UPDATES

ട്രെന്‍ഡിങ്ങ്

ലോ അക്കാദമി; എസ്എഫ്‌ഐയില്‍ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിച്ച് പ്രവര്‍ത്തകരുടെ കത്ത്

ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് ഈ സമരം; പരാജയപ്പെട്ടാല്‍ ഞങ്ങളുടെ ജീവിതം ഇല്ലാതാകും; പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്; കത്തയച്ച പ്രവര്‍ത്തകരെ തളിപ്പറഞ്ഞു എസ് എഫ് ഐ

                       

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനെ വിമര്‍ശിച്ച് ലോ അക്കാദമിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കത്ത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ തന്നെ അഭിസംബോധന ചെയ്തിരിക്കുന്ന കത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉള്ളത്.

കഴിഞ്ഞ ദിവസം കോളേജ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വിജിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. സമരത്തിന്റെ തൊണ്ണൂറ് ശതമാനം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുവെന്നാണ് വിജിന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സമരം ചെയ്യുമ്പോള്‍ എസ്എഫ്‌ഐയ്ക്ക് അതൊരു ചെറിയ ആവശ്യം മാത്രമെന്ന തോന്നലാണ് വിജിന്റെ പ്രതികരണത്തിലൂടെ അനുഭവപ്പെട്ടത്.

പ്രിന്‍സിപ്പലിന്റെ രാജി എന്ന മുഖ്യ ആവശ്യത്തില്‍ നിന്ന് മാറി മറ്റ് ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചെന്ന നമ്മുടെ വാദം തീര്‍ത്തും പരിഹാസ്യമാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് ഈ സമരമെന്നും സമരം പരാജയപ്പെട്ടാല്‍ ഞങ്ങളുടെ ജീവിതം ഇല്ലാതാകുന്നുവെന്നാണ് അര്‍ത്ഥമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിന്‍സിപ്പലിന്റെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് നമ്മളും സമരം തുടരണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം കത്ത് അയച്ച വിദ്യാര്‍ത്ഥികളെ രണ്ട് പേരെയും എസ്എഫ്‌ഐ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇവര്‍ സമരത്തില്‍ തുടരുമെന്നതിനാല്‍ തള്ളിപ്പറയുന്നുവെന്നാണ് എസ്എഫ്‌ഐ അറിയിച്ചിരിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍