June 04, 2026 |
Share on

വിദേശയാത്ര: പ്രധാനമന്ത്രിയുടെ ഓഫീസ് എയര്‍ ഇന്ത്യക്ക് കൊടുക്കാനുള്ളത് കോടികള്‍

പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിന്‌റേയും നരേന്ദ്ര മോദിയുടേയും 2014 മാര്‍ച്ച് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള വിദേശയാത്രകള്‍ക്ക് 134 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് പിഎംഒ കൊടുക്കാനുള്ളത്.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എയര്‍ ഇന്ത്യക്ക് കൊടുക്കാനുള്ളത് കോടികള്‍. പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിന്‌റേയും നരേന്ദ്ര മോദിയുടേയും 2014 മാര്‍ച്ച് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള വിദേശയാത്രകള്‍ക്ക് 134 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് പിഎംഒ കൊടുക്കാനുള്ളത്. 2013 സെപ്റ്റംബര്‍ മുതല്‍ 2014 നവംബര്‍ വരെയുള്ള യാത്രകളുമായി ബന്ധപ്പെട്ട് 2016 ജനുവരി 29ന് 147.90 കോടി രൂപ കൊടുത്തിരുന്നു. എന്നാല്‍ ഇതില്‍ മുഴുവന്‍ തുകയില്ല. മുന്‍ സൈനികന്‍ ലോകേഷ് ബത്രയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014 ജൂണ്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള പല ബില്ലുകളും അടച്ചിട്ടില്ല. യാത്രാ ചിലവിനേക്കാള്‍ പണം നല്‍കുന്നതില്‍ വന്ന കാലതാമസമാണ് പ്രശ്‌നമെന്ന് ലോകേഷ് ബത്ര അഭിപ്രായപ്പെട്ടു. ഇത് പൊതുജന താല്‍പര്യമുള്ള വിഷയമാണ്. നികുതിദായകരുടെ പണമാണിത്. എയര്‍ ഇന്ത്യയാണെങ്കില്‍ വലിയ നഷ്ടത്തില്‍. ഈ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് ബത്ര അഭിപ്രായപ്പെട്ടു. ബത്രയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകളും ചെലവുകളും സംബന്ധിച്ച് വിവരം നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വിവരാവകാശ കമ്മീഷന്‍ ബന്ധപ്പെട്ടു.

2015 ഒക്ടോബറിലും സിഐസി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം തള്ളുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥുര്‍ പിഎംഒയോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×