June 06, 2026 |
Share on

മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ജോ സാക്കോയുടെ പുസ്തകം ഇന്ത്യയില്‍ വിതരണം ചെയ്യില്ല

പുസ്തകത്തില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ തെറ്റായി രേഖപ്പെടുത്തി, തുടങ്ങി ഗുരുതരമായ ചില കാര്യങ്ങളാണ് പറയുന്നത്‌

പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റും യുദ്ധകാല മാധ്യമപ്രവര്‍ത്തകനുമായ ജോ സാക്കോയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ദി വണ്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ റയട്ട്’ (The Once and Future Riot) ഇന്ത്യയില്‍ വിതരണം ചെയ്യില്ല. പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. ഗാസ, പലസ്തീന്‍, ബാല്‍ക്കണ്‍സ് എന്നിവിടങ്ങളിലെ യുദ്ധഭൂമികളില്‍ നിന്നുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള സമാനതകളില്ലാത്ത റിപ്പോര്‍ട്ടാഷുകളിലൂടെ ശ്രദ്ധേയനായ ജോ സാക്കോ ഇത്തവണ ഇന്ത്യയിലെ കലുഷിതമായ ഒരു രാഷ്ട്രീയ അധ്യായത്തിലേക്കാണ് തന്റെ തൂലിക ചലിപ്പിച്ചത്. 60-ലധികം പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതിനായിരത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്ത 2013-ലെ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപത്തെക്കുറിച്ചാണ് 135 പേജുകളുള്ള ഈ ഗ്രാഫിക് നോവല്‍ പ്രതിപാദിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ പുസ്തകശാലകളില്‍ ഈ കൃതി പ്രതീക്ഷിച്ചിരുന്ന വായനക്കാരെ നിരാശരാക്കിക്കൊണ്ട്, ഇതിന്റെ ഇന്ത്യയിലെ വിതരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഔദ്യോഗികമായി റദ്ദാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വരാനിരിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുസ്തകം വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിയമപരമായ പരിശോധനകളില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് പുസ്തകം റെഡ്-ഫ്‌ലാഗ് ചെയ്യപ്പെടുകയുമായിരുന്നു എന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ സി.ഇ.ഒ ഗൗരവ് ശ്രീനാഗേഷ് സ്ഥിരീകരിച്ചു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് വിതരണം തടയാന്‍ കാരണമായ പ്രധാന പ്രശ്‌നം. ഇതിനുപുറമേ, പുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളും അതിനുള്ള കൃത്യമായ തെളിവുകളും ഇന്ത്യയിലെ പ്രസാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുകെയിലെ പെന്‍ഗ്വിന്‍ ആസ്ഥാനത്ത് നിന്ന് ഇതിന്മേല്‍ യാതൊരുവിധ മറുപടിയും വിശദീകരണവും ലഭിച്ചില്ല. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുകയും അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുസ്തകം വിതരണം ചെയ്യേണ്ടതില്ലെന്നാണ് തങ്ങളുടെ വ്യക്തമായ നിലപാടെന്ന് സി.ഇ.ഒ വ്യക്തമാക്കി. ഭൂപടത്തിന് പുറമെ ഉള്ളടക്കത്തില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് പ്രസാധകര്‍ക്ക് ആക്ഷേപമുള്ളതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

ഔദ്യോഗിക വിതരണം തടഞ്ഞിട്ടുണ്ടെങ്കിലും, യുകെയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുന്ന ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി നിലവില്‍ ഇന്ത്യയില്‍ ഈ പുസ്തകം ലഭ്യമാണ്. ഇത്തരത്തിലുള്ള സമാന്തര വിതരണ ശൃംഖലകളില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യക്ക് നിയന്ത്രണമില്ല. കൂടാതെ, സൗത്ത് ഡല്‍ഹിയിലെ ചില പ്രമുഖ പുസ്തകശാലകള്‍ യുകെയില്‍ നിന്ന് നേരിട്ട് പുസ്തകത്തിന്റെ കോപ്പികള്‍ ഇറക്കുമതി ചെയ്ത് വില്‍പന ആരംഭിച്ചിട്ടുമുണ്ട്.

ഇന്ത്യയിലെ കഠിനാധ്വാനികളായ ഗ്രാമീണ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജോ സാക്കോ തന്റെ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കലാപബാധിത പ്രദേശങ്ങളില്‍ സാക്കോയ്ക്ക് പരിഭാഷകരായും ഗവേഷകരായും സഹായം നല്‍കിയതും അവിടുത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരായിരുന്നു. പുസ്തകത്തിന്റെ താളുകളിലും ഇവര്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. മുസാഫര്‍നഗര്‍ കലാപം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് സാക്കോ ആ പ്രദേശം സന്ദര്‍ശിക്കുന്നത്. തന്നെ ഈ കഥയിലേക്ക് ആകര്‍ഷിച്ച ഘടകത്തെക്കുറിച്ച് അടുത്തിടെ ‘പ്രിസം’ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ പ്രചരിക്കുന്ന കള്ളങ്ങളെ കണ്ടെത്തി അത് കള്ളം തന്നെയാണെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് മാധ്യമപ്രവര്‍ത്തനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വെറുതെ ഒരാള്‍ പറഞ്ഞത് അതേപടി ഉദ്ധരിക്കുന്നത് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമല്ലെന്നും, അവിടെ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തകത്തിന്റെ ‘ദി ഫ്യൂച്ചര്‍ റയട്ട്’ എന്ന അവസാന അധ്യായത്തില്‍, ഈ കലാപങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെ സാക്കോ ശക്തമായി വിചാരണ ചെയ്യുന്നുണ്ട്. 2014-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിലാണ് 2013-ലെ മുസാഫര്‍നഗര്‍ കലാപം നടക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിലും, വര്‍ഗീയ അക്രമങ്ങള്‍ എപ്പോഴും തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കാറുണ്ടെന്നും, ചോരപ്പുഴകളെ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ അതൊരു രാഷ്ട്രീയ അടിത്തറയായി മാറ്റാന്‍ ഭരണവര്‍ഗത്തിന് സാധിക്കുമെന്നും സാക്കോ തന്റെ പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. ഈ കടുത്ത രാഷ്ട്രീയ നിരീക്ഷണങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളുമാണ് ഒടുവില്‍ പുസ്തകം ഇന്ത്യയില്‍ വിലക്കപ്പെടുന്നതിലേക്ക് നയിച്ചത്.

Content Summary; Penguin Random House India halts the distribution of Joe Sacco’s graphic novel ‘The Once and Future Riot’ on the 2013 Muzaffarnagar riots,

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×