തെക്ക് കിഴക്കന്‍ ഏഷ്യയുടെ സമാധാനാന്തരീക്ഷം തകര്‍ത്ത് അയല്‍ക്കാരായ തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഏറ്റുമുട്ടലില്‍ എത്തിയിരിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച്ച കംബോഡിയ നടത്തിയ ഷെല്ലിംഗില്‍ തങ്ങളുടെ 9 പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും 14പേര്‍ക്ക് പരിക്കേറ്റുവെന്നും തായ്‌ലാന്‍ഡ് ആരോപിച്ചിരുന്നു. പിന്നാലെ തങ്ങള്‍ പ്രത്യാക്രമണം നടത്തിയെന്നാണ് തായ് സൈന്യം അറിയിച്ചത്. കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്ന് സൈന്യം പറയുന്നു.
തങ്ങളുടെ എഫ്-16 ഫൈറ്റര്‍ ജെറ്റര്‍ കംബോഡിയയുടെ ഒരു സൈനിക താവളം തകര്‍ത്തുവെന്ന് തായ് ആര്‍മി അവകാശപ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതല്‍ ഫൈറ്റര്‍ ജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും തായ് ആര്‍മി പറഞ്ഞു. ‘ആസൂത്രണം ചെയ്തതുപോലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ വ്യോമശക്തി പ്രയോഗിച്ചു,’ എന്നായിരുന്നു തായ് ആര്‍മി ഡെപ്യൂട്ടി വക്താവ് റിച്ച സുക്‌സുവാനോന്‍ മാധ്യമങ്ങളെ അറിയിച്ചത്.
കംബോഡിയയുടെ രണ്ട് പ്രവിശ്യകളില്‍ തായ്‌ലാന്‍ഡ് ഷെല്‍ ആക്രമണം നടത്തിയെന്നാണ് അവരുടെ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് ഹുന്‍ മാനെറ്റിന്റെ പിതാവുമായ ഹുന്‍ സെന്‍ ആരോപിച്ചത്. അധികാരമില്ലെങ്കിലും ഇപ്പോഴും കംബോഡിയയുടെ ഭരണകാര്യങ്ങളില്‍ വലിയ സ്വാധീനം ഹുന്‍ സെന്നിനുണ്ട്.
തായ്‌ലന്‍ഡിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് കംബോഡിയന്‍ പ്രസിഡന്റ് ഹുന്‍ മാനെറ്റ് പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പ്രസിഡന്റ് പറയുന്നത്, ‘കംബോഡിയ എപ്പോഴും പ്രശ്‌നങ്ങള്‍ സമാധനപരമായി പരിഹരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍, സായുധാക്രമണത്തെ സായുധ സേനയെ ഉപയോഗിച്ചു തന്നെ പ്രതികരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല’ എന്നാണ്. Thailand-Cambodia border clash: shell attack and air strike
Content Summary; Thailand-Cambodia border clash: shell attack and air strike
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.