July 16, 2026 |
Share on

16കാരി ഗായികയ്‌ക്കെതിരെ ഫത്വയുമായി 46 മുസ്ലിം പുരോഹിതര്‍

ശരിയ നിയമത്തിനും ഇസ്ല്മിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കുമെതിരേയുമാണ് നഹിദ് പാടുന്നത്

ഇസ്ലാം ഭീകരതയേയും ശരിയ നിയമത്തെയും വിമര്‍ശിച്ചു സംഗീത പരിപാടിയില്‍ പങ്കെടുക്കരുതെന്ന ഭീഷണിയുമായി പതിനാറുകാരിയായ ഗായികയ്‌ക്കെതിരേ ഫത്‌വ. 2015 ലെ ഇന്ത്യ ഐഡല്‍ ജൂനിയറിലെ ഫസ്റ്റ് റണ്ണര്‍ അപ്പും അകിര എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധേയയുമായ അസമീസ് ഗായിക നഹിദ് അഫ്രിനെതിരേയാണു 46 മുസ്ലിം പുരോഹിതര്‍ ചേര്‍ന്നു ഫത്വ പുറപ്പെടുവിച്ചത്. മാര്‍ച്ച് 25 നു ലാങ്കയിലെ ഉദാലി സോനായ് ബിബി കോളേജില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ നഹിദ് പങ്കെടുക്കരുതെന്നാണ് ആവശ്യം. സെന്‍ട്രല്‍ അസമിലെ ഹോജായ്, നാഗോന്‍ ജില്ലകളിലാണു നഹിദിനെതിരേയുള്ള ഫത്‌വയുടെ ലഘുലേഖകള്‍ വിതരണം ചെയ്തത്. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘടനകളെയും ശരീയത്ത് നിയമത്തെയും വിമര്‍ശിക്കുന്ന ഗാനമാണ് കോളേജിലെ പരിപാടിയില്‍ നഹിദ് ആലപിക്കാനിരിക്കുന്നത്. ഇതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണു പൊലീസ് പറയുന്നത്. വൈഷ്ണവ പുരോഹിതനായ ശ്രീമന്ത ശങ്കരദേവ രചിച ഗാനമാണ് പരിപാടിയില്‍ നഹിദ് ആലപിക്കാനിരിക്കുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന് സോണോവാള്‍ നഹിദിനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

പത്താംക്ലാസുകാരിയായ നഹിദ് തനിക്കെതിരേ ഉണ്ടായ ഭീഷണിയെ വകവയ്ക്കുന്നില്ല. സംഗീതം എനിക്ക് ദൈവം തന്നതാണ്. ആരുടെയെങ്കിലും ഭീഷണിയുടെ പുറത്ത് ഞാനത് ഉപേക്ഷിക്കില്ല, നഹിദ് പറയുന്നു.

മാര്‍ച്ച് 25 ലെ പരിപാടി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭീഷണിയുടെ പുറത്ത് ഉപേക്ഷിക്കില്ലെന്നാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം നഹിദിനും കുടുംബത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കര്‍ണാടകയില്‍ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ സുഹാന സെയ്ദ് എന്ന ഗായികയ്‌ക്കെതിരേ മുസ്ലിം മതമൗലികവാദികളുടെ ഭീഷണി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×