ഓസ്‌കര്‍ വൈല്‍ഡിന്റെ വരികള്‍ ഉദ്ധരിച്ച്, ബ്രിട്ടീഷുകാര്‍ക്കും അമേരിക്കക്കാര്‍ക്കും ഇടയില്‍ ‘ഭാഷയൊഴികെ’ മറ്റെല്ലാം പൊതുവായുണ്ടെന്ന തമാശയോടെയായിരുന്നു കിങ് ചാള്‍സ് മൂന്നാമന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. രാവിലെ പെയ്ത ചാറ്റല്‍മഴ ഒരു ‘മനോഹരമായ ബ്രിട്ടീഷ് ദിനത്തെ’ ഓര്‍മ്മിപ്പിക്കുന്നുവെന്നും ചാള്‍സ് രാജകുമാരന്‍ കുട്ടിക്കാലത്ത് എത്ര ‘സുന്ദരന്‍്’ ആയിരുന്നുവെന്ന് തന്റെ അമ്മ പറയാറുണ്ടായിരുന്നുവെന്നും പ്രസിഡന്റ് ട്രംപും അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും വാചാലരായി.
എന്നാല്‍, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ആദ്യ ദിനം തന്നെ, പ്രസിഡന്റ് ട്രംപിന് പരോക്ഷമായ ചില മറുപടികള്‍ നല്‍കാന്‍ രാജാവ് മറന്നില്ല. ട്രാന്‍സ്-അറ്റ്ലാന്റിക് സഖ്യത്തിന്റെ മൂല്യം, ജനാധിപത്യത്തിലെ നിയന്ത്രണ സംവിധാനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. ബ്രിട്ടീഷ് നാവികശേഷിയെ ട്രംപ് അടുത്തിടെ പരിഹസിച്ച പശ്ചാത്തലത്തില്‍, റോയല്‍ നേവിയിലെ തന്റെ സേവനകാലത്തെക്കുറിച്ചും രാജാവ് വാചാലാനായി.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജാവിന്റെ പ്രസംഗം നര്‍മ്മത്തില്‍ ചാലിച്ചതായിരുന്നു. ‘ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഗൂഢമായ നീക്കത്തിന്റെ ഭാഗമായല്ലെന്ന് ദയവായി വിശ്വസിക്കൂ’ എന്ന രാജാവിന്റെ വാക്കുകള്‍ സദസ്സില്‍ ചിരി പടര്‍ത്തി. ഒരു ബ്രിട്ടീഷ് രാജാവ് അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ്.
ഇറാന്‍ യുദ്ധത്തെച്ചൊല്ലിയും നാറ്റോ സഖ്യത്തിനെതിരെയുള്ള ട്രംപിന്റെ വിമര്‍ശനങ്ങളെച്ചൊല്ലിയും അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളിലെ ഏറ്റവും മോശം അവസ്ഥയിലായിരിക്കുമ്പോഴാണ് ഈ സന്ദര്‍ശനം നടക്കുന്നത്. എന്നാല്‍ കുറഞ്ഞത് ഒരു ദിവസത്തേക്കെങ്കിലും, കഴിഞ്ഞ 250 വര്‍ഷമായി നിലനില്‍ക്കുന്ന ആ ‘പ്രത്യേക ബന്ധം’ സുദൃഢമാണെന്ന തോന്നലുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. സന്ദര്‍ശകരായ വിദേശ പ്രതിനിധികളെ സാക്ഷിനിര്‍ത്തി വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള പതിവ് ശൈലി ഉപേക്ഷിച്ച്, ട്രംപ് രാജാവിനെ പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനോട് ട്രംപിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും രാജകുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം പ്രകടമായിരുന്നു. ഇറാനെതിരെയുള്ള പോരാട്ടത്തില്‍ ചേരാന്‍ വിസമ്മതിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ട്രംപ് ‘ഭീരു’ എന്ന് വിളിച്ചിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകള്‍ ‘കളിപ്പാട്ടങ്ങള്‍’ മാത്രമാണെന്ന ട്രംപിന്റെ പരിഹാസത്തിന് ലണ്ടനില്‍ നിന്ന് ശക്തമായ മറുപടിയും ലഭിച്ചിരുന്നു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് അതീതനായി നില്‍ക്കേണ്ട പദവി ആയതിനാല്‍ രാജാവ് നേരിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും, തന്റെ പ്രസംഗത്തിലുടനീളം അദ്ദേഹം ബ്രിട്ടന്റെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു.
അമേരിക്കന്‍ ഭരണഘടനയുടെ അടിത്തറയായ മഗ്‌നകാര്‍ട്ടയെക്കുറിച്ചും എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജാവ് സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന രാജാവ്, അമേരിക്കയിലെ പ്രകൃതിവിസ്മയങ്ങളെക്കുറിച്ചും അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്മാറിയ സാഹചര്യത്തില്‍ ഈ പരാമര്‍ശത്തിന് വലിയ പ്രാധാന്യമുണ്ട്.
നാറ്റോ സഖ്യത്തോടും ബ്രിട്ടനോടും ട്രംപ് പുലര്‍ത്തുന്ന ശത്രുതയ്ക്കും രാജാവ് മറുപടി നല്‍കി. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചുനിന്നുവെന്നും ഒരു നൂറ്റാണ്ടിലേറെയായി അത് തുടരുന്നുവെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. രാജാവിന്റെ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും, നയതന്ത്രരംഗത്തെ ഒരു ‘തുറുപ്പുചീട്ടായി’ രാജകുടുംബത്തെ ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിച്ചു എന്നത് വ്യക്തമാണ്.
Content Summary: King Charles III addresses US Congress, subtly countering President Trump’s policies.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.