June 04, 2026 |
Share on

വിസ തട്ടിപ്പിനിരയായവരെ നാടുകടത്തുന്നത് ഒഴിവാക്കി കുവൈറ്റ് ആഭ്യന്തരവകുപ്പ്

മസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ കൃത്യമാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം.

കുവൈറ്റില്‍ വിസാ തട്ടിപ്പിനിരയായി ചതിയില്‍ പെട്ട പതിനായിരത്തോളം തൊഴിലാളികളെ ആഭ്യന്തരമന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. വ്യാജ കമ്പനിയുടെ പേരില്‍ നല്‍കിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈറ്റിലെത്തിച്ചത്. ആറു കുവൈറ്റികള്‍ ഉള്‍പ്പെടുന്ന സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്നാണ് സംശയം. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു.

മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണന വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ കൃത്യമാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ താമസകാര്യ ഡയറക്ടര്‍റേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജഹ്‌റ വ്യവസായ മേഖലയിലും നയീം സ്‌ക്രാപ്പ് യാര്‍ഡ് പരിസരത്തും നടത്തിയ പരിശോധനയില്‍ മുന്നൂറോളം പേര്‍ പിടിയിലായി. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും പിടിപ്പെടുന്നവരെ നേരിട്ട് നാടുകടത്താനും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×