വാര്‍ഡ് 14, 15 കളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അപകടം എല്ലാവരും ഭയന്നായിരുന്നു. വ്യാഴാഴ്ച്ച സംഭവിച്ച ദുരന്തത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും ഇക്കാര്യം ഒരേപോലെ പറയുകയാണ്. ബിന്ദുവിന്റെ മരണ വാര്‍ത്തയറിഞ്ഞവരൊക്കെയും പറയുന്നത്, ഞങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ പോകുമെന്നായിരുന്നു ഭയന്നിരുന്നത്. അതിങ്ങനെയായി…
നീണ്ടൊരു ഇടനാഴിയുടെ ഇരുവശങ്ങളിലായാണ് വാര്‍ഡ് 11, 14 ഉം വാര്‍ഡ് 13, 15 വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ശുചിമുറി അപകടം നടന്ന 14 ആം വാര്‍ഡിലെ ശോച്യാവസ്ഥയ്ക്ക് സമാനമാണ് 15 ആം വാര്‍ഡിലും.’ തൂണുകളൊക്കെ ദ്രവിച്ചു നില്‍ക്കുകയാണ്, ഇവിടെ കിടക്കുമ്പോള്‍ പേടിയായിരുന്നു. എപ്പോഴാണ് ഇടിഞ്ഞു വീഴുന്നതെന്നറിയില്ലല്ലോ. പേടിച്ചതുപോലെ സംഭവിച്ചു’, 15 വാര്‍ഡിലെ ഒരു കൂട്ടിരിപ്പുകാരന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല.
‘ ഇന്നലെ ആ വാര്‍ത്ത കേട്ടതോടെ വല്ലാത്ത പേടിയായിപ്പോയി. വയ്യാത്തൊരാളാണ് കൂടെയുള്ളത്. എന്ത് ചെയ്യണമെന്നറിയാതെയായി. എടുത്തോണ്ട് ഓടണോ എന്നു പോലും ആലോചിച്ചു” . അപകടം നടന്നശേഷം 14, 15 വാര്‍ഡുകളില്‍ നിന്നും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
‘ആര് പറഞ്ഞു അവിടെ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന്’?
നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും രോഗികളെ അപകട ഭീഷണിയുള്ള കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തത് അപകടത്തിന് പിന്നാലെ വലിയ ചോദ്യമായിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ആയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ ചോദ്യത്തിന് നല്‍കിയ വിശദീകരണം. പുതിയ ബില്‍ഡിംഗിന്റെ നിര്‍മാണം പൂര്‍ണമായും കഴിഞ്ഞിട്ടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. വാര്‍ഡ് 14 ഉം 15 ഉം എല്ലാം സര്‍ജിക്കല്‍ വാര്‍ഡുകള്‍ ആയതിനാല്‍ തന്നെ, അവിടെ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പൂര്‍ണ സജ്ജമായതിനുശേഷം പുതിയ വാര്‍ഡുകളിലേക്ക് മാറ്റാമെന്നായിരുന്നു തീരുമാനം. ഇവ ഓര്‍ത്തോ വാര്‍ഡുകളായതിനാല്‍ ഇവിടെ നിന്നുള്ള രോഗികളെ, ഓപ്പറേഷന്‍ തീയേറ്ററുകള്‍ പൂര്‍ത്തിയാകാത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല. കാരണം, പഴയ കെട്ടിടം പൊളിച്ചു കഴിഞ്ഞാല്‍, അത്യാഹിത വിഭാഗത്തില്‍ നിന്നുള്ള രോഗികളെ പുതിയ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്നതിന് തടസമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഴയ കെട്ടിടം പൊളിക്കാതെ അവ ഏതെങ്കിലും തരത്തിലുള്ള പുനരപയോഗത്തിന് സാധ്യമാകുമോ എന്ന ചര്‍ച്ചയും നടന്നുകൊണ്ടിരുന്നതിനിലാണ് ആ കെട്ടിടം പൊളിച്ചു നീക്കാന്‍ വൈകിയതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. Kottayam Medical College Tragedy; Patients being admitted to dilapidated wards, Bystanders saying
Content Summary; Kottayam Medical College Tragedy; Patients being admitted to dilapidated wards, Bystanders saying
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.