May 20, 2025 |
Share on

പ്രവാസി പുനരധിവാസം; നോര്‍ക്ക കൂടുതല്‍ ബാങ്കുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുന്നു

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരെ  പുനരധിവസിപ്പിക്കുന്നതിന്റെ  ഭാഗമായി നോര്‍ക്ക റൂട്ട്‌സ് കൂടുതല്‍ ബാങ്കുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുന്നു. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ ‘നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്’ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബാങ്കുകളെ കണ്ടെത്തുന്നത്.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും.

പരമാവധി 3 ലക്ഷം രൂപവരെയാണ് സബ്സിഡി. ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ആദ്യ നാല് വര്‍ഷം മൂന്നു ശതമാനം പലിശ സബ്സിഡി ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കും. ഈ സാമ്പത്തിക വര്‍ഷം 15 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതുവരെ 687 ഗുണഭോക്താക്കള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 7.93 കോടി രൂപ സബ്സിഡിയായും നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ബറോഡയുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എട്ടു ധനകാര്യ സ്ഥാപങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നിന്നും നോര്‍ക്ക റൂട്ട്‌സില്‍ നിന്നും അറിയാം

Leave a Reply

Your email address will not be published. Required fields are marked *

×