June 26, 2026 |
Share on

എന്തൊരു സ്പീഡ്…! തകര്‍ത്താലും മണിക്കൂറിനുള്ളില്‍ പുനസ്ഥാപിക്കുന്ന ഇറാന്‍ മിസൈല്‍ ബങ്കറുകള്‍

വെറ്റ് ഹൗസിനെ ആശങ്കയിലാഴ്ത്തുന്നതാണ് അവരുടെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്

അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ ബോംബാക്രമണങ്ങളില്‍, തകര്‍ക്കപ്പെടുന്ന ഭൂഗര്‍ഭ മിസൈല്‍ ബങ്കറുകളും ലോഞ്ചറുകളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പുനഃസ്ഥാപിക്കാനുള്ള ഇറാന്റെ ശേഷി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ആശങ്കയിലാഴ്ത്തുന്നു. ഇറാന്റെ മിസൈല്‍ പ്രഹരശേഷി ഗണ്യമായി കുറഞ്ഞുവെന്ന വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും അവകാശവാദങ്ങള്‍ക്കിടയിലാണ്, യാഥാര്‍ത്ഥ്യം മറിച്ചാകാമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

അഞ്ചാഴ്ചത്തെ യുദ്ധത്തിനിടെ ഇറാനിലെ 11,000 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായാണ് പെന്റഗണ്‍ അവകാശപ്പെടുന്നത്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 90 ശതമാനത്തോളം കുറവുണ്ടായെന്നും അവരുടെ നാവികസേന തുടച്ചുനീക്കപ്പെട്ടെന്നും വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവിച്ചു. എന്നാല്‍, ഇറാന്‍ തങ്ങളുടെ പക്കലുള്ള മിസൈല്‍ ലോഞ്ചറുകളില്‍ പകുതിയോളം ഇപ്പോഴും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആക്രമണങ്ങളില്‍ തകര്‍ന്നടിയുന്ന ഭൂഗര്‍ഭ ബങ്കറുകളും മിസൈല്‍ സൈലോകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുണ്ട്. പലപ്പോഴും തകര്‍ക്കപ്പെട്ടുവെന്ന് യുഎസ് കരുതുന്ന പല കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും മിസൈലുകള്‍ തൊടുക്കുന്നത് അമേരിക്കയെ കുഴപ്പിക്കുന്നുണ്ട്. കൂടാതെ, യഥാര്‍ത്ഥ ലോഞ്ചറുകള്‍ക്ക് പകരം വന്‍തോതില്‍ ഡെമ്മികള്‍ ഇറാന്‍ ഉപയോഗിക്കുന്നതിനാല്‍, തങ്ങള്‍ തകര്‍ത്തതില്‍ എത്രയെണ്ണം യഥാര്‍ത്ഥ ലോഞ്ചറുകളാണെന്ന കാര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന് ഇപ്പോഴും വ്യക്തതയില്ല.

യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ വേണ്ടിയാണ് ഇറാന്‍ തങ്ങളുടെ മിസൈല്‍ ശേഖരം ബങ്കറുകളിലും ഗുഹകളിലും ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം 20-ഓളം മിസൈലുകളും നൂറോളം ഡ്രോണുകളും ഇറാന്‍ ഇസ്രയേലിന് നേരെ പ്രയോഗിക്കുന്നുണ്ട്. ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ വിള്ളലുകള്‍ കാരണം ഒരേസമയം വലിയ തോതിലുള്ള ആക്രമണം നടത്താന്‍ അവര്‍ക്ക് പ്രയാസമാണെങ്കിലും, മിസൈല്‍ പ്രഹരശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇറാന്റെ മിസൈല്‍ ശേഷി ‘അതീവമായി കുറഞ്ഞു’ എന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ആവര്‍ത്തിക്കുമ്പോഴും, നിലവിലുള്ള ശേഖരം ഉപയോഗിച്ച് ഇസ്രയേലിനും മറ്റ് മേഖലകള്‍ക്കും നേരെ ഏതു നിമിഷവും ആക്രമണം നടത്താന്‍ ഇറാന് കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. തകര്‍ക്കപ്പെട്ട ബങ്കറുകള്‍ കുഴിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന ഇറാന്റെ രീതിയെക്കുറിച്ച് ഇസ്രയേല്‍ മാധ്യമമായ ‘ഹാരെട്സും’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കത്തില്‍, ആകാശത്ത് പൂര്‍ണ്ണ ആധിപത്യമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.

Content Summary: Iran Is Quickly Repairing Missile Bunkers, US Intelligence report.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×