പുലിപ്പല്ല് കൈവശം വെച്ചെന്ന പേരിൽ റാപ്പർ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വനംവകുപ്പിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. സമൂഹത്തിൽ ഉന്നതനും ദളിതനും രണ്ട് നീതിയാണേയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉന്നയിക്കുന്ന ചോദ്യം. വേടനെതിരെ നടക്കുന്നത് ജാതി വിവേചനമാണെന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.
പുലിപ്പല്ല് കൈവശം വെക്കുന്നത് തെറ്റ് തന്നെയാണെന്നും എന്നാൽ ഇത്തരം വസ്തുക്കൾ ധരിച്ച് സമൂഹത്തിലെ ഉന്നതർ നടക്കുമ്പോൾ ഉണ്ടാകാത്ത കേസ്, വേടനെതിരെ മാത്രമാണ് വരുന്നതെന്നും കേരള ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പ്രതികരിച്ചു. മോഹൻലാലിന് ആനക്കൊമ്പ് സമ്മാനമായി കിട്ടിയത് പോലെയല്ലേ വേടന് പുലിപ്പല്ലും കിട്ടിയതെന്നും ഹരീഷ് വാസുദേവൻ ചോദിച്ചു.
‘പുലിപ്പല്ല് ഒരു ഉദാഹരണം മാത്രമാണ്. വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ച ഏതൊരു വസ്തുവും ആരുടെ കൈവശമിരുന്നാലും സംശയം തോന്നിലാൽ അതിന് വനം വകുപ്പിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കും. പിടിച്ചെടുത്ത വസ്തു പരിശോധനയ്ക്ക് അയച്ച ശേഷം അത് വൈൽഡ് ലൈഫ് ആർട്ടിക്കിൾ ആണെന്ന് തെളിഞ്ഞാൽ, ചാർജ് ഷീറ്റ് സമർപ്പിച്ച് കേസെടുക്കാം. അഥവാ പരിശോധനാ ഫലം മറിച്ചാണെങ്കിൽ പരാതി തെറ്റാണ് എന്ന് റിപ്പോർട്ട് നൽകി കേസ് ഒഴിവാക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. വേടന്റെ കാര്യം നോക്കുകയാണെങ്കിൽ കണ്ടെടുത്ത വസ്തു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മോഹന്‍ലാലിന് ഊരിക്കൊടുത്ത ആനക്കൊമ്പും, വേടന് മേല്‍ തുളച്ചു കയറ്റുന്ന പുലിപ്പല്ലും
ഒരുപാട് പേർ ഇത്തരത്തിലുള്ള മാല ധരിച്ച് പൊതുസമൂഹത്തിൽ നടക്കുന്നത് നമ്മൾ കാണുന്നുണ്ട്. ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം പോയി നിന്നാൽ തന്നെ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാം. ഇത് ശ്രദ്ധയിൽ പെട്ടാൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അനുവാദമുണ്ട്. അത് കേസെടുക്കുന്ന ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കും എന്ന് മാത്രം. പിടിക്കാതിരിക്കുന്നതാണ് തെറ്റ്. എന്നാൽ ഇവിടെയാകട്ടെ തിരഞ്ഞുപിടിച്ച് ചിലരെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്. വേടന്റെ കേസിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമം, സെക്ഷൻ ഒൻപത് പ്രകാരം വേട്ടയാടൽ കൂടെ ചേർത്തിരിക്കുകയാണ്. അതിന് യാതൊരു തെളിവുമില്ല, ആരോപണവും ഉന്നയിച്ചിട്ടില്ല. എന്തിനാണ് അയാളുടെ പേരിൽ വേട്ടയാടൽ കേസ് ഇട്ടിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. വസ്തുക്കൾ പിടിച്ചെടുത്തതാണെങ്കിൽ അത് മാത്രമല്ലേ ചാർജ് ചെയ്യേണ്ടതുള്ളൂ. വേടനെ പിടികൂടിയത് ഏതെങ്കിൽ വനത്തിൽ നിന്നാണോ? പുലിയെ വേട്ടയാടി കൊന്നു എന്ന് ആരെങ്കിലും സാക്ഷി പറഞ്ഞിട്ടുണ്ടോ? ഇതൊന്നുമില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊരു വകുപ്പ് ചേർത്തിരിക്കുന്നത്. സെക്ഷൻ ഒൻപത് ഇട്ടത് തോന്ന്യാസമാണ്.
വേടൻ എന്ന വ്യക്തിക്ക് തനിക്കെതിരെ വനം വകുപ്പ് എടുത്തിരിക്കുന്ന കേസിനെതിരെ തീർച്ചയായും നിയമപരമായി മുന്നോട്ട് പോകാം. കാരണം, ഇത് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനലാണോ എന്ന് അറിയില്ലെന്നും അയാൾ പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് ഭാര്യയുടെ അച്ഛൻ ആനക്കൊമ്പ് സമ്മാനമായി നൽകിയതാണെന്ന് പറഞ്ഞത് ഓർമയില്ലേ? ഒരാളുടെ കൈയ്യിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ പിടികൂടിയാൽ തീർച്ചയായും അയാൾക്ക് അതിന് ഉത്തരവാദിത്തമുണ്ട്. അത് കളഞ്ഞ് കിട്ടായാലും സമ്മാനമായി കിട്ടിയാലും. ചിലരെ മാത്രം ഇതിൽ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നു എന്നതാണ് ഇവിടെയുള്ള പ്രശ്നം.
പഴയ വീടുകളിൽ പോയാൽ ചിലയിടങ്ങളിൽ ആനക്കൊമ്പ്, മാൻകൊമ്പ്, കാട്ടുപോത്തിന്റെ കൊമ്പ് ഇതൊക്കെ വെച്ചിരിക്കുന്നത് നമുക്ക് കാണാം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആകടിലെ 72 പ്രകാരം ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നവർ അവരുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി, ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകി ലൈസൻസ് വാങ്ങിയാൽ നമുക്കിത് സൂക്ഷിക്കാം. എല്ലാവരും അങ്ങനെയല്ല ചെയ്യുന്നത്. ഇതെല്ലാം തെറ്റ് തന്നെയല്ലേ? എന്നാൽ അവരെ ആരും പിടികൂടുന്നില്ല. ഇല്ലാത്ത ശ്രീലങ്കൻ ആംഗിളൊക്കെ തിരുകി ചേർത്ത് എന്തിന് ഒരാളെ മാത്രം കുറ്റക്കാരനായി ചിത്രീകരിക്കുന്നു’, അഭിഭാഷകൻ ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പറഞ്ഞു.
ചെന്നൈയിലെ നടന്ന പരിപാടിക്കിടെയാണ് രഞ്ജിത് കുമ്പിടിയെന്ന വ്യക്തി പുലിപ്പല്ല് തനിക്ക് സമ്മാനമായി നൽകിയതെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. Kerala Forest Department accused of double standards in Rapper Vedan’s tiger tooth case
Content Summary: Kerala Forest Department accused of double standards in Rapper Vedan’s tiger tooth case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.