ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരചടങ്ങിന് നേതൃത്വം നൽകുന്ന ഭീകരനെന്ന് പേരിൽ പ്രചരിച്ച ചിത്രം ഒരു നിരപരാധിയായ കുടുംബനാഥന്റേതെന്ന് പാക് സൈന്യത്തിന്റെ വാദം തെറ്റെന്ന് യുഎസ്. സംസ്കാരചടങ്ങിന് നേതൃത്വം നൽകിയ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് അബ്ദുർ റൗഫിനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നത്.
ചിത്രത്തിൽ കാണുന്ന വ്യക്തി ഒരു തീവ്രവാദിയാണെന്ന വാദം നിഷേധിക്കുന്നതായി പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഡിജി ഐഎസ്പിആർ) ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. അദ്ദേഹം ഒരു മതനേതാവും ഒരു സാധാരണ കുടുംബനാഥനുമാണെന്ന് അഹമ്മദ് ഷെരീഫ് ചൗധരി കൂട്ടിച്ചേർത്തു. ഹാഫിസ് അബ്ദുർ റൗഫിന്റെ തിരിച്ചറിയൽ രേഖയടക്കം കാണിച്ചു കൊണ്ടായിരുന്നു ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിന്റെ (പിഎംഎംഎൽ) അംഗമാണെന്നും വാദിക്കുന്നുണ്ട്.
സംസ്കാര ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ, ചടങ്ങിന് നേതൃത്വം നൽകുന്ന വ്യക്തിയാരെന്ന ചോദ്യങ്ങളുമുയർന്നിരുന്നു. ആരാണ് ഹാഫിസ് അബ്ദുർ റൗഫ്. പാകിസ്ഥാൻ മതനേതാവെന്ന് വിശേഷിച്ച ഹാഫിസ് അബ്ദുൾ റൗഫ് യഥാർത്ഥ്യത്തിൽ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന നേതാവും നിരോധിക്കപ്പെട്ട ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷന്റെ (എഫ്ഐഎഫ്) തലവനുമാണ്. യുഎസ് ഐക്യരാഷ്ട്ര സഭകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഇവ രണ്ടും നിരോധിക്കപ്പെട്ട സംഘടനകളാണ്. പാകിസ്ഥാൻസൈന്യം പുറത്തുവിട്ട ഹാഫിസ് അബ്ദുർ റൗഫിന്റെ വിശദാംശങ്ങളായ സിഎൻഐസി നമ്പർ (35202-5400413-9), പേര്, ജനനത്തീയതി (മാർച്ച് 25, 1973) എന്നിവ യുഎസ് ട്രഷറി ഉപരോധ പട്ടികയിലെ വിശദാംശങ്ങളുമായി ചേർത്ത് പരിശോധിക്കുമ്പോൾ കൃത്യമായി പൊരുത്തപ്പെടുന്നുണ്ട്. ഭീകര സംഘടനകൾക്ക് വർഷങ്ങളായി സൈന്യം പിന്തുണ നൽകുന്നുവെന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് റൗഫിനെ നിരപരാധിയായ ചിത്രീകരിക്കാനുള്ള പാക് സൈന്യത്തിന്റെ ശ്രമങ്ങളും ഭീകരരുടെ സംസ്കാരചടങ്ങിന് കൊടുത്ത ബഹുമതികളും. അടുത്തിടെ ന്യൂഡൽഹിയിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കേവലം മതപരമായ ആചാരങ്ങളുടെ അകമ്പടിയോടെ മാത്രമല്ല സംസ്കാരചടങ്ങുകൾ നടന്നതെന്ന്, ചടങ്ങിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു. വാർത്താ ഏജൻസിയായ ഐഎഎൻസിയുടെ റിപ്പോർട്ട് പ്രകാരം ലെഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബീർ, പഞ്ചാബ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ. ഉസ്മാൻ അൻവർ, പ്രവിശ്യാ എംഎൽഎ മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവരാണ് ഹാഫിസ് അബ്ദുൾ റൗഫിനൊപ്പം ചിത്രത്തിലുണ്ടായിരുന്നത്.
content summary: Pakistan Claims Man Who Led Terrorists’ Funeral is Just an Ordinary Citizen, While the US Disagrees