May 20, 2025 |
Share on

രാജ്യ സുരക്ഷയാണ് പ്രധാനം, സ്പൈവെയർ ഉപയോ​ഗം തെറ്റല്ല; പെ​ഗാസസ് വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ആർക്കെതിരെയാണ് സ്പൈവെയർ ഉപയോ​ഗിക്കുന്നത് എന്നതിലാണ് ആശങ്കപ്പെടേണ്ടത്

ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു രാജ്യം സ്പൈവെയർ കൈവശം വെക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സുപ്രീം കോടതി. പെ​ഗാസസ് വിഷയത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ആർക്കെതിരെയാണ് സ്പൈവെയർ ഉപയോ​ഗിക്കുന്നത് എന്നതിലാണ് ആശങ്കപ്പെടേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇസ്രയേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവർത്തകർ ആക്ടിവിസ്റ്റുകൾ രാഷ്ട്രീയക്കാർ എന്നിവരെ നിരീക്ഷിച്ചുവെന്ന ആരോപണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ൽ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്ര സർക്കാരിന്റെ പക്കൽ പെ​ഗാസസ് സ്പൈവെയർ ഉണ്ടായിരുന്നോ എന്നും അത് ഉപയോ​ഗിക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്നമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദിനേഷ് ദ്വിവേദി ചോദിച്ചു. തുടർന്ന് അതിന് മറുപടിയായി സ്പൈവെയർ ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്നും രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

തീവ്രവാദികൾക്ക് സ്വകാര്യത അവകാശപ്പെടാൻ കഴിയില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാമർശിച്ചപ്പോൾ സ്വകാര്യതക്ക് അവകാശമുള്ള പൗരന് ഭരണഘടന പ്രകാരം സംരക്ഷണം ലഭിക്കുമെന്ന് ജസ്റ്റിസ് കാന്തും വ്യക്തമാക്കി.

പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് എന്‍എസ്ഒ വാട്ട്സ്ആപ്പ് ഹാക്ക് നടന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് യുഎസ് ജില്ലാ കോടതി വിധി ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത്തയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്നും ഈ കേസില്‍ ഇപ്പോള്‍ എന്താണ് നിലനില്‍ക്കുന്നത് കോടതി ചോദിച്ചു.

കമ്മിറ്റി രൂപീകരിച്ച സമയത്ത് യഥാർത്ഥത്തിൽ ഹാക്കിങ്ങ് നടന്നോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്ന് കപിൽ സിബൽ മറുപടി നൽകി. പെഗാസസിനെതിരെ വാട്ട്സ്ആപ്പ് ഫയല്‍ ചെയ്ത കേസില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു കോടതി പ്രഖ്യാപിച്ച വിധി രേഖപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ബെഞ്ച് വാദം കേള്‍ക്കല്‍ ജൂലൈ 30 വരെ മാറ്റി വെച്ചിരിക്കുകയാണ്.

2019ൽ വാട്‌സ്ആപ്പിലെ പിഴവു മുതലെടുത്ത് വോയ്‌സ് കോളുകളിലൂടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രായേലിലെ എൻ.എസ്.ഒ എന്ന സ്വകാര്യ ഹാക്കിങ് കമ്പനിയാണ് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Summary: National security is important, using spyware is not wrong; supreme court on pegasus case

Leave a Reply

Your email address will not be published. Required fields are marked *

×