June 13, 2026 |
Share on

ദേശീയ പുരസ്‌കാര ജേതാവ് ഗുര്‍വീന്ദര്‍ സിംഗിന്റെ ഡിപ്ലോമ സിനിമ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തടഞ്ഞു

ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഗുര്‍വീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ മറ്റ് നടപടികള്‍ക്കെതിരെയും ഗുര്‍വീന്ദര്‍ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്.

ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ദേശീയ പുരസ്‌കാര ജേതാവായ പഞ്ചാബി സംവിധായകന്‍ ഗുര്‍വീന്ദര്‍ സിംഗിന്റെ ഡിപ്ലോമ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തടഞ്ഞു. ചൗത്തീ കൂത് എന്ന ചിത്രത്തിന് 2015ലെ മികച്ച പഞ്ചാബി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഗുര്‍വീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ മറ്റ് നടപടികള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ഗുര്‍വീന്ദര്‍ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്.

2016 നവംബറില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ ഡിസംബറില്‍ തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ആക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് ഇത് തടഞ്ഞു. 30 മിനുട്ട് ദൈര്‍ഘ്യമുള്ള അവസാന ഫൂട്ടേജ് 390 മിനുട്ട് ഷൂട്ട് ചെയ്‌തെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമാണ് അധികൃതരുടെ നിലപാട്. എന്നാല്‍ എഫ്ടിഐഐ ഡയറക്ടര്‍ ഭൂപേന്ദ്ര കൈന്തോലയ്ക്കയച്ച ഇ മെയിലില്‍ ഇത്തരമൊരു ചട്ടമേ നിലവിലില്ലെന്ന് ഗുര്‍വീന്ദര്‍ ചൂണ്ടിക്കാട്ടി. ആക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിമര്‍ശിച്ച ശാര്‍ദുല്‍ ഭരദ്വാജ് എന്ന വിദ്യാര്‍ത്ഥിയ പിന്തുണച്ചതാണ് തന്റെ ചിത്രം തടയാന്‍ കാരണമെന്നാണ് ഗുര്‍വീന്ദര്‍ സിംഗ് പറയുന്നത്. ഡിപ്ലോമ ഫിലിം തടസപ്പെട്ടതോടെ ചിത്രവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ചിത്രം ചലച്ചിത്ര മേളകളിലേയ്ക്കയക്കാനും പദ്ധതിയിട്ടിരുന്നു. അതേസമയം ചട്ടം ലംഘിച്ചത് കൊണ്ട് തന്നെയാണ് ഗുര്‍വീന്ദറിന്റെ ചിത്രം തടഞ്ഞതെന്നാണ് എഫ്ടിഐഐ ഡയറക്ടര്‍ ഭൂപേന്ദ്ര കൈന്തോലയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

×