പോപ് ഫ്രാന്‍സിസിന്റെ മരണ ശേഷം പുതിയ മാര്‍പാപയെ തിരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ തിരഞ്ഞെത് കണ്ട് സിനിമകളാണ്. കോണ്‍ക്ലേവ്, ടു പോപ്സ്. പ്രത്യേകിച്ചും പുതിയ പോപിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വിശദീകരിക്കുന്ന, എഡ്വാര്‍ഡ് ബെര്‍ഗര്‍ സംവിധാനം ചെയ്തിട്ടുള്ള കോണ്‍ക്ലേവ്. കാലം ചെയ്ത മാര്‍പാപ ഫ്രാന്‍സിസ്, ആ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് ആര്‍ച്ച് ബിഷപ് ഹോര്‍ഹെ മരിയോ ബെര്‍ഗോഗിലിയോ ആയിരിക്കുന്ന കാലത്ത് ചില സംഭവവികാസങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയും രാജി സമര്‍പ്പിക്കാന്‍ റോമിലെത്തുകയും ചെയ്ത സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് വിഖ്യാത സംവിധാനയന്‍ ഫെര്‍ണാണ്ടോ മേരേലീസിന്റെ ‘ടു പോപ്സ്’.
വത്തിക്കാന്‍ സംഭവവികാസങ്ങളില്‍ താത്പര്യമുള്ള സിനിമ പ്രേമികള്‍ മാത്രമല്ല, പുതിയ പോപായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റും തയ്യാറെടുപ്പുകളുടെ ഭാഗമായി ‘കോണ്‍ക്ലേവ്’ കണ്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍. മാര്‍പ്പാപ്പയായപ്പോള്‍ ലിയോ പതിനാലാമന്‍ എന്ന് പേര് സ്വീകരിച്ച റോബര്‍ട്ട് പ്രിവോസ്റ്റിന്റെ മൂത്ത സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിന് ഈ കാര്യം പറഞ്ഞത്. പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അനുജനുമായി സംസാരിച്ചിരുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞോ എന്ന് അന്വേഷിച്ചതായും അദ്ദേഹം പറഞ്ഞു ‘അവിടെ എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെ പഠിച്ചോ, കോണ്‍ക്ലേവ് എന്ന സിനിമ കണ്ടിരുന്നുവോ?- ഞാന്‍ ചോദിച്ചു. അപ്പോ കണ്ട് കഴിഞ്ഞതേ ഉള്ളത്രേ! അപ്പോ പിന്നെ അവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് മനസിലാക്കിക്കാണും’- ജോണ്‍ പ്രൊവോസ്റ്റ് ചിരിച്ച് കൊണ്ട് പറഞ്ഞു. ‘അതേ കുറിച്ചുള്ള (മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ) ആലോചനകളില്‍ നിന്ന് അദ്ദേഹത്തിന്റെ മനസൊന്ന് മാറ്റണമെന്നായിരുന്നു എനിക്ക്. എന്തെങ്കിലും പറഞ്ഞ് ചിരിക്കാം എന്ന് കരുതി. അതൊരു സന്തോഷമാണെങ്കിലും വലിയ ഉത്തരവാദിത്തമാണല്ലോ’-എന്നും ജോണ്‍ പ്രിവോസ്റ്റ് പറഞ്ഞു.
റോബര്‍ട്ട് ഹാരിസിന്റെ 2016-ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ സിനിമ രൂപമാണ് ‘കോണ്‍ക്ലേവ്’. ഡ്രാമ-ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സിനിമയില്‍ വളരെ ജനപ്രിയനും പ്രിയങ്കരനുമായിരുന്ന പോപിന്റെ മരണത്തെ തുടര്‍ന്ന് പുതിയ പോപിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയുടെ വിശദാംശങ്ങളാണുള്ളത്. വത്തിക്കാനിലെ ആഭ്യന്തര രാഷ്ട്രീയവും ചതികളും ഗോസിപുകളും പരസ്പരമുള്ള വൈരാഗ്യങ്ങളും ശത്രുതയും എല്ലാം കൂടി കലര്‍ന്ന ഈ സിനിമ അവസാനിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു പോപിന്റെ തിരഞ്ഞെടുപ്പിലാണ്.
ഇപ്പോള്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടുന്ന റോബര്‍ട്ട് പ്രിവോസ്റ്റ് പുതിയ മാര്‍പ്പാപ്പമാരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സഹോദരന്‍ പറയുന്നത്. അമേരിക്കയില്‍ നിന്ന് ഇന്നേ വരെ ആരും കത്തോലിക് സഭയുടെ വിശുദ്ധ നേതൃത്വത്തിലേയ്ക്ക് എത്തിയിട്ടില്ല എന്നത് ഒരു കാര്യം, കര്‍ദ്ദിനാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ എന്നത് മറ്റൊരു കാര്യം. ‘ഞാന്‍ വിചാരിച്ചതേ ഇല്ല, റോബും -ഇപ്പോള്‍ പോപ് ലിയോ എന്ന് പറയണം- അത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അമേരിക്കയില്‍ നിന്ന് മാര്‍പ്പാപ്പയോ എന്നതായിരുന്നു എല്ലാവരുടേയും ഒരു വിചാരം. ഞാന്‍ കേട്ടതും, മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കിയതും മൂന്ന് പ്രധാനപ്പെട്ട പേരുകളാണ് പരിഗണിക്കപ്പെട്ടത് എന്നതാണ്. ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍, വത്തിക്കാന്‍ സെക്രട്ടറി, പിന്നെ റോബര്‍ട്ടും”-ജോണ്‍ പറയുന്നു. Pope Leo XIV watched Conclave movie to prepare before the pope election, says his brother
Content Summary; Pope Leo XIV watched Conclave movie to prepare before the pope election, says his brother
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.