേര്‍ എന്ന സിനിമ റിലീസാകുന്നത്. അതിനകത്ത് ചെറിയൊരു വേഷം സംഗീത ചേച്ചി ചെയ്തിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ക്യാരക്ടറിന് ചേരുന്നതായി തോന്നി. ശ്രീബാല എന്ന കഥാപാത്രത്തിന് ആദ്യമേ തന്നെ ഞങ്ങളുടെ മനസ്സില്‍ കയറിവന്ന രണ്ടുമൂന്ന് പേരില്‍ ഒരാളായിരുന്നു സംഗീത ചേച്ചി. അങ്ങനെ ഞങ്ങള്‍ വിളിക്കുകയായിരുന്നു. അതുവരെ ചേച്ചി സിനിമാ ജീവിതം മാറ്റിവച്ചുള്ള ഒരു ഫാമിലി ജീവിതമായിരുന്നു. ഇപ്പോള്‍ നല്ല ക്യാരക്‌ടേഴ്‌സ് നോക്കുന്നുണ്ടെന്നും ഞങ്ങളുടെ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടെന്ന് പറയുകയുമായിരുന്നു.
ആക്ടര്‍ ഡോക്ടറും പ്രൊഫഷണല്‍ ആക്ടറായി
റീല്‍സ് ചെയ്യുന്നവര്‍ക്ക് ചാന്‍സ് കൊടുക്കണമെന്ന മനോഭാവമുള്ള ആളായിരുന്നു അഭിലാഷ് പിള്ള. ചിത്രത്തിന്റെ കാസ്റ്റിങ് സമയത്തൊക്കെ കുറേയധികം പേരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു. എന്റെ അച്ഛനും ഒരുപാട് പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ ആളാണല്ലോ. ബാഷിതിന്റെ മുഖം കണ്ടപ്പോള്‍ ഒരു പുതുമുഖം ആയതുകൊണ്ടും ഈ ചിത്രത്തിന്റെ ക്യാരക്ടറിന് ചേരുന്നതായി എനിക്ക് തോന്നി. ഞങ്ങള്‍ പിന്നെ എടുക്കുകയായിരുന്നു. സ്‌ക്രിപ്റ്റിങ് പ്രോസസ് മുതലേ ബാഷിത് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഷൂട്ടിങ് സമയത്ത് പോലും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ചെയ്യുന്നതിനപ്പുറത്തും ഞങ്ങളുടെ കൂടെ നില്‍ക്കുമായിരുന്നു. വളരെ നല്ല രീതിയില്‍ തന്നെ സ്റ്റഡി ചെയ്താണ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. റീല്‍സ് ചെയ്യുമ്പോള്‍ ഒരു മിനിറ്റിനുള്ളിള്‍ കാര്യങ്ങള്‍ എക്‌സാജുറേറ്റ് ചെയ്ത് പറയണം. പക്ഷേ സിനിമയിലേക്ക് വരുമ്പോള്‍ കുറച്ചുകൂടി നാച്ചുറലാക്കണം. അതിനുവേണ്ടിയുള്ള പരിശീലനവും ഞങ്ങള്‍ അദ്ദേഹത്തിന് കൊടുത്തിരുന്നു. അതും വര്‍കൗട്ട് ആയതായി തോന്നുന്നു. അതാകണം അദ്ദേഹത്തിന് ഒത്തിരി അഭിനന്ദനങ്ങള്‍ വരാനുള്ള കാരണമായും തോന്നുന്നത്. റീല്‍സിലെ അഭിനയത്തിന് പുറമെ ഒരു നടന്‍ എന്ന നിലയില്‍ നല്ലൊരു ഔട്ട്പുട്ട് തരാന്‍ അദ്ദേഹത്തിന് തരാന്‍ കഴിഞ്ഞു.
ഇതൊരു അര്‍ജുന്‍ അശോകന്‍ ചിത്രം
എന്റെ ആദ്യത്തെ സിനിമയാണിത്. വാണിജ്യപരമായി നോക്കുമ്പോള്‍ നായകനെ വെച്ചാണല്ലോ സിനിമയുടെ പ്രമോഷന്‍ നടക്കുക. അപ്പോള്‍ ഇത് അര്‍ജുന്‍ അശോകന്‍ സിനിമയാണ്. അതിനാല്‍ ഇതിന് വലിപ്പത്തിന്റെ ഒരു ലിമിറ്റുണ്ട്. കാരണം അര്‍ജുര്‍ ലീഡ് ചെയ്ത് വരുന്നതേയുള്ളൂ. അതിന്റെയൊരു ബിസിനസ് വശം എങ്ങനെയെന്ന് പലര്‍ക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു. എനിക്കും അഭിലാഷിനും മാത്രമേ ഇക്കാര്യത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നുള്ളൂ. കാരണം ഇയാളില്‍ പൊട്ടന്‍ഷ്യലായ ഒരു ആക്ടര്‍ ഉണ്ടായിരുന്നു. എങ്കിലും വലിയൊരു തള്ളിക്കയറ്റം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ചിത്രം ഇറങ്ങി മൂന്നുദിവസത്തിനുള്ളില്‍ തന്നെ ഹൗസ് ഫുള്‍ ആയി. ഇത് ഞങ്ങള്‍ക്ക് ഒരുപാട് കോണ്‍ഫിഡന്‍സ് കിട്ടുന്നത് കൂടിയായി. ഈ ആക്ടര്‍ വേണ്ട കുറച്ചുകൂടി കൊമേഷ്യല്‍ ആയ നടന്‍ വേണമെന്ന് ഞങ്ങള്‍ ചിന്തിച്ച പല ഘട്ടങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഇതുമതിയെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഉയര്‍ന്നുവരുന്ന ഒരാളെ വച്ച് ഈ സിനിമ ചെയ്യിക്കാനും അത് ആളുകളിലേക്ക് എത്തിക്കാനും കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷം തന്നെയുണ്ട്. Interview with director Vishnu Vinay
content summary; Interview with director Vishnu Vinay