June 04, 2026 |
Share on

താമസ സ്ഥലങ്ങളിലെ സുരക്ഷ; അബുദാബിയില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

കെട്ടിട ഉടമകള്‍ക്കും സൂക്ഷിപ്പുകാര്‍ക്കും താമസ നിയമങ്ങള്‍ വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

അബുദാബിയില്‍ താമസ സുരക്ഷ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ തലസ്ഥാന എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കി. പരിധിയില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുക, കെട്ടിടങ്ങള്‍ക്ക് അനുമതി നേടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കൊപ്പം ജല, വൈദ്യുതി ദുരുപയോഗവും നിരീക്ഷിക്കും. താമസയിടങ്ങള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ഉറപ്പാക്കുന്നതിനാണു നടപടികള്‍. ഈ വര്‍ഷം 740 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കെട്ടിട ഉടമകള്‍ക്കും സൂക്ഷിപ്പുകാര്‍ക്കും താമസ നിയമങ്ങള്‍ വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് വിഷയത്തിന്റെ ഗൗരവമനുസരിച്ച് 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. നഗരസഭയില്‍ തീര്‍പ്പാക്കാത്ത കേസുകള്‍ കോടതികളിലേക്കു മാറ്റും. പാര്‍പ്പിട കെട്ടിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കേസുകള്‍ നേരിട്ട് പ്രോസിക്യൂഷന് കൈമാറും. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടിസ് നല്‍കും. ഈ കാലയളവിനുള്ളില്‍ തിരുത്താത്തവര്‍ക്കാണു പിഴ ചുമത്തുകയെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

ബാച്ച്ലേഴ്‌സ് താമസത്തിന് മാനദണ്ഡങ്ങള്‍ ഇങ്ങനെ – ഹാള്‍ ഇല്ലാത്ത ഒരു കിടപ്പുമുറിയില്‍ 3 പേരെയേ പാര്‍പ്പിക്കാവൂ. ഒറ്റ വില്ലയാണെങ്കില്‍ ആറു പേര്‍ വരെയാകാം. വിനോദ സഞ്ചാര മേഖലയില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസവും നഗരസഭാ നിയമങ്ങള്‍ പാലിച്ചാകണം. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്കാണെങ്കില്‍ ഉന്നത സമിതിയുടെ അനുമതി വാങ്ങി പാര്‍പ്പിട മേഖലകളില്‍ താമസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

×