രഘു റായിയുടെ ഫോട്ടോഗ്രഫിയിലേക്കുള്ള കടന്നുവരവ് തീര്‍ത്തും അവിചാരിതമായിരുന്നു. സിവില്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്ന സമയത്താണ്, 1960-കളില്‍ ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫറായിരുന്ന തന്റെ സഹോദരന്‍ എസ്. പോളിനെ സന്ദര്‍ശിക്കാനെത്തുന്നത്. അവിടെ വെച്ചാണ് റായി ഫോട്ടോഗ്രഫിയുടെ സൂക്ഷ്മതകള്‍ പരിചയപ്പെടുന്നത്. പിന്നീടൊരിക്കല്‍ സുഹൃത്തിനൊപ്പം ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ പോയ സമയം, റായി തന്റെ ആദ്യത്തെ ചിത്രങ്ങളിലൊന്ന് ക്ലിക്ക് ചെയ്തു. കാമറയിലേക്ക് നേരിട്ട് നോക്കുന്ന ഒരു കഴുതയുടെ ചിത്രമായിരുന്നു അത്. ആ ചിത്രത്തിന് പ്രത്യേകത തോന്നിയ സഹോദരന്‍ എസ്. പോള്‍, അത് ലണ്ടനിലെ ‘ദി ടൈംസ്’ പത്രത്തിന് അയച്ചുകൊടുത്തു. ചിത്രം അവിടെ പ്രസിദ്ധീകരിക്കപ്പെടുകയും, റായിക്ക് സമ്മാനത്തുക ലഭിക്കുകയും ചെയ്തു. അവിടെ നിന്നാണ്, തന്റെ മരണം വരെ പിന്തുടര്‍ന്ന രഘു റായിയുടെ ഫോട്ടോഗ്രഫി ആരംഭിക്കുന്നത്. ഏപ്രില്‍ 26-ന് ഡല്‍ഹിയില്‍ വെച്ച് ആ യാത്ര അവസാനിച്ചിരിക്കുന്നു. 83മത്തെ വയസില്‍ രഘു റായി മടങ്ങുന്നു.
സ്ഥിരോത്സാഹവും നിരീക്ഷണപാടവവും അതിയായ ജിജ്ഞാസയുമുള്ള ഒരു ഫോട്ടോഗ്രാഫറായിരുന്നു റായി. താന്‍ പകര്‍ത്തിയ ഓരോ ചിത്രത്തിനും അദ്ദേഹം ജീവന്‍ നല്‍കി. ഇന്ത്യയുടെ സ്പന്ദനം അദ്ദേഹം ഒപ്പിയെടുത്തു. 2024-ല്‍ ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍, ‘ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എന്നതിലുപരി, ഞാന്‍ ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്ന ഒരാളായി മാറി’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ ജീവിതം ഇപ്പോള്‍ അവസാനിച്ചെങ്കിലും, ഫോട്ടോ ജേണലിസം മുതല്‍ ഡോക്യുമെന്റേഷന്‍ വരെയും, രാഷ്ട്രീയം മുതല്‍ സംസ്‌കാരം വരെയുള്ള വിവിധ മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം ശേഖരിച്ച സമ്പന്നമായ ആര്‍ക്കൈവിലൂടെ ആ നിമിഷങ്ങള്‍ എന്നും നിലനില്‍ക്കും.
ഇന്ത്യയിലെ മുന്‍നിര ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ റായി അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഫോട്ടോ ജേണലിസ്റ്റായിരുന്നു. താന്‍ പ്രവര്‍ത്തിച്ച വിവിധ വാര്‍ത്താമുറികളിലും അദ്ദേഹം തന്റെ സഹജമായ ഈ ഉള്‍ക്കാഴ്ച നിലനിര്‍ത്തി. 2024-ലെ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനം ചരിത്രത്തിന്റെ ആദ്യ കരടാണെങ്കില്‍, ആ ചരിത്രം ജീവിക്കുന്നതിന്റെ ആദ്യ തെളിവാണ് ഫോട്ടോ ജേണലിസം. എന്റെ തൊഴിലിന്റെ പവിത്രത ആവശ്യപ്പെടുന്നത് ചിത്രങ്ങള്‍ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ആഴങ്ങളിലേക്കും, അവരുടെ വൈകാരികമായ പ്രതികരണങ്ങളിലേക്കും കടന്നുചെന്ന്, ഏത് സമയത്തും സ്ഥലത്തും അത് പകര്‍ത്തണം എന്നാണ്. മനോഹരമായ ചിത്രങ്ങളോ വെറും വിവരങ്ങള്‍ നല്‍കുന്ന ഡോക്യുമെന്ററി ചിത്രങ്ങളോ ഉണ്ടാക്കാനല്ല ഞാന്‍ ഇവിടെയുള്ളത്.’
അങ്ങനെ ഏഴ് പതിറ്റാണ്ടുകളിലായി, 1972-ലെ പത്മശ്രീ അവാര്‍ഡ് ജേതാവായ അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു വലിയ ഭാഗം ക്യാമറയില്‍ പകര്‍ത്തി. 1984-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് തൊട്ടുമുമ്പ് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്ര സമുച്ചയത്തില്‍ വെച്ച് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങള്‍ എടുത്തത് ഇതില്‍ പ്രധാനമാണ്. ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്ന സ്ഥലത്തുനിന്നും, 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ അഭയാര്‍ത്ഥികളുടെയും അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഫോട്ടോ ജേണലിസ്റ്റായിരുന്ന അദ്ദേഹം സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തിയിരുന്നു. ആ വര്‍ഷങ്ങളെക്കുറിച്ച് 2025-ല്‍ ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മ്മിച്ചത് ഇങ്ങനെയാണ്: ‘അറസ്റ്റിലായ രാഷ്ട്രീയ നേതാക്കളുടെയും പ്രതിഷേധക്കാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത നിരവധി ചിത്രങ്ങളുണ്ടായിരുന്നു. യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാന്‍ ഞങ്ങള്‍ പ്രതീകാത്മകമായ വഴികള്‍ കണ്ടെത്തി.’
1971-ല്‍ പാരീസിലെ ഒരു പ്രദര്‍ശനത്തില്‍ വെച്ച് തന്റെ ചിത്രങ്ങള്‍ കണ്ട ഇതിഹാസ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍-ബ്രെസ്സന്റെ നാമനിര്‍ദ്ദേശപ്രകാരം, 1977-ല്‍ ‘മാഗ്‌നം ഫോട്ടോസില്‍’ ചേരാന്‍ ക്ഷണിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറും അദ്ദേഹമാണ്. കാര്‍ട്ടിയര്‍-ബ്രെസ്സന്റെ മാനവികമായ സമീപനം റായിയുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു. പഴയ ഡല്‍ഹിയിലെ തിരക്കേറിയ തെരുവുകള്‍ മുതല്‍ ഗംഗാ തീരങ്ങള്‍ വരെയും, വിവിധ ഭൂപ്രകൃതികളിലൂടെയും മഹാകുംഭമേളയിലുടനീളവും അദ്ദേഹം അത് പ്രകടിപ്പിച്ചു.
അദ്ദേഹത്തിന്റെ ആത്മപരിശോധനയ്ക്കും ആര്‍ക്കൈവിംഗിനും തെളിവാണ് ‘ഡല്‍ഹി’, ‘രഘു റായിസ് ഇന്ത്യ’, ‘പിക്ചറിംഗ് ടൈം’, ‘ടിബറ്റ് ഇന്‍ എക്‌സൈല്‍’ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍. മറുവശത്ത്, ‘രഘു റായ്: പീപ്പിള്‍’ (2016) എന്ന പുസ്തകം, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍, ദലൈലാമ, മദര്‍ തെരേസ, സിനിമാ താരങ്ങളായ സത്യജിത് റേ, അപര്‍ണ്ണ സെന്‍ തുടങ്ങി അജ്ഞാതരും പ്രശസ്തരുമടക്കമുള്ളവരുടെ ഏറ്റവും മികച്ച പോര്‍ട്രെയ്റ്റുകള്‍ ഒരുമിച്ചു കൊണ്ടുവന്നു. സമകാലിക ഇന്ത്യയുടെ ഏറ്റവും മികച്ച ദൃശ്യ ചരിത്രകാരന്മാരില്‍ ഒരാളായി മാറുന്നതിലേക്ക് അദ്ദേഹത്തെ നയിച്ച അതേ അര്‍പ്പണബോധത്തോടെ, തന്റെ അവസാന കാലത്തും റായി ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്
Content Summary; Legendary Indian photographer Raghu Rai has passed away. Known for his iconic documentation of India’s history and culture,
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.