ഡല്‍ഹി നഗരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വര്‍ഷങ്ങളേറെയായി വായുമലിനീകരണം രാജ്യത്തെ നിലയ്ക്കാത്ത ചര്‍ച്ചാ വിഷയമാണ്. മാറിവരുന്ന ഭരണകൂടങ്ങള്‍ക്കൊന്നും പരിഹാരം കണ്ടെത്താനാകാത്ത സമസ്യയാണ് ഇത്. ദൈനംദിന ആവശ്യങ്ങള്‍ക്കായി പൊതുനിരത്തിലേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. നഗരം പുകമഞ്ഞ് മൂടി നിശ്ചയമായിരിക്കുന്നു.
രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വായു മലിനീകരണതോത് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. 481 ആണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI). ലോകത്തുതന്നെ വായു മലിനീകരണം ഏറ്റവും കൂടിയ രണ്ടാമത്തെ നഗരമായിരിക്കുകയാണ് ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ തന്നെ ജഹാംഗിര്‍പുരിയിലാണ് മലിനീകരണം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. AQI 770ലെത്തിയ പാക്കിസ്ഥാനിലെ ലാഹോറാണ് ഒന്നാമത്.
ശൈത്യകാലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മലിനീകരണപ്രശ്നങ്ങള്‍ ഡല്‍ഹിയെ പൂര്‍ണമായും വലയ്ക്കുകയാണ്. പ്രൈമറി സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ പഠനം നടത്താന്‍ തീരുമാനിച്ചു. പുകമഞ്ഞ് കാരണം വ്യോമ, റെയില്‍ ഗതാഗതങ്ങളെ പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വിമാന സര്‍വീസുകള്‍ വൈകുകയാണ്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് സര്‍വീസുകളാണ് കൂടുതലായി വൈകുന്നത്. പല ട്രെയിനുകളും രണ്ട് മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് മലിനമായ പുകയുടെ പ്രധാന ഉത്പാദകര്‍. 15 വര്‍ഷം പിന്നിട്ട 5.5 മില്യണ്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളിലുണ്ട്. 1.5 ലക്ഷത്തോളം വാഹനങ്ങള്‍ പെര്‍മിറ്റ് പുതുക്കാതെ മാലിന്യം പേറി രാജവീഥിയിലൂടെ പായുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും വായുമലിനീകരണത്തിന്റെ മറ്റൊരു കാരണമായി പറയപ്പെടുന്നു. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമാണ് വൈക്കോലുകള്‍ വ്യാപകമായി കത്തിക്കുന്നത്. ഇതുവഴി വായുവിന്റെ സാന്ദ്രതയും വര്‍ധിക്കുന്നു.
വിഷപ്പുക ശ്വസിക്കുന്നത് മൂലം ശ്വാസതടസ്സം പോലുള്ള രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുകയാണ്. കൂടാതെ, മാരകമായ കാന്‍സര്‍ വരെ പിടിപെടാമെന്ന സാഹചര്യവുമാണ് ഡല്‍ഹിയിലുള്ളത്. വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും 70 വയസ്സിലേക്ക്് താഴ്ന്നു. കൂടാതെ ആയിരക്കണക്കിന് നവജാതശിശുക്കള്‍ ഓരോ വര്‍ഷവും മരണപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാലിന്യം പേറുന്ന യമുന
ഇന്ത്യയുടെ പൈതൃകമായി ചരിത്രരേഖകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന നദിയാണ് രാജ്യതലസ്ഥാനത്തിലൂടെ ഒഴുകുന്ന യമുന. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ലോകാത്ഭുതമായ താജ്മഹലിന്റെ സൗന്ദര്യത്തെ കൂടി യമുന ആവാഹിച്ചൊഴുകുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യമുനയുടെ ആ സൗന്ദര്യമൊക്കെ മങ്ങി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളിലൊന്നായി യമുന മാറി.
വിഷവും, മാലിന്യങ്ങളും കൊണ്ട് നിറഞ്ഞുകവിഞ്ഞ് ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന യമുനയിലിറങ്ങരുതെന്ന അപകടമുന്നറിയിപ്പുകളെ വകവയ്ക്കാതെ ആയിരങ്ങളാണ് ഛാട്ട് പൂജയോടനുബന്ധിച്ച് നദിയിലിറങ്ങിയത്. ആരോഗ്യത്തിന് ഹാനികരമാണെന്നും ഇറങ്ങരുതെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു ജനങ്ങളുടെ പ്രവൃത്തി. മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഷാംമ്പൂ ആണെന്ന് തെറ്റിദ്ധരിപ്പ് മുടി കഴുകിയ സ്ത്രീയുടെ ദൃശ്യവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
30 ലക്ഷത്തോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ടും പ്രതിവിധികളായി കണ്ടെത്തിയതൊന്നും ശാശ്വത പരിഹാരമാകുന്നില്ല. എങ്കിലും മൂന്ന് ഡ്രോണുകളിലായി വാട്ടര്‍ മിസ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ നിരോധിച്ചിരിക്കുകയാണ്. പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്കും ഡീസല്‍ ജനറേറ്ററുകള്‍ക്കും നിയന്ത്രണമുണ്ട്. റോഡുകള്‍ വൃത്തിയാക്കിയും വെള്ളം തളിച്ചും പൊടിപടലം കുറയ്ക്കാന്‍ ഊര്‍ജിതശ്രമം തുടരുകയാണ്.
content summary; national capital consumed by toxic fumes