June 26, 2026 |
Share on

1653 ജനുവരി 3: കൂനന്‍കുരിശ് സത്യം

മലങ്കര സിറിയന്‍ ക്രിസ്ത്യാനികളുടെ മേലുള്ള 54 വര്‍ഷത്തെ പോര്‍ച്ച്യുഗീസ് രക്ഷാധികാര (പാഡ്രോഡോ) ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്.

1653 ജനുവരി മൂന്നിന്, കൂനന്‍കുരിശു സത്യത്തിലൂടെ, ഇനിമുതല്‍ പൗരോഹിത്യ, മതേതര ജീവിതങ്ങളില്‍ പോര്‍ച്ച്യുഗീസ് മേധാവിത്വം അംഗീകരിക്കില്ലെന്ന് കേരളത്തിലെ സെന്റ് തോമസ് ക്രിസ്തീയ സമൂഹം പരസ്യമായി പ്രതിജ്ഞ ചെയ്തു. എഡി 1599ല്‍ ആരംഭിച്ച മലങ്കര സിറിയന്‍ ക്രിസ്ത്യാനികളുടെ മേലുള്ള 54 വര്‍ഷത്തെ പോര്‍ച്ച്യുഗീസ് രക്ഷാധികാര (പാഡ്രോഡോ) ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്. സെന്റ് തോമസ് ക്രിസ്തീയ സമൂഹത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്ന സത്യത്തിലൂടെ പോര്‍ച്ച്യൂഗീസ് കോളനി ശക്തികളുമായുള്ള അവരുടെ ബന്ധത്തിലെ മലക്കം മറിച്ചിലാണ് സംഭവിച്ചത്.

ഒന്നാം നൂറ്റാണ്ടില്‍ തോമാസ്ലീഹ നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊണ്ട കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ സഭയാണ് മലങ്കര സിറിയന്‍ സഭ. 16-ാം നൂറ്റാണ്ടില്‍ തെക്കെ ഇന്ത്യയില്‍ പോര്‍ച്ച്യുഗീസുകാര്‍ എത്തിയതോടെയാണ് പുരാതന സെന്റ് തോമസ് സഭ ആദ്യമായി പോര്‍ച്ച്യുഗീസ് കോളനി വാഴ്ചയുടെ നിര്‍ണായക ഫലങ്ങള്‍ അനുഭവിക്കുന്നത്. ഇതോടൊപ്പം തന്നെ റോമന്‍ കത്തോലിക്കവല്‍ക്കരണത്തിന്റെ തിക്തഫലങ്ങളും സഭയ്ക്ക് നേരിടേണ്ടി വന്നു. അതിന്റെ ഫലമായി പോര്‍ച്ച്യുഗീസുകാരിലൂടെ റോമിന്റെ അധീശത്വത്തിന് വഴിപ്പെടാന്‍ സഭ നിര്‍ബന്ധിക്കപ്പെടുകയുണ്ടായി.

സഭ റോമിനെ അനുസരിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി വളരെ വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട അഞ്ച് തന്ത്രങ്ങളാണ് നടപ്പിലാക്കിയത്. സെന്റ് തോമസ് സഭയെ പോര്‍ച്ച്യുഗീസിന്റെ ഭരണനിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതായിരുന്നു ഇവയില്‍ ആദ്യത്തേത്. രണ്ട് പാതിരി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചുകൊണ്ട് സഭയില്‍ ശക്തമായ ഒരു ലത്തീന്‍വല്‍ക്കരണം നടത്തുകയായിരുന്നു രണ്ടാമത്തെ തന്ത്രം. കിഴക്കന്‍ സിറിയന്‍ സഭയുമായുണ്ടായിരുന്ന കേരള സഭയുടെ എല്ലാ ബന്ധങ്ങളും നിര്‍ബന്ധപൂര്‍വം വിച്ഛേദിപ്പിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. റോമിന് കീഴ്‌പ്പെടുന്നതിനായി ഒരു പ്രതിനിധി സഭയുടെ കീഴില്‍ സെന്റ് തോമസ് സഭയില്‍ സമ്മര്‍ദം ചെലുത്തകയെന്നായിരുന്നു നാലാമത്തെ പരിപാടി. അഞ്ചാമതായി, റോമന്‍ കത്തോലിക്ക ഭരണകൂടത്തിന്റെ നേരിട്ടുള്ള ഭരണം അടിച്ചേല്‍പ്പിക്കുകയും അതേസമയം തന്നെ സെന്റ് തോമസ് സഭയുടെ അമൂല്യമായ തനത് പാരമ്പര്യം നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ഈ നടപടികളിലുള്ള എതിര്‍പ്പ് വ്യാപകമായതിനെ തുടര്‍ന്ന് പാഡ്രോഡോയെ ചെറുക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് സമൂഹം അന്നത്തെ ആര്‍ച്ച്ബിഷപ്പ് തോമ കത്തനാരുടെ പിന്നില്‍ അണിനിരന്നു. ഈ വാര്‍ത്ത അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പയുടെ ചെവിയില്‍ എ്ത്തിയതോടെ അദ്ദേഹം, ജോസ് ഡി സാന്‍ക്ട മരിയ സെബാസ്റ്റിയാനിയുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മലീത്ത മിഷനെ നിയോഗിച്ചു. 1661ല്‍ ഇവിടെയത്തിയ മിഷന്‍, റോമുമായി ആശയവിനിമയം നടത്തിയതിന് ശേഷം ഒരു പുതിയ കിഴക്കന്‍ സിറിയന്‍ അനുഷ്ടാന പള്ളിക്ക് രൂപം നല്‍കി. 1662 ഓടെ മൊത്തമുള്ള 116 സെന്റ് തോമസ് ക്രിസ്ത്യാനി സമൂഹങ്ങളില്‍ 84 എണ്ണവും പുതിയ സഭയില്‍ ചേര്‍ന്നു. ഇതാണ് സീറോ മലബാര്‍ കത്തോലിക്ക സഭ. അവശേഷിച്ച 32 സമൂഹങ്ങള്‍, 1665ല്‍ ജറുസലേമിലെ മാര്‍ ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ സ്ഥാപിച്ച സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുമായി (ജാക്കൊബൈറ്റ്) സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

സീറോ മലബാര്‍, മലങ്കര വിഭാഗങ്ങളായുള്ള പിളര്‍പ്പ് സ്ഥായിയായി നിലനിന്നു; തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മലങ്കര സഭയില്‍ നിരവധി പിളര്‍പ്പുകളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. 1653 ജനുവരി മൂന്നിന്, കൂനന്‍ കുരിശ് സത്യം എന്ന് അറിയപ്പെടുന്ന പ്രതിജ്ഞ ചൊല്ലുന്നതിനായി തോമ കത്തനാരും സമൂഹത്തിന്റെ പ്രതിനിധികളും മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തില്‍ ഒത്തുകൂടി. പ്രതിജ്ഞ ഉച്ചത്തില്‍ വായിക്കപ്പെടുകയും കൂടി നിന്നവര്‍ ഒരു കല്‍ക്കുരിശില്‍ പിടിച്ചുകൊണ്ട് അത് ഏറ്റുചൊല്ലുകയും ചെയ്തു. കുരിശില്‍ തൊടാന്‍ സാധിക്കാത്തവര്‍, കുരിശില്‍ ഒരു നൂല് ബന്ധിച്ച് അത് ഒരു കൈയില്‍ പിടിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. ഭാരം താങ്ങാനാവാതെ കുരിശ് അല്‍പം ചരിഞ്ഞു. അങ്ങനെയാണ് ചടങ്ങ്, ‘കൂനന്‍ കുരിശ് സത്യം’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

×