UPDATES

ഫിനാന്‍സ്/ ബിസിനസ്‌

കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ വരുന്നു, പുതിയ പദ്ധതിയുമായി കെടിഎഫ്‌സി

താങ്ങാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള ടൂറിസം നൈപുണ്യ വികസന കോഴ്‌സുകള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിനായി പദ്ധതിയിലൂടെ കെഎഫ്ടിസി ലക്ഷ്യമിടുന്നു.

                       

ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി (കെടിഎഫ്‌സി) വിപുലമായ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട നൈപുണ്യ പരിശീലനം ലഭ്യമാക്കും. ടൂറിസം രംഗത്ത് നൈപുണ്യമുള്ള ജോലിക്കാരുടെ കുറവ് പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള ടൂറിസം മേഖലയില്‍ വിദഗ്ധരായ ജീവനക്കാരുടെ അഭാവം ലോകത്താകെ തന്നെ വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷ് സ്‌കൂളുകളുടെ ശൃംഖല സ്ഥാപിച്ച് വിപണിക്ക് ആവശ്യമായ വിവിധ പരിശീലന കോഴ്‌സുകള്‍ നല്‍കും. ടൂറിസം മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കോഴ്‌സുകളായിരിക്കും ഈ ഫിനിഷിങ് സ്‌കൂളുകള്‍ വഴി നല്‍കുക. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഗസ്റ്റ് റിലേഷന്‍സ്, ഹോംസ്റ്റേ സംരംഭകത്വ വികസനം തുടങ്ങിയ കോഴ്‌സുകളാണ് നല്‍കുന്നത്. ടൂറിസം രംഗത്തു നിന്നുള്ള വിദഗ്ധരുടെ കൂടി സഹകരണത്തോടെ മികച്ച പരിശീലനമാണ് നല്‍കുക. ശരാശരി ആറു മാസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്‌സുകളുടെ ഭാഗമായി പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പും നല്‍കും.

‘2033 ഓടെ ഇന്ത്യയില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ നേരിട്ടും അല്ലാതേയുമായി 5.8 കോടി തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നതെന്ന് ഹോട്ടല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകള്‍ പ്രവചിക്കുന്നു. ഇന്ത്യയിലെ പ്രധാന ടൂറിസം വിപണികളിലൊന്നായ കേരളത്തിലും വലിയ അവസരങ്ങളാണ് വരാനിരിക്കുന്നത്. ഈ രംഗത്തെ നൈപുണ്യ വിടവ് നികത്തി തൊഴില്‍ക്ഷമതയും തൊഴില്‍വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുകയാണ് ടൂറിസം ഫിനിഷിങ് സ്‌കൂളുകളിലൂടെ ലക്ഷ്യമിടുന്നത്,’ കെഎഫ്ടിസിയുടെ പ്രസിഡന്റ് ടി. കെ. മന്‍സൂര്‍ പറഞ്ഞു.

“താങ്ങാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള ടൂറിസം നൈപുണ്യ വികസന കോഴ്‌സുകള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതോടൊപ്പം ടൂറിസം വികസന രംഗത്ത് പിന്നിലായ ജില്ലകളിലെ ചെറുതും വലുതുമായ ടൂറിസം നിക്ഷേപകര്‍ക്ക് പുതിയ സംരംഭങ്ങളൊരുക്കാന്‍ അനുഗുണമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ കെഎഫ്ടിസി ലക്ഷ്യമിടുന്നു”, സൊസൈറ്റി സെക്രട്ടറി സഞ്ജീവ് കുമാർ പറഞ്ഞു. ഐടി രംഗത്ത് അക്ഷയ പദ്ധതി സൃഷ്ടിച്ച വിപ്ലവത്തിനു സമാനമായ മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പുതുതായി വരുന്ന ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ ടൂറിസം ഫെസിലിറ്റേഷന്‍ ഹബ്ബുകളായി പ്രവര്‍ത്തിക്കും. ടൂറിസവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും ഇവിടെ ലഭ്യമാക്കും.

ടൂറിസം വ്യവസായ രംഗത്തെ കേരളത്തിലെ ഏക സഹകരണ സ്ഥാപനമാണ് കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍ കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (കെഎഫ്ടിസി).

Share on

മറ്റുവാര്‍ത്തകള്‍