കൊട്ടാരവും പദവികളും എല്ലാം നഷ്ടമായി; ഇനി രാജകുമാരനല്ല, വെറും ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍

ആൻഡ്രൂവിൻ്റെ മുൻഭാര്യ സാറാ ഫെർഗൂസനും റോയൽ ലോഡ്ജിൽ നിന്ന് മാറും

ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പ്രിൻസ് ആൻഡ്രൂവിൻ്റെ എല്ലാ രാജകീയ പദവികളും സ്ഥാനപ്പേരുകളും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇനിമുതൽ അദ്ദേഹം ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്ന പേരിലാകും അറിയപ്പെടുകയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ചാൾസ് രാജാവ് തന്നെയാണ് ഈ ഔപചാരിക നടപടികൾക്ക് തുടക്കമിട്ടത്.

വിൻഡ്‌സറിലെ ഔദ്യോഗിക വസതിയായ റോയൽ ലോഡ്ജിലെ ആൻഡ്രൂവിൻ്റെ പാട്ടം റദ്ദാക്കാൻ കൊട്ടാരം ഔദ്യോഗിക നോട്ടീസ് നൽകി. ഇതോടെ അദ്ദേഹം ഈ വസതി ഒഴിഞ്ഞുപോവുകയും മറ്റൊരു സ്വകാര്യ താമസസ്ഥലത്തേക്ക് മാറുകയും ചെയ്യും. ആൻഡ്രൂവിൻ്റെ മുൻഭാര്യ സാറാ ഫെർഗൂസനും റോയൽ ലോഡ്ജിൽ നിന്ന് മാറും. രാജാവ് സ്വന്തമായി ചെലവ് വഹിച്ചുകൊണ്ട് നോർഫോക്കിലെ സ്വകാര്യ സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ ഒരു വസതിയിലേക്ക് ആൻഡ്രൂവിനെ മാറ്റുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Prince Andrew & the Epstein Scandal

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ്റെ ഇര വിർജീനിയ ഗിഫ്രെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് രാജകുടുംബത്തിനുണ്ടായ പ്രതിച്ഛായ നഷ്ടം കണക്കിലെടുത്താണ് നിർണ്ണായകമായ ഈ തീരുമാനം. ആരോപണങ്ങൾ ആൻഡ്രൂ നിഷേധിക്കുമ്പോഴും, അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച കണക്കിലെടുത്താണ് നടപടി.

പ്രിൻസ്, ഡ്യൂക്ക് ഓഫ് യോർക്ക്, ഏൾ ഓഫ് ഇൻവർനെസ്സ്, ബാരൺ കില്ലിലെഗ്, ഹിസ് റോയൽ ഹൈനസ്സ്, ഓർഡർ ഓഫ് ദി ഗാർട്ടർ, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദി റോയൽ വിക്ടോറിയൻ ഓർഡർ തുടങ്ങിയ ബഹുമതികളാണ് നീക്കം ചെയ്തത്. ചാൾസ് രാജാവിൻ്റെ ഈ തീരുമാനത്തിന് പ്രിൻസ് ഓഫ് വെയിൽസിൻ്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

ആൻഡ്രൂ ഈ നടപടിയോട് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നും കൊട്ടാരം വൃത്തങ്ങൾ സൂചന നൽകി. എല്ലാത്തരം അതിക്രമങ്ങളുടെയും ഇരകൾക്കും അതിജീവിച്ചവർക്കും ഒപ്പമാണ് തങ്ങളെന്നും അവരുടെ ദുരിതത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജകുടുംബം വ്യക്തമാക്കി.

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഒരു ശക്തമായ സന്ദേശം നൽകുന്നതാണ് ഈ നടപടിയെന്ന് ബ്രിട്ടീഷ് നേതാക്കൾ വിലയിരുത്തി. എങ്കിലും, ജോർജ്ജ് അഞ്ചാമൻ്റെ നിയമപ്രകാരം ആൻഡ്രൂവിൻ്റെ പെൺമക്കളായ പ്രിൻസസ് ബിയാട്രിസിനും യൂജെനിക്കും തങ്ങളുടെ രാജകീയ പദവികൾ നിലനിർത്താനാകും.

content summary: Prince Andrew to be stripped of titles and forced to leave Windsor home

This post was last modified on October 31, 2025 4:19 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment