February 13, 2025 |
Share on

പെരിയ ഇരട്ടക്കൊല 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 4 സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്

പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം

കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മുന്‍ സിപിഎം എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും പതിനായിരും രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് വിധി.periya double murder case verdict 

ഒന്നാം പ്രതിയായ പീതാംബരന്‍ ഉള്‍പ്പടെയുള്ള പത്ത് പ്രതികള്‍ക്കെതിരേ കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ്‌കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ചുമത്തിയത്.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും, അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതേസമയം, പ്രതികള്‍ക്ക് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പറഞ്ഞു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അവരില്‍ ആ തരത്തിലുള്ള കുറ്റമായിരുന്നു ചുമത്തിയിരുന്നത്. പ്രതികളായ സിപിഎം നേതാക്കള്‍ക്ക് വളരെ കുറഞ്ഞ ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്നും ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്നാലും പ്രതികള്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമെന്നും കുടുംബം പറഞ്ഞു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.periya double murder case verdict 

Content Summary: periya double murder case verdict

periya double murder kripesh sarath lal latest news 

×