കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നുള്ള സിദ്ധരാമയ്യയുടെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാസങ്ങളായി നടത്തിയ കൃത്യമായ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണ്. ‘രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ താന്‍ ഏത് നിമിഷവും പദവി ഒഴിയാന്‍ തയ്യാറാണ്’ എന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ ആവര്‍ത്തിച്ച സിദ്ധരാമയ്യ ഒടുവില്‍ തന്റെ വാക്ക് പാലിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിദ്ധരാമയ്യയുടെ ഏറ്റവും വലിയ പിന്തുണക്കാരിലൊരാളായിരുന്നു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ഭരണപരിചയത്തെയും രാഷ്ട്രീയ തന്ത്രങ്ങളെയും സാമൂഹിക സമവാക്യങ്ങള്‍ ചമയ്ക്കാനുള്ള അസാധാരണമായ കഴിവിനെയും രാഹുല്‍ എപ്പോഴും ബഹുമാനിച്ചിരുന്നു. എന്നാല്‍, ഡി.കെ. ശിവകുമാറിന് വേണ്ടി വഴിമാറാന്‍ രാഹുല്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ടത് സിദ്ധരാമയ്യയ്ക്ക് കടുത്ത ആഘാതമായി മാറിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുലിന്റെ നിലപാട് സിദ്ധരാമയ്യയ്ക്ക് കിട്ടിയ ‘ഷോക്ക്’ ആയിരുന്നു.
പ്രധാനമായും രണ്ട് ഘടകങ്ങളാണ് സിദ്ധരാമയ്യയെ മാറ്റാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഒന്നാമത്തേത് അദ്ദേഹത്തിന്റെ പ്രായം തന്നെയാണ്. അടുത്ത 2028-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സിദ്ധരാമയ്യയ്ക്ക് 80 വയസ്സ് തികയും. താന്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതുമാണ്. വ്യക്തിപരമായ നേട്ടങ്ങളൊന്നുമില്ലാത്ത പ്രായമായ ഒരു നേതാവിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ ശക്തമായ ഒരു പോരാട്ടം നയിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. രണ്ടാമതായി, രാജ്യം മുഴുവന്‍ ബിജെപി തങ്ങളുടെ സ്വാധീനം ശക്തമാക്കുമ്പോള്‍, ദക്ഷിണേന്ത്യയില്‍ ബിജെപി സ്വന്തം നിലയ്ക്ക് ഭരണം പിടിച്ച ഒരേയൊരു സംസ്ഥാനം കര്‍ണാടകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ കര്‍ണാടകയില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിന് തന്ത്രശാലിയും പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കനുമായ ഡി.കെ. ശിവകുമാറിനെപ്പോലൊരു നേതാവ് തന്നെ വേണമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചു.
2023-ലെ രഹസ്യ കരാര്‍
യഥാര്‍ത്ഥത്തില്‍ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തന്നെ ഈ അധികാര തര്‍ക്കം തുടങ്ങിയതാണ്. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അന്ന് അധികാരം പിടിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും കടുംപിടുത്തം പിടിച്ചു. രാഹുല്‍ ഗാന്ധിക്ക് സിദ്ധരാമയ്യയോടായിരുന്നു താല്പര്യം. എന്നാല്‍ ഇ ഡി കേസില്‍ പെട്ട് തിഹാര്‍ ജയിലില്‍ കിടന്നപ്പോള്‍ ഡി.കെയെ നേരിട്ട് ചെന്ന് കണ്ട സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അദ്ദേഹത്തോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു.
ഒടുവില്‍ ഹൈക്കമാന്‍ഡ് ഒരു ‘റൊട്ടേഷണല്‍ മുഖ്യമന്ത്രി’ ഫോര്‍മുല തയാറാക്കി ഇരുവരെയും നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ആദ്യ പകുതി സിദ്ധരാമയ്യയ്ക്കും രണ്ടാം പകുതി ഡി.കെ. ശിവകുമാറിനും എന്നതായിരുന്നു ആ ധാരണ. സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോള്‍, റൊട്ടേഷണല്‍ വ്യവസ്ഥയാണെങ്കില്‍ ഡി.കെ തന്റെ മന്ത്രിസഭയില്‍ ഉണ്ടാകരുതെന്ന് അദ്ദേഹം വാശിപിടിച്ചു. എന്നാല്‍ താനാണ് പാര്‍ട്ടിയെ ജയിപ്പിച്ചതെന്നും തനിക്ക് മുഖ്യമന്ത്രി പദം വേണമെന്നും ഡി.കെയും ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ ഇരുവരും മനസ്സില്ലാമനസ്സോടെയാണ് അന്നത്തെ ഫോര്‍മുല അംഗീകരിച്ചത്.
ഡി.കെ. ശിവകുമാറിന്റെ സമ്മര്‍ദ്ദം
ഭരണകാലയളവ് രണ്ടര വര്‍ഷത്തിലേക്ക് അടുത്തതോടെ കഴിഞ്ഞ നവംബര്‍ മുതല്‍ ഡി.കെ. ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയിലായിരുന്ന കേന്ദ്ര നേതൃത്വം ആദ്യം ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ഈ താമസം സിദ്ധരാമയ്യയ്ക്ക് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരമൊരുക്കി. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് അരസിന്റെ റെക്കോര്‍ഡ് (7 വര്‍ഷവും 239 ദിവസവും) ഇക്കഴിഞ്ഞ ജനുവരിയില്‍ സിദ്ധരാമയ്യ മറികടന്നു.
മുന്‍പ് ഛത്തീസ്ഗഢിലും രാജസ്ഥാനിലും റൊട്ടേഷണല്‍ മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിട്ട് അത് നടപ്പിലാക്കാന്‍ കഴിയാതിരുന്നതും, പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയപ്പോള്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതുമെല്ലാം ഹൈക്കമാന്‍ഡിന് മുന്നില്‍ വലിയ പാഠങ്ങളായിരുന്നു. അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഉറപ്പിച്ചു.
അന്തസ്സോടെയുള്ള പടിയിറക്കം
ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും ദളിതരും അടങ്ങുന്ന ‘അഹിന്ദ’ സഖ്യത്തിന്റെ ശക്തനായ നേതാവാണ് സിദ്ധരാമയ്യ. സാമൂഹിക നീതി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്ന രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തെ പൂര്‍ണ്ണമായി തഴയാന്‍ കഴിയില്ലായിരുന്നു. എങ്കിലും പ്രിയങ്ക ഗാന്ധി അടക്കമുള്ള വലിയൊരു വിഭാഗം ഡി.കെയ്ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് സിദ്ധരാമയ്യയ്ക്ക് അന്തസ്സായ ഒരു പടിയിറക്കം നല്‍കാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചു. അദ്ദേഹത്തിന് രാജ്യസഭാ സീറ്റും, ഭാവിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പദവിയും വാഗ്ദാനം ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ മകന്റെയും അനുയായികളുടെയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ സിദ്ധരാമയ്യ ഈ പദവികളെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട്, സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനും പദവി ഒഴിവാക്കാനും സ്വയം തീരുമാനിക്കുകയായിരുന്നു.
ഈ നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും സമീപകാലത്ത് എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് കര്‍ണാടകയിലും ദൃശ്യമാകുന്നത്. തമിഴ്നാട്ടില്‍ ദശകങ്ങള്‍ പഴക്കമുള്ള ഡിഎംകെ സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടിവികെയുമായി കൈകോര്‍ത്തതും, കേരളത്തില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം മറികടന്ന് ജനവികാരം മാനിച്ച് വി.ഡി. സതീശനെ മുന്നില്‍ നിര്‍ത്തിയതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കര്‍ണാടകയില്‍ ഇനി ‘ഡി.കെ യുഗം’ ആരംഭിക്കുകയാണ്. എന്നാല്‍, ഗ്രൂപ്പ് പോരുകള്‍ നിറഞ്ഞ കര്‍ണാടക കോണ്‍ഗ്രസിനെയും ഭരണത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഡി.കെ. ശിവകുമാറിന് എത്രത്തോളം സാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content Summary: The inside story of Karnataka’s political transition: How Rahul Gandhi convinced Siddaramaiah to step down and make way for DK Shivakumar based on a 2023 pact
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.