June 26, 2026 |
Share on

കര്‍ണാടക ബിജെപി എംഎല്‍എയുടെ മകനെതിരേ ബലാത്സംഗ കേസ്

തന്നെ തകര്‍ക്കാന്‍ മറ്റൊരു ബിജെപി നേതാവ് ഉണ്ടാക്കിയ വ്യാജ കേസാണെന്ന് എംഎല്‍എ

കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ഔറാദ് എംഎല്‍എയും ബിജെപി നേതാവുമായ പ്രഭു ചൗഹാന്റെ മകന്‍ പ്രതീക് ചൗഹാനെതിരെയാണ് ബിദാര്‍ വനിത പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പ്രതീകുമായി വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെയാണ് അയാള്‍ 2023 ഡിസംബര്‍ 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതീക് പെണ്‍കുട്ടിയെ ദുര്യുപയോഗം ചെയ്തിരുന്നത്. 25 കാരിയായ മഹാരാഷ്ട്ര സ്വദേശിയാണ് പരാതിക്കാരി.

രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുമായി പതിവായി ആശയവിനിമയം നടത്തിയിരുന്ന പ്രതീക്, വിവാഹവാഗ്ദാനം നല്‍കി വിശ്വാസം നേടിയെടുത്തിരുന്നു.

2023 ല്‍ എംഎല്‍എ പുത്രന്‍ പെണ്‍കുട്ടിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു വരുത്തി. അവിടെയൊരു ഹോട്ടലില്‍ വച്ചായിരുന്നു ഇയാള്‍ ആദ്യം പെണ്‍കുട്ടിയെ ലൈംഗിക ദുര്യപയോഗം ചെയ്യുന്നത്.

2023 ഡിസംബര്‍ 25 ന് പ്രതീകും പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയം നടന്നു. ബിദറിലെ ഔറാദ് താലൂക്കിലെ ഘാംസുബായ് ബോന്തി തണ്ടയിലുള്ള പ്രതിയുടെ വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഔപചാരികമായി നടന്നത്.

എന്നാല്‍ വിവാഹം എന്ന് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും എംഎല്‍എ കുടുംബം അതിന് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ മതപരമായ സന്ദര്‍ശനങ്ങള്‍ക്കും വിനോദ യാത്രകള്‍ക്കുമെന്ന പേരില്‍ ലാത്തൂര്‍, ഷിര്‍ദ്ദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രതീക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയിരുന്നു. ഈ സമയത്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

പരാതിയില്‍ പറയുന്ന പ്രതീകിന്റെ ഒരു ക്രൂരത ഇങ്ങനെയാണ്; തന്നോടുള്ള പ്രണയം തെളിയിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൊണ്ട് സ്വന്തം കൈയില്‍ മുറിവേല്‍പ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി മടിച്ചു നിന്നപ്പോള്‍ പ്രതീക് തന്നെ ഒരു ബ്ലേഡ് എടുത്ത് പെണ്‍കുട്ടിയുടെ കൈ മുറിച്ചു. ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഉദ്ഗിറിലെ ഒരു ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വിവാഹം നടത്താന്‍ വേണ്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആകുന്നത്ര ശ്രമിച്ചെങ്കിലും എംഎല്‍എ കുടുംബം അതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. 2025 ജൂലൈ 5 ന്, വിവാഹത്തീയതി നിശ്ചയിക്കാന്‍ തന്റെ കുടുംബം പ്രതിയുടെ വസതിയില്‍ ചെന്നിരുന്നു. എന്നാല്‍ പ്രതീക് ചൗഹാനും അച്ഛനും വിവാഹത്തിന് താത്പര്യമില്ലെന്നാണ് പറഞ്ഞത്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്‌തോ എന്നു പറഞ്ഞ് അപമാനിച്ചു മടക്കിയയക്കുകയാണ് ഉണ്ടായതെന്നും പരാതിക്കാരി പറയുന്നു.

മകനെതിരേയുള്ള കേസ് തന്റെ ഇമേജ് തകര്‍ക്കാനുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്തുള്ള വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രഭു ചൗഹാന്‍ ആരോപിക്കുന്നത്. മറ്റൊരു ബിജെപി നേതാവിനെതിരെയാണ് ചൗഹാന്റെ ആരോപണം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഭഗവന്ത് ഖുബയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനെന്നാണ് ചൗഹാന്‍ കുറ്റപ്പെടുത്തുന്നത്.  Karnataka bjp mla prabhu chauhan’s son booked on rape charges

Content Summary; Karnataka bjp mla prabhu chauhan’s son booked on rape charges

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×