May 20, 2025 |

ബനാന കില്ലറും ഡെസ്പ് ആയ ഡി.വൈ.എസ്പിയും ലൂക്ക് പി.പിയും പിന്നെ മരണമാസും

യുക്തികൊണ്ടല്ലാതെ സിനിമയെ കാണാന്‍ പറ്റുമോ, സമൂഹത്തേയും? കാരിക്കേച്ചറുകള്‍ നിങ്ങളെ രസിപ്പിക്കുമോ? എങ്കില്‍ മരണമാസ് നിങ്ങളുടെ സിനിമയാണ്

നിര്‍മ്മാണം: ടോവീനോ, നായകന്‍: ബേസില്‍. ഇത്രമതിയായിരുന്നു തീയേറ്ററില്‍ ആളെ എത്തിക്കാന്‍. എന്നാല്‍ തീയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാന്‍ വേണ്ടത് എന്താണ്? സീരിയല്‍ കില്ലറെ ആദ്യമേ പരിചയപ്പെടുത്തുന്ന ത്രില്ലര്‍. ഡാര്‍ക്കടിപ്പിക്കേണ്ടിടത്ത് കൊടും തമാശ കണ്ടെത്തുന്ന എഴുത്ത്. നവാഗതനാണെങ്കിലും കയ്യൊതുക്കത്തോടെയുള്ള ശിവപ്രസാദിന്റെ സംവിധാനം. മലയാളത്തിലുണ്ടായിട്ടുള്ള അത്യുഗ്രന്‍ കാരിക്കേച്ചര്‍ പരീക്ഷണം എന്ന നിലയില്‍ മരണമാസ് വിജയമാണ്.

ടൈഗര്‍ ബാം കൊണ്ടു നടക്കുന്നതിനാല്‍ ടൈഗര്‍ എന്ന വട്ടപ്പേര് കിട്ടിയ എസ്.ഐയും മനശാസ്ത്രജ്ഞന്റെ മുന്നിലിരുന്ന് ‘എല്ലാവരും എന്നെ ഇട്ടിട്ട് പോയി’ എന്ന് പൊട്ടിക്കരയുന്ന, സംസ്ഥാനത്തെ ഞെട്ടിവിറപ്പിക്കുന്ന ഡി.വൈ.എസ്.പിയും, മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അന്യസംസ്ഥാനക്കാരനെ നിയമിക്കുന്ന മാധ്യമങ്ങളും നാടിന് പൊതുശല്യമായവനെ ഒഴിവാക്കാന്‍ ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത ചെക്കോസ്ലോവാക്യ എന്ന രാജ്യത്തിലേയ്ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്ന നാട്ടുകാരും കൊല്ലുന്നവരുടെ മുഖം വികൃതമാക്കി അതിനുള്ളില്‍ പഴം കുത്തിക്കയറ്റി വയ്ക്കുന്ന സീരിയല്‍ കില്ലറും കൊച്ചുമകള്‍ക്ക് പിറന്നാളിന്റന്ന് പെപ്പര്‍ സ്പ്രേ വാങ്ങി നല്‍കുന്ന അച്ഛമ്മയും പിന്നെയും ഒരു പാട് വിചിത്ര കഥാപാത്രങ്ങളും ചേര്‍ന്ന ഒരു അബ്സേര്‍ഡ് ലോകത്താണ് മരണമാസ് അരങ്ങേറുന്നത്.

എല്ലാ സിനിമയിലും മരിക്കുന്ന സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് മരണ മാസ് ആരംഭിക്കുന്നത്. ഇതിലെങ്കിലും എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു സിനിമ, സോഷ്യല്‍ മീഡിയ റഫറന്‍സുകളുടെ പെരുമഴ. നെഹ്രു തൊപ്പിയണിഞ്ഞ് നടക്കുന്ന, മാതൃക സര്‍ക്കാര്‍ ജീവനക്കാരനായ എസ്.കെ എന്ന ശ്രീകുമാറാണ് കൊലയാളി. രാജേഷ് മാധവന്റെ കയ്യില്‍ ഭദ്രമായ കഥാപാത്രം. ടെലിവിഷനില്‍ വാര്‍ത്തയെന്ന പേരില്‍ കഥാപ്രസംഗം അവതരിപ്പിക്കുന്നവരെ പരിഹസിച്ച്, പോലീസ് അന്വേഷണത്തെ കുറിച്ചുള്ള ടി.വി വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളെ കളിയാക്കി സിനിമ മുന്നോട്ട് പോകുമ്പോള്‍, ആ ഗ്രാമത്തിലെ ചെറിയൊരു വീട്ടില്‍ നിന്ന് കൊടും കുറ്റവാളികളെ പിടിക്കുന്നത് പോലെ മുടി കളര്‍ ചെയ്ത് മഞ്ഞയാക്കിയിട്ടുള്ള, സ്വന്തം ഫോട്ടോ പ്രിന്റ് ചെയ്തിട്ടുള്ള കുപ്പായം ഇട്ടിട്ടുള്ള ലൂക്ക് പി.പി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സീരിയല്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്ന് സംശയിക്കുമെങ്കിലും അത് ലൂക്കല്ല. പ്രശാന്ത് അലക്സിന്റെ ടൈഗര്‍ സാറിന് തെറ്റിയതാണ്.

Maranamass movie review
മാതൃക പോലിസ് സ്റ്റേഷന്റെ ഫോട്ടോയെടുത്ത് ഒ.എല്‍.എക്സിലിട്ട് വില്‍ക്കാന്‍ ശ്രമിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഗൂഗ്ള്‍ സേര്‍ച്ച് ഹിസ്റ്ററി സംഘടിപ്പിച്ച് പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ ഇടുക, സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചേഴ്സ് റൂമിന് തീയിടുക തുടങ്ങിയ ചെറിയ ചെറിയ കുസൃതികളാണ് ലൂക്ക് പി.പി-യെ പ്രശസ്തനാക്കിയിട്ടുള്ളത്. ആരാധകര്‍ ധാരാളമുണ്ടെങ്കിലും ലൂക്കിന് ഇഷ്ടം ജെസിയോടാണ്. ജെസിയുടെ അച്ഛമ്മയെ വരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്ര ഇഷ്ടം. ജെസിക്കാണെങ്കില്‍ സ്‌ക്കൂള്‍ കാലം മുതല്‍ ലൂക്കിന്റെ ഒരോരോ കോപ്രായം കണ്ട് മടുത്തു. കിക്ക് ബോക്സിങ് ഒക്കെ പഠിക്കുന്ന അവള്‍ അച്ഛമ്മയെ പോലെ ഉഷാറാണ്. അപ്പനെ പോലെ പാവമല്ല. ലൂക്കിന് ജെസിയോടുള്ള കലശലയായ പ്രേമമാണ് മരണമാസിലെ ഒരു മാസ്. ബേസിലിന്റെ ലൂക്കും അനിഷമ അനില്‍കുമാറിന്റെ ജെസിയും പെര്‍ഫെക്ട്.

റിട്ടേഡ് സ്‌ക്കൂള്‍ മാഷ് നടത്തുന്ന പ്രൈവറ്റ് ബസ് സര്‍വ്വീസും ആ ബസിലെ കണ്ടക്ടറായ അരുവിയും ഡ്രൈവറായ ജിക്കുവും ഇതില്‍ പ്രധാനമാണ്. പാവത്താനായ അരുവിയുടെ ദുഖം ചെറുപ്പത്തിലേ നഷ്ടപെട്ട അച്ഛനാണ്. അച്ഛന്‍ മരിച്ച് പോയതായി സങ്കല്‍പ്പിച്ച് ബലിയിട്ട് ദുഖിതനായി അരുവി ജീവിക്കുന്നു. ഡ്രൈവര്‍ ജിക്കുവാകട്ടെ വിവാഹം പ്രായമൊക്കെ കഴിഞ്ഞതിന് ശേഷം 28-മത്തേയോ മറ്റോ പെണ്ണുകാണലിന് ശേഷം കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. മുഴുവന്‍ സമയം ഭാവിഭാര്യയോട് സംസാരിച്ച്, പുറമേ ടഫും അകമേ പൈങ്കിളിയുമായി കഴിയുന്ന ജിക്കു ഡിസംബര്‍ അവസാനം നടക്കുന്ന വിവാഹത്തെ കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ. കഥ, തിരക്കഥാകൃത്തു കൂടിയായ സിജു സണ്ണിയും ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന സുരേഷ് കൃഷ്ണയുമാണ് അരുവിയുടേയും ജിക്കുവിനേയും അവതരിപ്പിക്കുന്നത്.

ഇനി രണ്ട് പ്രധാന കഥാപാത്രങ്ങള്‍ ഒരാള്‍ ബാബു ആന്റണി അവതരിപ്പിക്കുന്ന ഡി.വൈ.എസ്.പി അജയ് രാമചന്ദ്രനാണ്. വീരശൂരപരാക്രമി എന്നാണറിയപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് വരെ പേടി. പക്ഷേ ഉള്ളിന്റെ ഉള്ളില്‍ ഏകാന്തനാണ്. ആകെ കൂട്ടുണ്ടായിരുന്നത് പക്രു എന്ന നായയാണ്. പക്രുവിനെ ആണെങ്കില്‍ കാണാനുമില്ല. 50,000 രൂപ ഇനാം പ്രഖ്യാപിച്ച് പക്രുവിനെ അന്വേഷിക്കുകയാണ് അജയ് രാമചന്ദ്രന്‍. മറ്റൊരാള്‍ നാട്ടില്‍ അറിയപ്പെടുന്ന ഊളയായ കേശവകുറുപ്പ്. വയസ് കുറച്ചായി. സ്വന്തം മകന്റെ ഭാര്യയെ കേറിപ്പിടിച്ചതിനെ തുടര്‍ന്ന് മകന്‍ ഒരു വൃദ്ധസദനത്തില്‍ ആക്കിയിരിക്കുകയാണ്.

പരസ്പര ബന്ധിതരല്ലാത്ത ഈ കഥാപാത്രങ്ങള്‍ ഒരു സീരിയല്‍ കില്ലറെ തേടിയുള്ള കേരള പോലീസിന്റെ അന്വേഷണത്തില്‍ എന്ത് പങ്കാണ് വഹിക്കുന്നത്? ഇവരെങ്ങനെ ഇതില്‍ ഫിറ്റാകും? അതാണ് മരണമാസ്. കൊലപാതകവും ദുഖവും പ്രേമവും ഡെസ്പായ ഡിവൈഎസ്പിയുടെ വിഷാദവും കോഴിയായ കേശവകുറുപ്പിന്റെ പ്രായവും കാണാതായ അച്ഛനെ പറ്റിയുള്ള അരുവിടെ തീരാവ്യഥയും പോലീസും സ്റ്റേറ്റും മരണവും മൃതദേഹവും എല്ലാമിതില്‍ കോമഡിയാണ്. രാത്രി പ്രേതങ്ങളുടെ രൂപത്തില്‍ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യാന്‍ ശവക്കോട്ടയിലെത്തുന്ന കപ്ള്‍സിനെ പോലെ അബ്സേര്‍ഡ് ആണ് ഇതിലെ പല കാര്യങ്ങളും. ഈ അസംബന്ധ ലോകത്തിനിടയില്‍ ഒരു അംഗനവാടി സ്‌കൂള്‍ കുട്ടികളും അവരുടെ ടീച്ചറും ശിശുദിന റാലിയുമുണ്ട്. (നാദിറ നസ്രീം അവതരിപ്പിക്കുന്ന ടീച്ചറുടെ റോള്‍ സ്ത്രീപുരുഷന്മാര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും ഒരുപോലെ സ്വാതന്ത്ര്യമുള്ള ഒരു നാടാണെന്നും അതില്‍ യാതൊരു അസ്വഭാവികതകളും ഇല്ലെന്നുമുള്ള സംവിധായകന്റേയും ടീമിന്റേയും ഉറച്ച ബോധ്യത്തിന്റെ തെളിവാണ്) ഇവരെയെല്ലാം കോര്‍ത്തിണക്കുമ്പോള്‍ മറ്റൊരു ലോകം സൃഷ്ടിക്കപ്പെടുന്നു. അത് ഒരു രസികന്‍ സിനിമയുടെ ലോകമാണ്. ചിരിയുടെ പാലത്തിലൂടെ സഞ്ചരിച്ചെത്തുന്ന ലോകം. സംവിധായകനായ ശിവപ്രസാദിന് അഭിമാനിക്കാം. ടോവിനോയും ബേസിലും ചേരുന്ന ഒരു ടീമിന്റെ ബലത്തില്‍, ധൈര്യപൂര്‍വ്വം ഇങ്ങനെയൊരു കഥാസന്ദര്‍ഭവും ട്രീറ്റ്മെന്റും പരീക്ഷിച്ച് വിജയിച്ചതില്‍.

Maranamass movie review

ട്രെന്‍ഡി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പ്രേമനിരാശിതനും ലഹരിയില്‍ പെട്ടയാളും എല്ലാമായി നിഷ്പ്രയാസം ബേസിലിന്റെ ലൂക്ക് ചിരിയുയര്‍ത്തിക്കൊണ്ടേയിരുന്നു. കടത്തിണ്ണയില്‍ പക്രുവിനൊപ്പം ഒറ്റയ്ക്കിരിക്കുന്ന ഒരു ഫ്രെയ്മിലോ മറ്റോ ആണ് ബേസില്‍ ചിരിപ്പിക്കാതിരിക്കുന്നത്. ചിരിയുടെ, അസംബന്ധങ്ങളില്‍ നിന്നുതിര്‍ന്ന് വരുന്ന രസികത്വത്തിന്റെ ലോകത്തില്‍ ലൂക്കിനൊപ്പമുണ്ട് എല്ലാവരും. സുരേഷ് കൃഷ്ണയുടെ ജിക്കുവിന്റെ കാതരയായ കാമുകിയുടെ ശബ്ദം പോലും. മറ്റൊന്നു കൂടി മാസിനെ മരണമാസാക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്-നിര്‍മ്മാതാവ് ടോവിനോയുടെ ഒരു സ്പെഷ്യല്‍ അപ്പിയറന്‍സ്. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം തീയേറ്ററില്‍ കൂട്ടച്ചിരിയുയര്‍ത്തുന്ന കാമിയോ ആയിപ്പോയി അത്.

കാതടിപ്പിക്കുന്ന, ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന, അസ്വസ്ഥരാക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കല്ല ഈ സിനിമയില്‍. സീനിന് മാച്ച് ചെയ്യുന്ന സ്വാഭാവികതയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക്കും ഒരു രസികന്‍ പാട്ടും അതിനുള്ള വിനായക് ശശികുമാറിന്റെ വരികളും മരണമാസിന്റെ മാറ്റ് കൂട്ടുന്നു. നീരജ് രവിയുടെ സിനിമാറ്റോഗ്രഫി ക്ലാസാണ്. സിനിമയുടെ ഒരു വലിയ പോര്‍ഷന്‍ മുഴുവന്‍ രാത്രിയും ഒരു ബസിനകത്തെ ഭാഗങ്ങളുമാണ്. അതിനെ അസാധ്യമായ ഭംഗിയോടെ, ചിത്രീകരിച്ചിരിക്കുന്നു. പക്ഷേ കാസ്റ്റിങ് ഡയക്ടറാണ് താരം. വാഴപ്പഴം ഡെലിവറിയെത്തിക്കുന്നവന്റെ, ഫൈവ് സ്റ്റാര്‍കൊടുത്തേക്കണേ എന്ന അഭ്യര്‍ത്ഥന വരെ തലയില്‍ നിര്‍ത്തുന്ന കാസ്റ്റിങ്. യുക്തികൊണ്ടല്ലാതെ സിനിമയെ കാണാന്‍ പറ്റുമോ, സമൂഹത്തേയും? കാരിക്കേച്ചറുകള്‍ നിങ്ങളെ രസിപ്പിക്കുമോ? എങ്കില്‍ മരണമാസ് നിങ്ങളുടെ സിനിമയാണ്.  Maranamass movie review, Basil Joseph 

Content Summary; Maranamass movie review

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×