June 04, 2026 |

പ്രവാസികളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള കുവൈറ്റ് തീരുമാനം പിടിച്ചുപറിയെന്ന് അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ വക്താവ്

പ്രവാസികള്‍ വിദേശത്തേക്ക് പണമയക്കുമ്പോള്‍, സാധാരണ ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും ചുമത്തുന്ന കമ്മീഷന് പുറമെ, അയക്കുന്ന പണത്തിനനുസരിച്ച് നികുതി ചുമത്താമെന്ന് ബില്ലില്‍ പറയുന്നു. സമിതി അംഗീകരിച്ച നിര്‍ദേശപ്രകാരം 100 ദിനാറില്‍ താഴെയുള്ള ഇടപാടിന് ഒരു ശതമാനമാകും നികുതി.

പ്രവാസികളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള കുവൈറ്റിന്‍റെ തീരുമാനം നഗ്‌നമായ പിടിച്ചുപറിയാണെന്ന് അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ വക്താവ്. ‘ഇത് സ്വന്തം കുടുംബജീവിതം പോലും ബലികഴിച്ചുകൊണ്ട്, കുവൈറ്റ് സമ്പദ് വ്യസ്ഥയുടെ വികാസത്തില്‍ വലിയ പങ്ക് വഹിക്കുന്ന കുടിയേറ്റത്തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയാണെന്നും നഗ്‌നമായ പിടിച്ചുപറിയാണെന്നും അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോ ‘അഴിമുഖ’ത്തോട് പറഞ്ഞു.

കുവൈറ്റ് ഗവണ്മന്റിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016-ല്‍ 2.6 മല്ല്യണ്‍ പ്രവാസികളുണ്ട്. ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് 8 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റില്‍ നിയമപ്രകാരം താമസിക്കുന്നത്. ഇതില്‍തന്നെ 2.8 ലക്ഷം പേര്‍ വീട്ടുജോലിക്കാരാണ്. ഏതാണ്ട് 1.9 ലക്ഷം പുരുഷന്മാരും 0.9 ലക്ഷം സ്ത്രീകളുമാണ് ഈ രംഗത്ത് ജോലി ചെയ്യന്നത്. കരട് നിയമത്തിന് പാര്‍ലമെന്റിന്‍റെ ധനകാര്യ-സാമ്പത്തിക സമിതിയുടെ അംഗീകാരം ലഭിച്ചതായി കുവൈറ്റിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സി കെ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ‘ഈ നടപടി തീര്‍ത്തും നിരസിക്കപ്പെടേണ്ടതാണെന്ന്’ ട്രേഡ് യൂണിയന്‍ പ്രതിനിധി പറഞ്ഞു.

അതേസമയം, താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ പണമിടപാടുകളുടെമേല്‍ ചുമത്തുന്ന നികുതി കുറവായിരിക്കുമെന്നും, ബില്ല് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടതായും സമിതി ചെയര്‍മാന്‍ സാലെ അല്‍ അഷൂറിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ബാങ്കുകള്‍ക്കാണ് നികുതി പിരിക്കാനുള്ള ചുമതല. പിന്നീട് ധനമന്ത്രാലയത്തിന് കൈമാറുകയും ചെയ്യും.

പ്രവാസികള്‍ വിദേശത്തേക്ക് പണമയക്കുമ്പോള്‍, സാധാരണ ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും ചുമത്തുന്ന കമ്മീഷന് പുറമെ, അയക്കുന്ന പണത്തിനനുസരിച്ച് നികുതി ചുമത്താമെന്ന് ബില്ലില്‍ പറയുന്നു. സമിതി അംഗീകരിച്ച നിര്‍ദേശപ്രകാരം 100 ദിനാറില്‍ താഴെയുള്ള ഇടപാടിന് ഒരു ശതമാനമാകും നികുതി. 200 ദിനാറില്‍ താഴെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 ദിനാറിന് താഴെ മൂന്ന് ശതമാനവും 400 ദിനാറിന് താഴെ നാല് ശതമാനവും നികുതി നല്‍കണം. 500 ദിനാറിന് മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ലോകബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 2015-ല്‍ 15,203 മില്യണ്‍ ഡോളറാണ് കുവൈറ്റില്‍ നിന്നും പ്രവാസികള്‍ അയച്ചിട്ടുള്ളത്. 2016-ല്‍ ഇത് 15,285.865 ദശലക്ഷം ഡോളറായിരുന്നു.

പ്രവാസികളെ ലക്ഷ്യം വച്ച് പാര്‍ലമെന്റംഗങ്ങള്‍ നല്‍കിയിരിക്കുക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമാണ് ഈ ബില്ല്. ‘എല്ലാ ദിവസവും അവര്‍ പല തരത്തിലുള്ള ശിക്ഷാ നടപടികളും കൊണ്ടുവരുന്നുണ്ട്. ഇവിടെ ജോലിചെയ്തുകൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ കുവൈറ്റ് ഗവണ്‍മെന്റ് അത് പരിഗണിക്കുന്നില്ല. അവര്‍ ഞങ്ങളെ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ്’, കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനിയര്‍ അനില്‍ ജോസഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, വിദേശ പണമിടപാടുകള്‍ക്ക്‌ മേല്‍ നികുതി ചുമത്താനുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ തന്നെ കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ വലുതായിരിക്കും സാമ്പത്തിക വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രതികൂലമായ പ്രത്യാഘാതങ്ങളെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×