July 14, 2026 |
Share on

പരാതി കിട്ടിയാല്‍ അപ്പോള്‍ ബ്ലോക്ക്; ഇന്ത്യയിലും മെറ്റയുടെ ഓട്ടോമാറ്റിക് കണ്ടന്റ് ബ്ലോക്കിംഗ്

‘സഹയോഗി’ലൂടെ സോഷ്യല്‍ മീഡിയയെ പൂട്ടാനുള്ള കേന്ദ്ര നീക്കത്തിനാണ് മെറ്റയും കൂട്ടു നില്‍ക്കുന്നത്

ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്കനുസൃതമായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ ‘ഓട്ടോമാറ്റിക്കായി’ നിയന്ത്രിക്കാന്‍ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ സംസ്ഥാന അധികാരികളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള നോട്ടീസുകള്‍ക്ക് പിന്നാലെ, മെറ്റാ കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതില്‍ സെന്‍സര്‍ഷിപ്പ് ഉത്തരവുകള്‍ നടപ്പിലാക്കിയതായാണ് വിവരം.

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കാനും ലഘൂകരിക്കാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയ ‘സഹയോഗ്’ എന്ന പോര്‍ട്ടല്‍ വഴിയാണ് ഈ നടപടികള്‍ നടക്കുന്നത്. അംഗീകൃത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ പോര്‍ട്ടലിലെ വെബ് ലിങ്ക് വഴി കൂട്ടത്തോടെയുള്ള തടയല്‍ ഉത്തരവുകള്‍ നല്‍കാനും ഐടി കമ്പനികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സാധിക്കും. പലപ്പോഴും രാഷ്ട്രീയ വിമര്‍ശനങ്ങളെയും ആക്ഷേപഹാസ്യങ്ങളെയും ലക്ഷ്യം വെച്ചാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. എന്നാല്‍, ഈ ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്രമായ ഒരു സംവിധാനം നിലവിലില്ല എന്നതും ശ്രദ്ധേയമാണ്.

ഐടി ആക്ട് 2000-ലെ സെക്ഷന്‍ 79(3)(ബി), ഐടി ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2021-ലെ റൂള്‍ 3(1)(ഡി) എന്നിവ പ്രകാരമാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള നിയമപരമായ പരിരക്ഷ നഷ്ടപ്പെടും. ഇത് കമ്പനികള്‍ കോടതി കയറേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുമെന്നതിനാലാണ് പലപ്പോഴും സര്‍ക്കാരിന് മുന്നില്‍ പ്ലാറ്റ്ഫോമുകള്‍ വഴങ്ങുന്നത്.

ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷന്‍ 69(എ) മറികടന്നുകൊണ്ട് ‘സഹയോഗ്’ പോര്‍ട്ടല്‍ വഴി നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ സെന്‍സര്‍ഷിപ്പ് രീതിയുടെ സുതാര്യതയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘എക്‌സ്’ ഇതിനോടകം തന്നെ കര്‍ണാടക ഹൈക്കോടതിയില്‍ സഹയോഗ് പോര്‍ട്ടലിനെതിരെ നിയമപോരാട്ടം നടത്തുന്നുണ്ട്. നിയമപരമെന്ന് തങ്ങള്‍ക്ക് തോന്നുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ എക്‌സ് തയ്യാറാകാറില്ല.

എന്നാല്‍ ഇതിന് വിപരീതമായി, മെറ്റാ ഉടന്‍തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. വെറുമൊരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കുന്നതിലൂടെ പോലീസിന് ലഭിക്കുന്ന അമിതമായ അധികാരം വലിയ രീതിയിലുള്ള സെന്‍സര്‍ഷിപ്പിന് വഴിവെക്കുന്നു. നിയമവിരുദ്ധമായി നീക്കം ചെയ്തതാണെന്ന് ബോധ്യപ്പെട്ടാല്‍ പോലും അത്തരം ഉള്ളടക്കം പുനഃസ്ഥാപിക്കാന്‍ മെറ്റാ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. ഇതിനായി സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക ‘അണ്‍ബ്ലോക്കിംഗ്’ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ മെറ്റാ ഉള്ളടക്കം തിരികെ കൊണ്ടുവരികയുള്ളൂ.

സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയുടെ സഹസ്ഥാപകനും ടെക് പോളിസി കണ്‍സള്‍ട്ടന്റുമായ പ്രാണേഷ് പ്രകാശ് ഈ നടപടിയെ വിമര്‍ശിച്ചു. നിയമപരമായി നീക്കം ചെയ്യേണ്ടതില്ലാത്ത ഉള്ളടക്കങ്ങള്‍ പോലും യാതൊരു ചിന്തയുമില്ലാതെ മെറ്റാ നീക്കം ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011-ലെ ഐടി നിയമപ്രകാരം, പ്ലാറ്റ്ഫോമുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളില്‍ കാര്യമായ പരിശോധന നടത്താതെ ഉടന്‍ നടപടി എടുക്കുന്ന പ്രവണതയുണ്ടെന്ന് 2012-ല്‍ നടന്ന പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള പോലീസ് സേനകള്‍ ഇപ്പോള്‍ ഈ സൗകര്യം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘deepakdialoguess’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെ ഏപ്രില്‍ ഒന്നിന് ഗോവ പോലീസ് സൈബര്‍ ക്രൈം വിഭാഗം പരാതി നല്‍കിയിരുന്നു. ഗോവ മുഖ്യമന്ത്രിയെപ്പോലുള്ള പ്രമുഖ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടു എന്നായിരുന്നു ആരോപണം. കൃത്യമായ പോസ്റ്റുകള്‍ ഏതെന്ന് ചൂണ്ടിക്കാട്ടാതെ നല്‍കിയ ഈ പരാതിയെത്തുടര്‍ന്ന് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു.

നേരത്തെ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഐടി മന്ത്രാലയമോ വാര്‍ത്താവിതരണ മന്ത്രാലയമോ മാത്രമല്ല ഇപ്പോള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ‘സഹയോഗ്’ പോര്‍ട്ടല്‍ വഴി ഏത് പോലീസ് അധികാരിക്കും പ്ലാറ്റ്ഫോമുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നുണ്ട്. പ്രാദേശിക നിയമങ്ങള്‍ പ്രകാരം നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ കൃത്യമായ കണക്കുകള്‍ 2026-ന്റെ രണ്ടാം പകുതിയോടെ മെറ്റാ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-25 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2025 മാര്‍ച്ച് 31 വരെ 1,11,185 ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്; ദി വയ്ര്‍

Content Summary: Meta Automates Content Takedowns in India: How Sahyog Portal Facilitates Govt Censorship. Social Media Censorship

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×