July 04, 2026 |
Share on

‘ക്രിക്കറ്റ് എന്നത് ഇനി ചരിത്രം മാത്രമാകുമോ?’

ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ കളിയാക്കി ട്വീറ്ററുകള്‍ പ്രവഹിക്കുകയാണ്

ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ചിലരെയെങ്കിലും അത്ഭുതപ്പെടുത്തി. പ്രത്യേകിച്ചും വിഖ്യാത ചരിത്രപണ്ഡിതനായ രാമചന്ദ്ര ഗുഹയുടെ നിയമനം. ചരിത്രവും ക്രിക്കറ്റ് ഭരണവും തമ്മില്‍ എന്ത് ബന്ധം എന്ന നിലയിലാണ് പലരും നിയമനത്തെ കാണുന്നത്. മുന്‍ കട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് അദ്ധ്യക്ഷനായുള്ള സമിതിയില്‍ രാമചന്ദ്ര ഗുഹയെ കൂടാതെ മുന്‍ വനിത ക്രിക്കറ്റ് താരം ഡയാന എഡുല്‍ജി, ബാങ്കിംഗ് വ്യവസായിയായ വിക്രം ലിമായെ എന്നിവരാണ് അംഗങ്ങള്‍. എതായാലും കോടതി വിധിയെ കളിയാക്കി ട്വീറ്ററുകള്‍ പ്രവഹിക്കുകയാണ്.

‘ഒരു ബാങ്കറും അക്കൗണ്ടന്റും ചരിത്രകാരനും കോടതി മുറിയിലേക്ക് കടന്നുചെന്നു. ജഡ്ജി അവര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണചുമതല ഏല്‍പ്പിച്ചുകൊടുത്തു.’ എന്നായിരുന്നു ഒരു ട്വീറ്റ്. ‘ആഷിഷ് നെഹ്രയുടെ പേര് യുദ്ധകാല അടിസ്ഥാനത്തില്‍ ആഷിഷ് നെഹ്രു എന്നാക്കും’ എന്നായിരുന്നു മറ്റൊരു രസികന്റെ കണ്ടെത്തല്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളും അഭിപ്രായങ്ങള്‍ക്ക് വിധേയമായി. ‘വിജയ-പരാജയങ്ങള്‍ക്ക് പകരം നെഹ്രുവീയന്‍ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാവും ഇനി ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക,’ എന്നായിരുന്നു ഒരു ട്വീറ്റ്. ക്രിക്കറ്റ് ചരിത്രമായി മാറിയതുകൊണ്ടാണോ രാമചന്ദ്ര ഗുഹയെ അംഗമായി നിയമിച്ചതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

എന്നാല്‍ തീരുമാനത്തെ പിന്താങ്ങുന്നവരുമുണ്ട്. ഒടുവില്‍ സത്യസന്ധരായ ആളുകളെയാണ് സുപ്രീം കോടതി നിയമിച്ചതെന്നും രാമചന്ദ്ര ഗുഹയുടെ നിയമനം പ്രചോദനമായി എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ബിസിസിഐയെ ശുദ്ധീകരിക്കുകയും വിശ്വസനീയത വീണ്ടെടുക്കുകയും സത്യസന്ധമാക്കുകയും സുതാര്യമാക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇവരുടെ ചുമലില്‍ ഉള്ളതെന്നായിരുന്നു ഒരു ട്വീറ്റിലെ മുന്നറിയിപ്പ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/ehTHZF

Leave a Reply

Your email address will not be published. Required fields are marked *

×