അമേരിക്കയുടെ ആക്രമണത്തിന് പ്രതികാരമെന്നോണം സുപ്രധാനമായ ഹോര്‍മുസ് ഷിപ്പിംഗ് ചാനല്‍ അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തത്, ആഗോള മാന്ദ്യത്തിന് കാരണമായേക്കാവുന്ന എണ്ണവില വര്‍ദ്ധനവിന് കാരണമായേക്കും. എണ്ണ വിപണികളെ ഇളക്കിമറിക്കാന്‍ തക്കശേഷി അതിനുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം യുഎസ് ഓഹരി വിപണി അതിന്റെ ആഘാതം നേരിടേണ്ടി വരികയും ചെയ്തു.
തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കെതിരേ യുഎസ് ആക്രമണം ഉണ്ടായതോടെയാണ് ഊര്‍ജ്ജ സമ്പന്നമായ പേര്‍ഷ്യന്‍ ഗള്‍ഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആത്യന്തികമായി ഈ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇറാനിലെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ദേശീയ മീഡിയ പറയുന്നത്.
എണ്ണ കമ്പനികള്‍ ഇറാന്റെ നീക്കം ഏറ്റവും മോശമായ സാഹചര്യം ഉണ്ടാക്കുമെന്നാണ് ഭയക്കുന്നത്. പെന്റഗണ്‍ ഇത്തരമൊരു ഭീഷണിയെക്കുറിച്ച് വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിവരുന്നതാണ്. ഈ വിഷയത്തില്‍ പ്രതികരിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ആത്മഹത്യാപരമായ തീരുമാനമാകുമെന്നാണ് കുറ്റപ്പെടുത്തിയത്.
ലോകത്തിലെ പെട്രോളിയം ചരക്കു നീക്കത്തിന്റെ ഏകദേശം 20% വും കടന്നുപോകുന്നത് 20 മൈല്‍ വീതിയുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. 2 മൈല്‍ വീതിയുള്ള ഒരു ബഫര്‍ കൊണ്ട് വേര്‍തിരിച്ച, 2 മൈല്‍ വീതിയുള്ള ഒരു ജോഡി ട്രാഫിക് ലെയ്നുകളില്‍ ഡസന്‍ കണക്കിന് അംബരചുംബി വലുപ്പത്തിലുള്ള ടാങ്കറുകളാണ് ബാബ് എല്‍-മന്ദേബ് കടലിടുക്കിലൂടെ പോകുന്നത്. കടലിടുക്കിനുള്ളിലെ 6 മൈല്‍ സ്ട്രിപ്പിലൂടെ നടക്കുന്ന ഗതാഗതത്തില്‍ ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വലിയ പങ്ക് ഉള്‍പ്പെടുന്നുണ്ട്.
ലോകമെമ്പാടുമുള്ള കാര്‍ വിപണി, കെമിക്കല്‍ നിര്‍മാണം, പവര്‍ പ്ലാന്റുകള്‍ എന്നിവയ്ക്ക് നിര്‍ണായകമായ എണ്ണ വിതരണത്തിന് ഈ വഴി നിര്‍ണായകമാണ്. ഇറാന്‍ ഈ വഴി തടസപ്പെടുത്തിയാല്‍ അത് ചൈനീസ് സമ്പദ്വ്യവസ്ഥയെ സഹായിക്കും. അതേസമയം യുഎസ് കാര്‍ ഉപഭോക്താക്കളെയും വിമാന യാത്രക്കാരെയും ഈ പ്രതിസന്ധി സാരമായി ബാധിക്കും. കനത്ത വില വര്‍ദ്ധനവ് അവര്‍ക്ക് നേരിടേണ്ടി വരും.
വിദേശ ഓയില്‍ ടാങ്കറുകളെ ഇറാന്‍ പലപ്പോഴും ആക്രമിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം തടസപ്പെടുത്തുമെന്ന ഭീഷണി ഇതിനു മുമ്പും ഇറാന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക വിപണികളെ തളര്‍ത്തുകയും ആഗോളതലത്തില്‍ ഊര്‍ജ്ജ ചെലവ് കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു കടുത്ത തീരുമാനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് എണ്ണ കമ്പനികള്‍ വിശ്വസിക്കുന്നത്. ഇറാന്‍ ഇതൊരു സമ്മര്‍ദ്ദ തന്ത്രമായി മാത്രമാണ് എടുത്തിരിക്കുന്നതെന്നവര്‍ കരുതുന്നു. കടലിടുക്കിലൂടെയുള്ള ഗതാഗതം പതിവുപോലെ നടക്കുന്നുണ്ടെന്നാണ് ടാങ്കര്‍-ട്രാക്കിംഗ് സ്ഥാപനങ്ങള്‍ ഞായറാഴ്ച പറഞ്ഞത്. എന്നാലും, എണ്ണ വിപണികള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. അന്താരാഷ്ട്ര വിലനിര്‍ണ്ണയ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഞായറാഴ്ച 3.2% ഉയര്‍ന്ന് ബാരലിന് 79.50 ഡോളറിനടുത്താണ് വ്യാപാരം നടന്നത്. ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം എണ്ണ വിലയില്‍ ഏകദേശം 15% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. Iran’s Parliament votes to close Hormuz shipping route price of oil could spike
Content Summary; Iran’s Parliament votes to close Hormuz shipping route price of oil could spike
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.