May 20, 2025 |
Share on

‘ഭൂമിയുടെ അറ്റം വരെ പിന്തുടരും, ശിക്ഷിക്കും’ ഭീകരര്‍ക്കും അവരുടെ പിന്തുണക്കാര്‍ക്കും ഇന്ത്യയുടെ മുന്നറിയിപ്പ്

തിരിച്ചടിക്ക് സായുധന സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി കൊടുക്കാന്‍ സായുധന സേനയ്ക്ക് പൂര്‍ണാനുമതി നല്‍കി പ്രധാനമന്ത്രി. ഭീകരാക്രമണത്തിനുള്ള പ്രതികരണം വിലയിരുത്തുന്നതിനായി, പ്രധാനമന്ത്രി ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുപ്രധാന തീരുമാനം. ‘നമ്മുടെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്’ എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

ഇന്ത്യന്‍ സായുധ സേനയുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ രാജ്യം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നാണ് യോഗത്തില്‍ പ്രസ്താവിച്ചത്. പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവര്‍ പങ്കെടുത്തിരുന്നു.

ഭീകരാക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമായിരുന്നു ചൊവ്വാഴ്ച്ച നടന്നത്. ഇന്ന്( ബുധനാഴ്ച) സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) യോഗവും വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സിസിഎസ് യോഗം. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിറ്റേന്നും(ഏപ്രില്‍ 23 ന്) സിസിഎസ് യോഗം ചേര്‍ന്നിരുന്നു. പാകിസ്താന് ഭീകരാക്രമണത്തില്‍ പങ്കെടുന്ന ആരോപണത്തില്‍ ഉറച്ചു നിന്നുള്ള തീരുമാനങ്ങള്‍ ഇന്ത്യ അന്നെടുത്തിരുന്നു. സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയതും അയല്‍ക്കാരുമായി നയതന്ത്രബന്ധം ദുര്‍ബലമാക്കിയതുമെല്ലാം സിസിഎസ് യോഗത്തിലെടുത്ത തീരുമാന പ്രകാരമായിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് നയതന്ത്രജ്ഞരെയും ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിരുന്നു. കൂടാതെ പാകിസ്താനികള്‍ക്ക് വിസ റദ്ദാക്കുകയും, അട്ടാരി-വാഗ അതിര്‍ത്തി അടച്ചുപൂട്ടുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍ നിന്നും ഇന്ത്യ തങ്ങളുടെ പ്രതിനിധികളെയും തിരിച്ചുവിളിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരേ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും’ എന്ന ശക്തമായ മുന്നറിയിപ്പ് യോഗത്തില്‍ ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുണ്ട്. ‘ഭൂമിയുടെ അറ്റം വരെ അവരെ പിന്തുടരും’ എന്നാണ് ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ഓര്‍മപ്പെടുത്തിയത്.

സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പൂര്‍ണ പിന്തുണ പ്രതിപക്ഷവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മൂന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളും മറ്റ് രണ്ട് സുരക്ഷാ സംഘടനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതിര്‍ത്തി സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ (ഡിജി) ദല്‍ജിത് സിംഗ് ചൗധരി, ദേശീയ സുരക്ഷാ ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ബ്രിഗു ശ്രീനിവാസന്‍, അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വികാസ് ലഖേര, സശസ്ത്ര സീമ ബാല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനുപമ നിലേക്കര്‍ ചന്ദ്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  Pahalgam attack; PM Modi Gives Green Light to Armed Forces

Content Summary; Pahalgam attack; PM Modi Gives Green Light to Armed Forces

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×