കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമാണം ഒരു ദശാബ്ദക്കാലം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. 2014 ഓഗസ്റ്റ് 18ന് യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും സർക്കാർ മാറിവന്നിട്ടും കാൻസർ സെന്ററിന്റെ നിർമാണം നടക്കുന്നതേയുള്ളൂ.
മറ്റ് രോഗികളിൽ നിന്ന് വ്യത്യസ്തമായി മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഭയപ്പാടിൽ കഴിയുന്നവരാണ് കാൻസർ രോഗികൾ. അതുകൊണ്ടു തന്നെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ചികിത്സ ലഭിക്കുന്ന കാൻസർ ആന്റ് റിസർച്ച് സെന്റർ എന്ന ആശയം അവർക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. അതാണ് ഒരു കൂട്ടം രോഗികൾക്ക് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റേയും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റേയും നിർമാണം അന്തിമ ഘട്ടത്തിലാണെന്നും കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനത്തോടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി സേവനം ആരംഭിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പണി പൂർത്തിയായതുമില്ല, കാൻസർ സെന്ററിനെക്കുറിച്ച് പിന്നീടൊരു വിശദീകരണം സർക്കാർ നൽകിയതുമില്ല.
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അനുവദിച്ച് കിട്ടിയ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെയാണ് വർഷങ്ങളായി പഴയ കാൻസർ സെന്റർ കെട്ടിടം പ്രവർത്തിക്കുന്നത്. ആശുപത്രിയിലേക്ക് കയറി ചെല്ലുമ്പോൾ വലതുവശത്തുള്ള വഴിചെന്നവസാനിക്കുന്നിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് എതിർവശത്താണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പഴയ കെട്ടിടമുള്ളത്. കാൻസർ സെന്ററിനുള്ളിൽ കയറിയപ്പോൾ അവിടെ അന്നേ ദിവസം ഡോക്ടറെ കാണാനായി എത്തിയ കുറച്ച് രോഗികളുണ്ടായിരുന്നു. അധികം പേരും സ്ഥിരമായി പരിശോധനക്ക് എത്തുന്നവരായിരുന്നു.
പ്രതീക്ഷയോടെ ഡോക്ടറെ കാണാനായി കാത്തിരിക്കുന്ന മധ്യവയസ്കയായ ഒരു സ്ത്രീയിയോടാണ് ആദ്യം വിവരങ്ങൾ തിരക്കിയത്. പുതിയ കാൻസർ സെന്ററിനെക്കുറിച്ചുള്ള ചോദ്യത്തിന് നിരാശയാണെന്നായിരുന്നു ദേവിയുടെ (പേര് യഥാർത്ഥമല്ല) മറുപടി. പുതിയ കാൻസർ സെന്റർ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷ, ചികിത്സ തേടിയെത്തുന്ന ഓരോ രോഗിക്കുമുണ്ടെന്നും അത് വൈകുന്നതിൽ നിരാശയാണെന്നും ദേവി അഴിമുഖത്തോട് പ്രതികരിച്ചു.
‘കുറച്ച് കാലങ്ങളായി കളമശ്ശേരി മെഡിക്കൽ കോളേജിലെ കാൻസർ സെന്ററിലാണ് ചികിത്സക്കെത്തുന്നത്. കഴിഞ്ഞ ദിവസം അവധി ആയതിനാൽ ഡോക്ടർ ഉണ്ടായിരുന്നില്ല. എനിക്ക് ചർമാർബുദമാണ്. ഇവിടെ നല്ല ചികിത്സയൊക്കെ തന്നെയാണ് ലഭിക്കുന്നത്. എന്നാൽ പുതിയ കാൻസർ സെന്റർ തുടങ്ങുമെന്ന് അറിയിച്ചിട്ട് കുറേ കാലമായി. ഇപ്പോഴും പണി നടക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മികച്ച രീതിയിലുള്ള പരിചരണവും ചികിത്സയും ലഭിക്കണമെന്നത് എല്ലാവരുടെയും ആവശ്യമല്ലേ? കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകാതെ പോകുന്നതിൽ വലിയ നിരാശയുണ്ട്’, ദേവി അഴിമുഖത്തോട് പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ കാൻസർ സെന്ററിനുള്ളിൽ രോഗികളുടെ തിരക്ക് കൂടി വന്നു. പുതിയ കാൻസർ സെന്ററിനെക്കുറിച്ച് ഇപ്പോൾ രോഗികൾ മറന്നുതുടങ്ങിയെന്നാണ് കാൻസർ സെന്റർ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞത്.
‘അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാൻസർ റിസർച്ച് സെന്റർ നല്ലൊരു തീരുമാനമാണ്. അത് നിരവധി രോഗികൾക്ക് സഹായകമാകും. മാത്രമല്ല ഗവേഷണത്തിനും കൂടി സാധ്യതയുണ്ടെന്നാണ് അന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നത്. പഠിക്കാനെത്തുന്നവർക്കും ചികിത്സക്കെത്തുന്നവർക്കുമെല്ലാം വലിയൊരു പ്രതീക്ഷയായിരുന്നു അത്. എന്നാൽ ഇപ്പോഴും അവിടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഉടൻ പൂർത്തിയാകുമെന്നാണ് കരുതുന്നത്’, സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.
ആശുപത്രിയിലെ മറ്റ് ജീവനക്കാർ പറഞ്ഞതനുസരിച്ച് ആശുപത്രി വളപ്പിൽ നിന്ന് പുറത്തിറങ്ങി കുറച്ച് ദൂരം നടന്നപ്പോൾ കൊച്ചിൻ കാൻസർ ആന്റ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം കാണാൻ സാധിച്ചു. വലിയ ഉയരത്തിൽ പണിതുയർത്തുന്ന കെട്ടിടത്തിന്റെ പണികൾ അവസാനഘട്ടത്തിലാണെന്നാണ് അവിടെയുണ്ടായിരുന്നവർ അറിയിച്ചത്.
പൊതുജനാരോഗ്യ രംഗത്ത് വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് വാഗ്ദാനം നൽകിയാണ് പുതിയ കാൻസർ സെന്റർ എന്ന ആശയം സർക്കാർ അവതരിപ്പിച്ചിരുന്നത്. കാൻസർ സെന്ററിന്റെ പ്രത്യേകതകളെക്കുറിച്ചും അന്ന് വിശദീകരിച്ചിരുന്നു. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. മറ്റ് കാൻസർ സെന്ററുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി ഇവിടെ പ്രാധാന്യം നൽകുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
360 കിടക്കകളും അത്യാധുനിക പരിശോധനാ സംവിധാനങ്ങളുമാണ് പറഞ്ഞിരുന്ന മറ്റൊരു കാര്യം. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള പ്ലാനാണു പുതിയ കാൻസർ സെന്ററിൽ തയ്യാറാക്കിയിരിക്കുന്നത്. ആകെ 12 ഓപ്പറേഷൻ തിയേറ്ററുകളാണുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നതാണ്. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സംവിധാനവും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ വ്യവസായവകുപ്പ് മന്ത്രിയായ പി. രാജീവിന്റെ മണ്ഡലമാണ് കളമശ്ശേരി. കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മേയ് ആദ്യവാരവും നടക്കുമെന്ന് മന്ത്രി കഴിഞ്ഞ വർഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ കാൻസർ സെന്റർ വൈകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി മന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. കാൻസർ സെന്ററിലെ പിആർഒ വിഭാഗത്തെ ബന്ധപ്പെട്ടപ്പോൾ പണി പൂർത്തിയാകുന്നതിന്റെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലായെന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചിൻ ക്യാൻസർ സെന്റർ എന്ന് പ്രവർത്തനസജ്ജമാകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതരും. ഉടൻ പൂർത്തിയാകുമെന്ന വിശ്വാസത്തിലാണ് ഓരോ രോഗിയും ഇന്നും മെഡിക്കൽ കോളേജിലെത്തുന്നത്.
Content Summary: Kalamassery Medical College Awaits Cancer Research Center and Super Specialty Block After Over a Decade
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.