June 04, 2026 |
Share on

ഇറാന്റെ ആണവക്കരുത്ത് തകര്‍ക്കാന്‍ യുഎസ് സൈന്യം; പശ്ചിമേഷ്യയില്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ നീക്കം

അതിസമര്‍ത്ഥരായ കമാന്‍ഡോകളെ ഇറക്കി
യുറേനിയം കൈക്കലാക്കുകയാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്

ഇറാനുമായുള്ള ആണവ തര്‍ക്കം യുദ്ധത്തിന്റെ വക്കിലെത്തിനില്‍ക്കെ, ലോകത്തെ ഞെട്ടിക്കുന്ന ഒരു സൈനിക നീക്കത്തിന് അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം ശേഖരം പ്രത്യേക സൈനിക വിഭാഗത്തെ ഉപയോഗിച്ച് നേരിട്ട് പിടിച്ചെടുക്കാനാണ് വാഷിംഗ്ടണ്‍ പദ്ധതിയിടുന്നത്.

എന്തുകൊണ്ട് യുറേനിയം ശേഖരം ഇത്ര പ്രധാനം

ഇറാന്റെ പക്കല്‍ ഏകദേശം 450 കിലോഗ്രാം യുറേനിയത്തില്‍ 60% വരെ സമ്പുഷ്ടമാക്കിയവ നിലയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആണവായുധ നിര്‍മാണത്തിന് ആവശ്യമായ നിലവാരത്തിലേക്ക് ഈ യുറേനിയം ശേഖരത്തെ എത്തിക്കാന്‍ ഇനി വളരെ കുറഞ്ഞ ദൂരം മാത്രമേയുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാങ്കേതികമായി, സമ്പുഷ്ടമാക്കിയ യുറേനിയം 90% എത്തുമ്പോഴാണ് ആയുധ ഗ്രേഡാകുന്നത്.

എന്നാല്‍ 60%-ല്‍ നിന്ന് 90%-ലേക്ക് എത്താന്‍ വെറും ആഴ്ചകള്‍ മാത്രമേ ഇറാന് വേണ്ടിവരൂ. നിലവിലെ 60% അളവ് ഉപയോഗിച്ച് ഒന്നിലധികം ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഇറാന് സാധിക്കും.

ഭൂഗര്‍ഭ തുരങ്കങ്ങളിലെ വെല്ലുവിളി

നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന സൈനിക നീക്കങ്ങള്‍ കാര്യമായ ഫലം കണ്ടിട്ടില്ലെന്നതാണ് വസ്തുത. ചില അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമായി മാറ്റിയതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ അറകളിലോ കിലോമീറ്ററുകളോളം നീളമുള്ള പര്‍വ്വത തുരങ്കങ്ങള്‍ക്കുള്ളിലോ ആണ് ഇറാന്‍ യുറേനിയം സൂക്ഷിച്ചിരിക്കുന്നത്.
ഭൂമിക്കടിയില്‍ ആഴത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നതിനാല്‍, കേവലം മിസൈല്‍ ആക്രമണങ്ങളോ വ്യോമാക്രമണങ്ങളോ വഴി അവ നശിപ്പിക്കുക അസാധ്യമാണ്.
ഇതാണ് യുറേനിയം നേരിട്ട് കൈക്കലാക്കാന്‍ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ എന്ന അസാധാരണ സൈനിക നീക്കത്തെക്കുറിച്ച് ചിന്തിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

ഇറാന്‍ മണ്ണില്‍ നേരിട്ടൊരു കര ആക്രമണം നടത്തുക എന്നത് നിലവിലെ സംഘര്‍ഷങ്ങളെ അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക് എത്തിക്കും. ബോംബിംഗിലൂടെ നശിപ്പിക്കുന്നതിന് പകരം, അതിസമര്‍ത്ഥരായ കമാന്‍ഡോകളെ ഇറാന്റെ മണ്ണിലിറക്കി യുറേനിയം കൈക്കലാക്കുക എന്നതാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്. യുറേനിയം കടത്തിക്കൊണ്ടുപോകുന്നത് അപകടകരമാണെങ്കില്‍, ആണവ വിദഗ്ധരെ സൈന്യത്തോടൊപ്പം അയച്ച് അത് സ്ഥലത്തുതന്നെ നേര്‍പ്പിക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്യുക എന്ന ബദല്‍ നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ടെന്നാണ് സൂചന.

വാഷിംഗ്ടണ്‍ ഈ പദ്ധതിയെക്കുറിച്ച് ഇസ്രയേലുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് സൂചന. എങ്കിലും, നിലവില്‍ പരിഗണനയിലുള്ള നിരവധി സൈനിക തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു നീക്കം പശ്ചിമേഷ്യയില്‍ ആകെ പടരുന്ന ഒരു വലിയ യുദ്ധത്തിന് കാരണമായേക്കാം എന്നതിനാല്‍ അമേരിക്ക അതീവ ജാഗ്രതയോടെയാണ് ഇതിനെ സമീപിക്കുന്നത്.

ഇതൊരു ‘പ്ലാന്‍ ബി’ മാത്രം

നിലവില്‍ ഈ സൈനിക നീക്കത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ അതീവ ഗുരുതരമാകുന്ന ഘട്ടത്തില്‍ മാത്രം പ്രയോഗിക്കാനുള്ള ഒരു അടിയന്തര പദ്ധതി മാത്രമാണിത്. അനിവാര്യമായ സാഹചര്യം വന്നാല്‍ മാത്രമേ നേരിട്ടുള്ള കരസേനാ വിന്യാസത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുള്ള സൂചന.

ഇത്തരമൊരു സാഹസികമായ പദ്ധതി ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ ഇറാന്റെ ആണവ ശേഷിയെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. ചര്‍ച്ചകളിലൂടെ ഇറാനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ അമേരിക്കയ്ക്കുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ തടയാന്‍ ഏതറ്റം വരെയും പോകാന്‍ അമേരിക്ക തയ്യാറാണെന്ന മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

Content Summary: Is the US planning a ground raid on Iran’s nuclear facilities?

Leave a Reply

Your email address will not be published. Required fields are marked *

×