സ്ത്രീകൾക്ക് ശരിയായ രീതിയിൽ കാർ പാർക്ക് ചെയ്യാൻ കഴിയില്ലെന്നും, ഡ്രൈവ് ചെയ്യാൻ കഴിയില്ലെന്നുമെല്ലാമുള്ള മുൻവിധികൾ പരസ്യങ്ങൾ വഴി സമൂഹചത്തിൽ വേരോടിയിട്ടുണ്ട്.
സ്ത്രീകളെ പുരുഷന്മാരുടെ ലൈംഗിക കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട് ബോഡി ഷെയിമിങ് നടത്തുന്ന തരത്തിലുള്ള പരസ്യങ്ങൾ നിരോധിച്ചേക്കും. ആൺസമൂഹം നിശ്ചയിച്ചിട്ടുള്ള പ്രത്യേക ശരീരഘടനയില്ലാത്തവരെ ‘ഒന്നിനും കൊള്ളാത്തവർ’ ആയി ചിത്രീകരിച്ച് നടത്തുന്ന പ്രസ്താവങ്ങളോ പെരുമാറ്റങ്ങളോ പരസ്യങ്ങളിൽ ഇനിമുതൽ അനുവദിക്കില്ലെന്നാണ് തീരുമാനമെന്നറിയുന്നു.
യുകെയിലെ കമ്മറ്റി ഓഫ് അഡ്വർടൈസിങ് എന്ന നിരീക്ഷണ സംവിധാനമാണ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. യുകെയിലെ എല്ലാ പരസ്യനിര്‍മാതാക്കളും പാലിച്ചിരിക്കേണ്ട ചട്ടങ്ങൾ രൂപീകരിക്കുന്നത് ഈ സ്ഥാപനമാണ്.
റേഡിയോ, ബിൽബോർഡുകൾ, പോസ്റ്ററുകൾ, പത്രങ്ങൾ, മാഗസിനുകൾ തുടങ്ങിയവയിൽ സ്ത്രീകളെ സ്റ്റീരിയോടൈപ്പുകളാക്കി വിപണനം നടത്താൻ ശ്രമിക്കുന്ന പരസ്യങ്ങളെല്ലാം തടയപ്പെടും. പത്തുമാസത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അനുയോജ്യമായ ചട്ടങ്ങൾ രൂപപ്പെടുത്തിയെടുത്തത്. ഏതുതരം ജീവിതമാണ് നയിക്കേണ്ടതെന്നും എങ്ങനെയെല്ലാം വസ്ത്രം ധരിക്കണമെന്നും എത്രത്തോളം തടിക്കണമെന്നുമെല്ലാമുള്ള കാര്യങ്ങളിൽ സമൂഹത്തിൽ മുൻവിധികളുണ്ടാക്കുന്നത് മനുഷ്യരിൽ വിദ്വേഷം വളർത്താനേ ഉപകരിക്കൂ എന്ന തിരിച്ചറിവിലാണ് ഈ നീക്കം.
സ്ത്രീകൾക്ക് ശരിയായ രീതിയിൽ കാർ പാർക്ക് ചെയ്യാൻ കഴിയില്ലെന്നും, ഡ്രൈവ് ചെയ്യാൻ കഴിയില്ലെന്നുമെല്ലാമുള്ള മുൻവിധികൾ പരസ്യങ്ങൾ വഴി സമൂഹചത്തിൽ വേരോടിയിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുക കൂടി ഇത്തരം പരസ്യങ്ങൾ നിർവ്വഹിക്കുന്ന ധർമങ്ങളാണ്. ഇവയെല്ലാം തടയുകയാണ് ലക്ഷ്യം.
ബീച്ച് ബോഡി എന്ന പേരിൽ അറിയപ്പെടുന്ന തരം ശാരീരികരൂപമില്ലാത്തവർ നീന്തൽ വസ്ത്രങ്ങളണിഞ്ഞാൽ കളിയാക്കപ്പെടുന്നത് ഒരു സ്ഥിരം അവസ്ഥയാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട് അടുത്തിടെയായി. ഇന്ത്യയിൽ ബോളിവുഡ് നടി സോനം കപൂറിനും ‘ബീച്ച് ബോഡി’ ഇല്ലെന്ന കാരണത്താൽ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു.