June 26, 2026 |
Share on

പ്രവാസി ഭാരതീയ സമ്മാന്‍ ആര്‍ എസ് എസ് അനുഭാവികള്‍ക്ക് ?

ആര്‍എസ്എസുമായി ബന്ധമുള്ള മൂന്നുപേര്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. മൂന്നുപേരും അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ്. ഓങ്കോളജിസ്റ്റായ ഭാരതി ബരായ്, ധനകാര്യ ഉപദേഷ്ടാവായ രമേഷ് ഷാ, ശാസ്ത്രജ്ഞന്‍ മഹേഷ് മേത്ത എന്നിവരാണവര്‍.

ഇന്നലെ അവസാനിച്ച 14-ാമത് പ്രവാസി ഭാരതീയ ദിവസില്‍ വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍ക്ക് തിരഞ്ഞുപിടിച്ചു നല്‍കുകയായിരുന്നു എന്ന ആരോപണം ഉയരുന്നു. ഏട്ട് മാനദണ്ഡങ്ങളില്‍ ഒന്ന് പാസാകുന്നവര്‍ക്കാണ് ഇതുവരെ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഒമ്പതാമത്തെ ഒരു മാനദണ്ഡം കൂടി ഉണ്ടാക്കിയിരിക്കുന്നു എന്നാണ് പ്രവാസികള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുള്ളവര്‍ക്ക് പുരസ്‌കാരങ്ഹള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ആര്‍എസ്എസുമായി ബന്ധമുള്ള മൂന്നുപേര്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. മൂന്നുപേരും അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ്. ഓങ്കോളജിസ്റ്റായ ഭാരതി ബരായ്, ധനകാര്യ ഉപദേഷ്ടാവായ രമേഷ് ഷാ, ശാസ്ത്രജ്ഞന്‍ മഹേഷ് മേത്ത എന്നിവരാണവര്‍. പ്രധാനമന്ത്രി 2014 സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകരായിരുന്നു ഇവര്‍.

2014ല്‍ മോദിയുമായുള്ള യുഎസ് ബന്ധങ്ങള്‍ പുനഃപരിശോധിക്കുന്നതിനായി പ്രചാരണം നടത്തിയ റിപബ്ലിക്കന്‍ ഹിന്ദു സഖ്യത്തിന്റെ ഇന്ത്യന്‍ അമേരിക്കന്‍ നേതാവിനും ഇന്ത്യയില്‍ ആര്‍എസ്എസ് നടത്തുന്ന സ്‌കൂളുകളുമായി ബന്ധമുള്ള തായ്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യാപാരിക്കും പുരസ്‌കാരനം നല്‍കിയിട്ടുണ്ട്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ഇന്ത്യയില്‍ നിന്നുള്ള കാനഡക്കാരനായ വ്യാപാരിയും പട്ടികയില്‍ ഇടംപിടിച്ചു. 2002 ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് പാശ്ചാത്യരാജ്യങ്ങള്‍ ഭ്രഷ്ട് കല്‍പിച്ചിരുന്ന സമയമായിരുന്നു അത്.

സാധാരണഗതിയില്‍ അതത് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളാണ് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുക. അവരില്‍ നിന്നും അവസാന സെലക്ഷന്‍ കമ്മിറ്റി ജേതാക്കളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. എന്നാല്‍ ഇക്കുറി ആറുപേലെ സെലക്ഷന്‍ കമ്മിറ്റി തന്നെ ശുപാര്‍ശ ചെയ്തതായി ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ടെലിഗ്രാഫിനോട് പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയായിരുന്നു ഇത്തവണത്തെ സെലക്ഷന്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യസഭംഗം സ്വപന്‍ ദാസ്ഗുപ്ത, മോദിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സതീഷ് ചന്ദ്ര, യുഎഇ വ്യവസായി യൂസഫ് അലി, പെപ്‌സിയിലെ ഇന്ദ്ര നൂയി, അന്തര്‍ രാഷ്ട്രീയ സഹയോഗ് പരിഷത്ത് എന്ന ആര്‍എസ്എസ് സംഘടനയിലെ ശ്യാം പരാണ്ടെ എന്നിവരായിരുന്നു അംഗങ്ങള്‍.

വിദേശഇന്ത്യക്കാര്‍ക്കായുള്ള പുരസ്‌കാരം 2003ലാണ് ഏര്‍പ്പെടുത്തിയത്. വിദേശങ്ങളില്‍ ഇന്ത്യന്‍ അന്തസ് ഉയര്‍ത്തുന്ന തരത്തിലുള്ള തൊഴില്‍ വൈദഗ്ധ്യം, ഇന്ത്യയില്‍ സാമൂഹിക പ്രവര്‍ത്തനം അല്ലെങ്കില്‍ ജീവകാരുണ്യപരമായ നിക്ഷേപങ്ങള്‍, വിദേശത്തുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആഗോളതലത്തില്‍ ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.

എന്നാല്‍ പിന്നീട് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ആറു പേരും ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചവരല്ലെന്നും പ്രധാനമന്ത്രിയുമായുള്ള അടുപ്പവും ആര്‍എസ്എസ് ബന്ധവും മാത്രമാണ് അവര്‍ക്ക് പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും കഴിവിനേക്കാള്‍ ഉന്നത ബന്ധങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് പ്രവാസി പുരസ്‌കാരങ്ങള്‍ നിശ്ചയിക്കപ്പെടുന്നതെന്ന ആരോപണം നേരെയുണ്ട്. എന്നാല്‍, ഒരു നിശ്ചിത രാഷ്ട്രീയ കക്ഷിയുടെ അനുഭാവികളെ മാത്രം തിരഞ്ഞുപിടിച്ച് പുരസ്‌കാരം നല്‍കിയെന്ന ആരോപണം ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×